Posted by അതുല്യ (noreply@blogger.com) on October 10, 2011 04:07 AM· permalink
Posted by അതുല്യ (noreply@blogger.com) on October 05, 2011 03:52 AM· permalink
Posted by അതുല്യ (noreply@blogger.com) on October 04, 2011 03:10 AM· permalink
ജിനേഷിനു് ആദരാഞ്ജലികൾ
ഇന്നു് നാം മലയാളഭാഷ കമ്പ്യൂട്ടറിൽ വായിക്കുവാനും എഴുതുവാനും ഉപയോഗിക്കുവാനും കാരണമായ, എന്നാൽ പൊതുവായ ഉന്നമനത്തിനല്ലാതെ സ്വന്തം പ്രശസ്തിക്കോ ലാഭത്തിനോ പ്രാധാന്യം കൊടുക്കാത്ത, ഒരു പിടി ആളുകൾ നമുക്കുണ്ടു്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് പോലെയുള്ള ചില കൂട്ടായ്കമകളിലെ സംഘടിതപ്രവർത്തകർ മലയാളം കമ്പ്യൂട്ടിംഗിനു നൽകിയ സംഭാവനകൾ വിലമതിക്കാൻ പറ്റുന്നതിലും അപ്പുറത്തുള്ളതാണു്. അങ്ങനെയുള്ള മഹാന്മാരിൽ ഒരാൾ - ജിനേഷ് - നമ്മളെ വിട്ടുപോയിരിക്കുന്നു. രക്ഷാമാർഗ്ഗങ്ങൾ ഇല്ലാത്ത ക്യാൻസർ. ജിനേഷിനെപ്പറ്റി കേൾക്കാത്ത പലരും ജിൻസ്‌ബോണ്ടിനെ അറിയാമായിരിക്കും. മലയാളം കമ്പ്യൂട്ടിംഗുമായി എന്തെങ്കിലും ബന്ധമുള്ളവർക്കു സുപരിചിതമായ [...]
Posted by ഉമേഷ് | Umesh on October 03, 2011 02:44 PM· permalink
Posted by അതുല്യ (noreply@blogger.com) on October 03, 2011 09:29 AM· permalink
പൊതു ജന താല്പര്യാര്‍ഥം ഇടിയനില്‍ ഉണ്ടാക്കുന്ന ഉള്ളി ചമ്മന്തി. ചുവന്ന മുളക്, വെളിച്ചെണ്ണയില്‍ വറുത്ത് കോരുക കരിയാതെ, അതിന്റെ ഒപ്പം ഉപ്പും, പുളിയുമിട്ട്, ഇടിയോടിടി.. പരുവമാവുമ്പോ, അതിലേയ്ക്ക് ഉള്ളി (ചെറിയ ഉള്ളി) ഇട്ട് പിന്നേം ഇടിയോടിടി, രണ്ട് തണ്ട് കരിവേപ്പിലേ ഇടുക. ഒരു കുഴഞ പരുവമാവുമ്പോ, ഒരു പാത്രത്തിലേയ്ക്ക് മാറ്റുക. കപ്പയോ കഞിയോ മീനോ എന്ത് വേണേലും കൂട്ടി കഴിയ്ക്കുക. ഇനി റെസീപ്പി ചോദിച് മെയില്‍ അയച്ചാല്‍ ഇടി തന്നെ ഇടി.. സമര്‍പ്പണം മെലോഡിയ്ക്ക്.
Posted by അതുല്യ (noreply@blogger.com) on October 03, 2011 07:40 AM· permalink
എഗ്ഗലെസ്സ് കേക്ക്.. സോ സിമ്പിള്‍ റ്റു മേയ്ക്ക് ആന്റ് നൈസ് റ്റു ഈറ്റ് :)
Posted by അതുല്യ (noreply@blogger.com) on October 02, 2011 08:30 AM· permalink
ബയോഗ്യാസ് സ്ലറി ഡ്രയര്‍ മോഡല്‍
ഒരു ബയോഗ്യാസ് സ്ലറി ഡ്രയറിന്റെ മാതൃക വെറും അര മണിക്കൂര്‍ സമയം കൊണ്ട് സ്വയം നിര്‍മ്മിച്ചു. വായ്ത്തല വലിപ്പമുള്ളതും നാലിഞ്ച് വ്യാസമുള്ളതുമായ ഒരു മീറ്റല്‍ പി.വി.സി പൈപ്പ് മുറിച്ചു വാങ്ങി. അതോടൊപ്പം വാങ്ങിയ നാലിഞ്ച് പൈപ്പിന്റെ അടിവശത്ത് ഉറപ്പിക്കുവാനുള്ള അടപ്പ്, പി.വി.സി ടാപ്പ്, ടാപ്പിന് അകവശത്ത് ഇടാന്‍ ഒരു വാഷര്‍, ടൈറ്റ് ചെയ്യുവാനുള്ള അരയിഞ്ച് ത്രെഡുള്ള ഒരു കപ്ലിംഗ്, ബാത്ത് റൂമില്‍ വെള്ളം
Posted by keralafarmer (chandrasekharan.nair@gmail.com) on October 01, 2011 12:19 PM· permalink
കുറ്റബോധം.
വചനോത്സവം സ്‌പെഷല്‍ പ്രഭാഷണം നടത്താനെത്തിയ കപ്പൂച്ചി അച്ചന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ അമ്മാമ്മ മുന്‍വരിയിലിരുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷം.
‘ആലീസ് ദിവസേനെ പള്ളിയില്‍ പോകുന്നോളും നല്ലപ്രായത്ത് കാണാന്‍ മിടുക്കിയുമായിരുന്നു. എന്നിട്ടും മരിച്ചപ്പോള്‍ നേരെ നരകത്തിലേ പോയിക്കാണൂ. എന്തുകൊണ്ട്?
‘അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവളും കിട്ടിയ ചാന്‍സിനെല്ലാം മറ്റുള്ളവര്‍ക്ക് പാരവക്കുന്നവളുമായിരുന്നു‘ അതു തന്നെ!
ഇത് കേട്ടപാടെ അമ്മാമ്മയുടെ മുഖമൊന്ന് വാടി.
‘സ്വന്തം സുഖങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കുമായി പാപങ്ങള്‍ ചെയ്തുകൂട്ടുന്നവരോര്‍ക്കുക, പരലോകത്ത് നിങ്ങളുടെ സ്ഥാനം, ദിവസേനെ ടണ്‍ ടണ്‍ കണക്കിന് ചിരട്ടകള്‍ കത്തുന്ന നരകത്തിലായിരിക്കും’
ഇതും കൂടി ആയപ്പോള്‍ അമ്മാമ്മയുടെ ഡെസ്പ്, ചങ്കിലേക്കൊരു കഴപ്പായി പടര്‍ന്നുകയറി.
‘മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കണം. ഓരോരുത്തര്‍ക്കും നമ്മാല്‍ കഴിയുന്നത്ര സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. അതാണ് ദൈവം നമ്മോട് പറഞ്ഞത്. ഉപദ്രവം ചെയ്യാതിരുന്നതുകൊണ്ട് മാത്രമായില്ല. മത്തായിയുടെ ആട് വന്ന്‍ അന്തോണിയുടെ വാഴ തിന്നുമ്പോള്‍, ‘അന്തോണിക്കാ ആ വാഴയുടെ കുല കിട്ടാന്‍ യോഗമില്ല. മത്തായിക്ക് നല്ല തെറി കിട്ടാന്‍ യോഗമുണ്ടേനും!‘ എന്ന് പറഞ്ഞ് പോകുന്നവനായിരിക്കരുത് ഒരു സത്യകൃസ്ത്യാനി!
അത് പറഞ്ഞ് അച്ചന്‍ താഴേക്ക്, പേപ്പറില്‍ അടുത്ത പോയിന്റ് നോക്ക്യ നേരത്ത്, അത്രയും നേരം കണ്ട്രോള്‍ ചെയ്ത് നിന്ന അമ്മാമ്മഒറ്റക്കരച്ചില്‍.
സാധാരണ അരമുക്കാല്‍ മണിക്കൂര്‍ പ്രഭാഷണം നടത്തി പരിപാടി അവസാനിപ്പിക്കാറുള്ള അച്ചനന്ന് ഒന്നര മണിക്കൂറാക്കിയത് അമ്മാമ്മയുടെ ഈ ലൈവ് റെസ്‌പോണ്‍സ് കണ്ടിട്ടായിരുന്നു.
ഓരോ വരിക്കും ശേഷം അമ്മാമ്മ വിങ്ങിപൊട്ടി. നെഞ്ചുതടവി. മൂക്കു ചീറ്റി. കുറ്റബോധം..കുറ്റബോധം..കടുത്ത കുറ്റബോധം!
ഇത് കണ്ട് വല്യച്ചന്‍ കപ്പൂച്ചി അച്ചനോട് ഡോസിത്തിരി കുറച്ചോളാന്‍ കണ്ണുകൊണ്ടാക്ഷന്‍ കാണിച്ചു.
പ്രഭാഷണത്തിനവസാനം, കരഞ്ഞ് തളര്‍ന്ന് വിവശയായ അമ്മാമ്മയുടെ അടുത്തേക്ക് വന്ന അച്ചന്‍, അമ്മാമ്മയുടെ കൂപ്പിപ്പിടിച്ച കൈകളില്‍ പിടിച്ച് ചോദിച്ചു.
‘അപ്പോള്‍ അമ്മാമ്മ നരകത്തിലെക്കൊരു വാഗ്ദാനമാണല്ലേ?’
അതുകേട്ട് കണ്ണ് തുടച്ചുകൊണ്ടമ്മാമ്മ പറഞ്ഞു.
‘അതല്ലച്ചോ. പ്രസംഗിച്ചപ്പോള്‍ അച്ചന്റെ ഈ താടി കിടന്നനങ്ങണത് കണ്ടപ്പോള്‍, തമിഴന്‍ ലോറിയിടിച്ച് ചത്ത എന്റെ ആട്ടുമ്മുട്ടന്‍ പ്ലായല തിന്നണത് ഓര്‍മ്മ വന്നു. ആയിരം രൂപക്ക് ചോദിച്ചിട്ട് കൊടുക്കാണ്ട് നിര്‍ത്തിയതാര്‍ന്നു. സഹിക്കാന്‍ പറ്റണില്ല ച്ചോ!‘
Posted by Visala Manaskan (entamme@gmail.com) on October 01, 2011 07:56 AM· permalink
നഗരവും ഗ്രാമവും മാലിന്യമുക്തമാക്കാം
നമ്മുടെ വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്രധാനമായും രണ്ടു തരമാണല്ലോ. അവയുടെ വിനിയോഗത്തിലും രണ്ടുതരം സമീപനമാണ് ആവശ്യമായി വരുന്നത്. ജൈവമാലിന്യം കൂടുന്തോറും അവ റീ-സൈക്ലിങ്ങിലൂടെ നമ്മുടെ ടെറസിലും പറമ്പിലും പച്ചക്കറികളും ഫലവര്‍ഗങ്ങളും തെങ്ങും മറ്റും കൃഷിചെയ്യുകയാണെങ്കില്‍ അവയ്ക്ക് വളമായി ഉപയോഗിക്കാം. അജൈവ മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. അവയെ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുവാന്‍ പാടില്ല
Posted by keralafarmer (chandrasekharan.nair@gmail.com) on October 01, 2011 12:01 AM· permalink
Posted by അതുല്യ (noreply@blogger.com) on September 29, 2011 05:21 PM· permalink
മാലിനിയുടെ കഥ
കുഞ്ഞുടൈംപീസ് പാട്ടുപാടിത്തുടങ്ങിയപ്പോൾത്തന്നെ അവൾ അതിനെ മിണ്ടാതാക്കി. അതിന്റെ പാട്ടു കേൾക്കുന്നതിനു മുമ്പേ ഉണർന്നെന്ന് അതിനു തോന്നാതിരിക്കാനാണ് അവൾ അല്പസമയം കാത്തുനിന്നത് എന്നവൾ ആശ്വസിക്കുകയും ചെയ്തു.
തിരക്കാനൊന്നുമില്ല. എന്നാലും പല്ലുതേച്ച് മുഖം കഴുകിയതും അവൾ അടുക്കളയിലേക്കു നടന്നു. ലൈറ്റിട്ടു, ജനൽ തുറന്നു. എല്ലാം പതിവുപോലെ. പാലെടുത്തു ചൂടാക്കാൻ വച്ച്, അതു തിളയ്ക്കുന്നതും നോക്കി നിൽക്കുമ്പോഴാണ് അവൾക്ക് കാത്തുനില്പിനെക്കുറിച്ച് ഓർമ്മവന്നത്. എഴുതിത്തുടങ്ങിയ കഥയിലെ മാലിനി. ബസ്‌സ്റ്റോപ്പിൽ കാത്തുനിർത്തിയിട്ടുണ്ട്. മാലിനി, ഒരു വലിയ തുണിക്കടയിൽ സെയിൽസ്ഗേളാണ്. കുഞ്ഞിന് ചുട്ടുപൊള്ളുന്ന പനിയായിട്ടും വരേണ്ടിവന്നത്, തുച്ഛമായ ശമ്പളത്തിൽ നിന്ന് അല്പംകൂടെ കുറയരുതെന്നു വിചാരിച്ചാണ്. രണ്ടുദിവസം വരാൻ കഴിഞ്ഞില്ല. ഇനി വേഗം വീട്ടിലെത്തിയിട്ടുവേണം കുഞ്ഞിനെ നോക്കാൻ. ഓട്ടോറിക്ഷയിൽ കയറാനുള്ള കാശ് മാലിനിയ്ക്ക് എവിടെനിന്നാണ്. ഇതൊക്കെയാണ് ഇന്നലെ എഴുതിയത്. വിഷാദിച്ചു നിന്ന മാലിനിയുടെ മുന്നിലേക്ക് ഒരു കാർ വന്നു പെട്ടെന്നു നിന്നു, എന്നാണ് എഴുതിനിർത്തിയിരിക്കുന്നത്. ഇനി കഥ എങ്ങോട്ടുവേണമെങ്കിലും കൊണ്ടുപോകാം. ജീവിതമാണെങ്കിൽ എഴുതിവെച്ചിട്ടുണ്ടാവുമല്ലോ. മാലിനിയുടെ വേദനിക്കുന്ന ജീവിതം അക്ഷരങ്ങളിലൂടെ തെളിയിക്കാം. ഇതൊന്നും നടക്കാത്തതുമല്ലല്ലോ.
“അമ്മേ എന്റെ ബ്രഷ് കാണുന്നില്ല.” ഇനി കഥ അവിടെത്തന്നെ വിട്ടേക്കണം. ഇനി ജീവിതമാണ്. ബ്രഷ്, തോർത്ത്, ചായ, പലഹാരം, സോക്സ്, ലഞ്ച്ബോക്സ്... ഇതിലൊന്നും ഒരു മാറ്റവുമില്ല. രാവിലെ എണീറ്റ് ബാൽക്കണിയുടെ വാതിൽ തുറന്നിട്ട്, അല്പം തണുപ്പുള്ള നിലത്തിരുന്ന്, കുളിർകാറ്റേറ്റ് ഒരു കഥ എഴുതുന്നത് ആലോചിച്ചപ്പോൾത്തന്നെ അവൾ സ്വയം പരിഹസിച്ചു ചിരിച്ചു. ഇതിനെ ഒരു കഥാകാരിയുടെ വെറുതേയുള്ള സ്വപ്നം എന്ന തലക്കെട്ടിൽ നിർത്താം.
എന്തായാലും ഉച്ചയ്ക്ക് അവളുടേതായ ലോകമാണ്. വായന, എഴുത്ത്, ചാനലുകളിൽ അലഞ്ഞുനടക്കൽ, ഉറക്കം.
മയങ്ങിക്കാണണം.
“ചേച്ചീ”
“ആരാ?”
“ഞാൻ മാലിനി.”
“ഏതു മാലിനി?”
“ചേച്ചി ബസ്‌സ്റ്റോപ്പിൽ നിർത്തിയില്ലേ?”
“അയ്യോ...കഥ...മാലിനി.”
“അതെ.”
“എന്താ ഇവിടെ?”
“കുറച്ചു കാര്യങ്ങൾ തുറന്നുപറയാനുണ്ടായിരുന്നു.”
“എന്ത്?”
“ചേച്ചി കഥ നിർത്തിയിടം കണ്ടു.”
മാലിനി, അവളുടെ പുസ്തകം തുറന്ന് വായന തുടങ്ങി.
“വിഷാദത്തോടെ നിന്ന മാലിനി, വിയർപ്പ് സാരിത്തുമ്പുകൊണ്ടാണ് ഒപ്പിയിരുന്നത്. അവളുടെ വിഷാദത്തിനു കാരണം ഇരുട്ടായി എന്നതുമാത്രമായിരുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയില്ലെങ്കിൽ ഇന്നും പേടിച്ചുപേടിച്ച് രാത്രി കഴിച്ചുകൂട്ടണം. എന്തു പനിയാണിത്. ഇതൊക്കെ ഓർത്തുനിൽക്കുമ്പോഴാണ് അവളുടെ മുന്നിലേക്ക് ഒരു കാർ വന്ന് പെട്ടെന്ന് നിന്നത്.”
“ഇതല്ലേ ചേച്ചി നിർത്തിയത്?”
“അതെ. പക്ഷെ. ഇതൊക്കെ വെറും ഭാവനകളല്ലേ.”
“അല്ലെങ്കിലോ? എന്നെ കാണുന്നതുപോലെ സത്യമാണെങ്കിലോ?”
“അതെങ്ങനെയാണ് ശരിയാവുന്നത്?”
“ശരിയാവും. കാർ വന്നു നിന്നു. മാലിനിയെ അതിലേക്ക് ബലമായി പിടിച്ചുകയറ്റി. കാർ വിട്ടു പോയി. പിന്നെ മാലിനിയെക്കുറിച്ച് പത്രവാർത്തകളിൽനിന്നാണ് അറിയുന്നത് എന്നൊക്കെയല്ലേ ഇനി എഴുതാൻ പോകുന്നത്?”
“അത്...ഞാൻ...”
“രാവിലെ മുതൽ വൈകുന്നേരം വരെ പലതരം മനുഷ്യരെക്കണ്ടും, പലതരം വസ്ത്രങ്ങളുടെ പളപളപ്പു കണ്ടും നിൽക്കുന്ന സെയിൽസ്ഗേൾസിനെക്കുറിച്ച് പലർക്കും ഒന്നും അറിയുകയുണ്ടാവില്ല. വിശന്നും വിയർത്തും വിഷാദിച്ചും, ഒരു മാസം തള്ളി നീക്കി, അല്പം നോട്ടുകൾക്കു കൈനീട്ടുന്നവരെക്കുറിച്ച് അവിടെവരുന്ന ആരും ചിന്തിക്കില്ല. എന്തൊക്കെ വിഷമങ്ങളുണ്ടാവും എന്നും ആരും അറിയില്ല.”
“അത്രയ്ക്കൊന്നും ഞാനും ചിന്തിച്ചില്ല.”
“ചേച്ചിയ്ക്ക് എന്തെങ്കിലുമൊക്കെ ഊഹിച്ച് എഴുതിയാൽ മതിയല്ലോ. പക്ഷെ, ഞാൻ വന്ന സ്ഥിതിയ്ക്ക് ഇനി കഥ മാറ്റിയെഴുതണം. കാർ വന്നു പിടിച്ചുകൊണ്ടുപോയി എന്നെഴുതരുത്. വായിക്കുന്നവർ കുറച്ചുകൂടെ കൂട്ടി വായിക്കും.”
വൈകുന്നേരം ആയിട്ടും അവൾക്ക് സ്വപ്നമായിരുന്നോ സത്യമായിരുന്നോ എന്നു മനസ്സിലായില്ല.
എന്തായാലും ജോലിയൊക്കെക്കഴിഞ്ഞ് എഴുതാനിരുന്നപ്പോൾ അവൾ എഴുതി.
“വിഷാദിച്ചു നിന്ന മാലിനിയുടെ മുന്നിലേക്ക് ഒരു കാർ വന്നു നിന്നു. “മാലിനീ” എന്ന വിളി കേട്ടുനോക്കിയപ്പോൾ അവളുടെ കൂടെ സ്കൂളിലും കോളേജിലും പഠിച്ചിരുന്ന സദാശിവനാണ്. അയാളുടെ വീട്, അവളുടെ ഭർത്താവിന്റെ വീട്ടിനടുത്തുമാണ്. “ഈ വഴിക്കുള്ള ബസ്സൊക്കെ പെട്ടെന്ന് പണിമുടക്കിയതാണ്. വെറുതേ കാത്തുനിൽക്കേണ്ട.” എന്നു പറഞ്ഞപ്പോൾ അവളും കാറിലേക്കു കയറി.”
ഇനി ഇതിനു മാലിനി എന്തു പറയുമോയെന്തോ! നാളെ വരുമായിരിക്കും. തുടർന്ന് എഴുതാനുള്ളതൊക്കെ പിന്നീടെഴുതാം.
കഥകൾ എങ്ങനെ വേണമെങ്കിലും മാറ്റാം. ജീവിതം എഴുതിവച്ചയാളിനോട്, ജീവിച്ചുകൊണ്ടിരിക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കണമെങ്കിൽ എവിടെപ്പോയി ചോദിക്കണം!
Posted by സു | Su (noreply@blogger.com) on September 29, 2011 04:32 PM· permalink
തിരുവനന്തപുരം ഇന്ന് ജൈവേതര മാലിന്യങ്ങളുടെ നഗരം
മലിന ജലവും കക്കൂസ് വിസര്‍ജ്യവും സംസ്കരിക്കുന്ന കാര്യത്തില്‍ ജല അതോറിറ്റിയുടെ പങ്ക് എന്തെല്ലാമാണെന്ന് സര്‍ക്കാര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ നഗരമാലിന്യങ്ങളും അതുമൂലമുണ്ടാകുന്ന രോഗങ്ങളും ഡോ. ബ്രിജേഷ് നായര്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതില്‍ നിന്നൊരു ചിത്രം ചുവടെ ചേര്‍ക്കുന്നു. ആമയിഴഞ്ചാന്‍ തോട്ടിലൂടെ മുന്‍കാലങ്ങളില്‍ ഒഴുകിയിരുന്നത് ജൈവാംശം കലര്‍ന്ന മലിന ജലമായിരുന്നു.
Posted by keralafarmer (chandrasekharan.nair@gmail.com) on September 28, 2011 06:18 AM· permalink
Posted by അതുല്യ (noreply@blogger.com) on September 26, 2011 01:38 AM· permalink
ഒരു ഡ്രൈ ഐഡിയ
24-09-2011 ല്‍ മലയിന്‍കീഴ് കൃഷിഭവന്റെ നേതൃത്വത്തില്‍ ഒരു ടീം എന്റെ ബയോഗ്യാസ് പ്ലാന്റ് സന്ദശിക്കുകയുണ്ടായി. ബയോടെക് 2005 ല്‍ നിര്‍മ്മിച്ച പ്ലാന്റില്‍ 2010 ലാണ് കക്കൂസ് വിസര്‍ജ്യം ഉള്ളിലേയ്ക്ക് കടത്തിവിടുന്നത്. ഒരു ക്ലാസ്സെന്ന രീതിയില്‍ കൈകാര്യം ചെയ്യാത്തതിന്റെ പാളിച്ച എനിക്ക് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു. പ്ലാന്റിനടുത്തെത്തിയപ്പോള്‍തന്നെ സ്വയം പരിചയപ്പെടുത്താതെ നീല ടോപ്പ് ധരിച്ചിരിക്കുന്ന
Posted by keralafarmer (chandrasekharan.nair@gmail.com) on September 26, 2011 12:11 AM· permalink
എയറോബിക് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം
ഡോ. ഫ്രാന്‍സിസ് സേവ്യര്‍ കേരള വെറ്ററിനറി കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ആണ്. പ്രസിദ്ധമായ തുമ്പൂര്‍മുഴി പ്രോജക്ടിന്റെ ശില്പിയാണ്. പൂന്തോട്ടംപോലെ മാലിന്യ സംസ്കരണ പ്ളാന്റ് തൃശൂര്‍: കണ്ണംകുളങ്ങരയിലെ 'സിഡ്ബി ഫ്ളാറ്റിന്റെ മുറ്റത്തെ മാലിന്യ സംസ്കരണ പ്ളാന്റ് 'മുറ്റത്തെ മണമുള്ള മുല്ലപോലെയാണ്. ദുര്‍ഗന്ധമോ, കാഴ്ചയിലെ വൃത്തികേടോ ഈ സംസ്കരണ പ്ളാന്റിനില്ല. അടുക്കളമുറ്റത്തോ, ഫ്ളാറ്റിനു
Posted by keralafarmer (chandrasekharan.nair@gmail.com) on September 25, 2011 03:16 PM· permalink
പുലിയായിട്ട് എന്ത് കാര്യം .... ഇതിലൊരു പുല്ലും പതിഞില്ലല്ല്....
Posted by അതുല്യ (noreply@blogger.com) on September 24, 2011 10:51 AM· permalink
രാവ്ലെ മുതല്‍ ഈ പട്ടേട്ട് ഓസില്‍ എല്ലാം ഒപ്പിച്ച്, അവസാനം ഊണിന്റെ കാശും ഓസി...ഇവനെ ഇങ്ങനെ വിട്ടാ ശരിയാവൂല്ലാന്ന് ഹെറോള്‍ഡ് അങ്കിള്‍... ച്ഛായ്... ... ലജ്ജാവഹം..
Posted by അതുല്യ (noreply@blogger.com) on September 24, 2011 10:49 AM· permalink
പ്രത്യേകത എന്തെന്നാല്‍, നല്ലോണ്ണം വെയിലു കൊണ്ടു, കാണാത്ത കുറേ ആളുകളെ കണ്ട്, കണ്ടൊ കണ്ടോ കടലു കണ്ടോ, കടലുകണ്ടിട്ട് എത്ര നാളായീന്ന് മട്ടില്‍ കടലു കണ്ട്, കറങി നടന്ന്....
Posted by അതുല്യ (noreply@blogger.com) on September 24, 2011 10:46 AM· permalink
Posted by അതുല്യ (noreply@blogger.com) on September 24, 2011 10:41 AM· permalink
Posted by അതുല്യ (noreply@blogger.com) on September 23, 2011 05:47 PM· permalink
ഒന്ന് രണ്ട് മൂന്ന് നാല്
അമ്മക്കുട്ടി, മിന്നുക്കുട്ടി,
തിന്നൂ തിന്നൂ മുട്ടായി,
ഒന്ന്, രണ്ട്, മൂന്ന്, നാല്,
മധുരം നിറയും മുട്ടായി.
അമ്മക്കുട്ടി, മിന്നുക്കുട്ടി,
കണ്ടൂ കണ്ടൂ പൂമ്പാറ്റ,
അഞ്ച്, ആറ്, ഏഴ്, എട്ട്,
പലവർണ്ണത്തിൽ പൂമ്പാറ്റ.
അമ്മക്കുട്ടി, മിന്നുക്കുട്ടി,
നോക്കീ നോക്കീ മഞ്ചാടി,
ഒമ്പത്, പത്ത്, എണ്ണിയെടുത്തൂ
കൈയിൽ നിറച്ചൂ മഞ്ചാടി.
Posted by സു | Su (noreply@blogger.com) on September 23, 2011 04:08 PM· permalink
വില കൂടിയാൽ
കോൻ ബനേഗാ കരോട്പതിയിൽ പങ്കെടുത്ത് പന്ത്രണ്ടാമത്തെ ചോദ്യത്തിനു ശരിയുത്തരവും പറഞ്ഞ് ഒരു കോടിയും മേടിച്ച് വീട്ടിൽ വരുന്ന ആളുകളാണ് എല്ലാവരും എന്നു ആരെങ്കിലും കരുതിയിട്ടാണോയെന്നറിയില്ല, എല്ലാത്തിനും വില കൂടിക്കൊണ്ടിരിക്കുന്നുണ്ട്. പാലിന്, പച്ചക്കറിയ്ക്ക്, ഗ്യാസിന്, പെട്രോളിന്, മറ്റു നിത്യോപയോഗസാധനങ്ങൾക്ക്, വിലയെത്രകൂടിയാലും പലർക്കും ഒഴിച്ചുകൂടാനാവാത്ത സ്വർണ്ണത്തിന്, ഒക്കെ വില കൂടിക്കൂടി വരുന്നു. സമൂഹത്തിൽ പണക്കാരും പാവപ്പെട്ടവരും ഉണ്ട്. ഇത്ര പൈസ കൈയിലുള്ളവർ മാത്രമേ ഇന്ന സാധനം വാങ്ങാൻ പോകാവൂ എന്നൊരു നിയമവുമില്ല. പാലിനു വില കൂടിയതുകൊണ്ട്, ഇനി കോടീശ്വരന്മാർ മാത്രമേ പാലൊഴിച്ച ചായ കുടിക്കാവൂ എന്നു പറഞ്ഞാൽ അതു ശരിയാണോ? കൂലിപ്പണിക്കാരൊക്കെ കട്ടൻചായ കുടിച്ചാൽ മതി എന്നു പറഞ്ഞാൽ അതു ശരിയാണോ? അപ്പോ, വിലയിങ്ങനെ കൂടി വന്നാൽ പാലു പോയിട്ട്, പച്ചവെള്ളം കുടിക്കാൻ പോലും ആൾക്കാർ പേടിക്കും. കാറും ബൈക്കും എടുത്ത്, ഇന്നെവിടേക്കു പോകണം എന്നും ചിന്തിച്ചിരിക്കുന്ന പണക്കാർക്ക്, പെട്രോളിന്റെ വില കൂടിയാലും കുറഞ്ഞാലുമൊന്നും പ്രശ്നമാവില്ല. ജോലിസ്ഥലങ്ങളിലേക്ക് വണ്ടിയും എടുത്തു പോകേണ്ടിവരുന്ന സാധാരണക്കാരെ വിലക്കയറ്റം ബാധിക്കും. പണ്ടൊക്കെ വണ്ടിയുണ്ടായിരുന്നോ, അന്നൊക്കെ എത്രയോ ദൂരം നടന്നല്ലേ ആൾക്കാർ പോയിരുന്നത് എന്നൊക്കെ ചോദിക്കുന്നതിൽ എന്തെങ്കിലും അർഥം ഉണ്ടോ?
വിലക്കയറ്റം വരുമ്പോൾ, അത്യാവശ്യം പച്ചക്കറികളൊക്കെ വീട്ടിലുണ്ടാക്കാം, പാലിനു വേണ്ടി പശുവിനേയും വളർത്താം. ഇനി വണ്ടിയ്ക്കടിയ്ക്കാൻ പെട്രോളും, പെണ്മക്കളെ കെട്ടിച്ചുവിടാൻ നേരം, കൊടുക്കുന്ന പൊന്നും വീട്ടുപറമ്പിൽ നിന്നു കുഴിച്ചെടുക്കണം എന്നു വന്നാൽ എന്തായിരിക്കും സ്ഥിതി? അങ്ങനെ ഒരു കാലം വരുമായിരിക്കും. എല്ലാത്തിനും സൌകര്യമുള്ളവർക്കൊക്കെ എന്തും ആകാമല്ലോ!
(കോൻ ബനേഗാ കരോട്പതിയിൽ അഞ്ചുകോടിയാണ് ഇപ്പോ പതിമൂന്നാം ചോദ്യത്തിന്റെ ഉത്തരം ശരിയായാൽ സമ്മാനം).
Posted by സു | Su (noreply@blogger.com) on September 21, 2011 01:40 PM· permalink
Posted by അതുല്യ (noreply@blogger.com) on September 21, 2011 08:34 AM· permalink
Posted by അതുല്യ (noreply@blogger.com) on September 19, 2011 05:48 AM· permalink
Posted by അതുല്യ (noreply@blogger.com) on September 17, 2011 04:55 PM· permalink
Posted by അതുല്യ (noreply@blogger.com) on September 16, 2011 05:07 AM· permalink
Posted by അതുല്യ (noreply@blogger.com) on September 16, 2011 01:36 AM· permalink
Posted by അതുല്യ (noreply@blogger.com) on September 05, 2011 06:27 AM· permalink
Posted by അതുല്യ (noreply@blogger.com) on September 05, 2011 03:35 AM· permalink
ഓണമായീ
മഴയില്ലാതാകാശം വെൺപട്ടുപോലെയായ്,
ഓണമായ്, ഓണമായ്, ഓണമായീ.
തൊടികളിൽ നിറയെ ചിരിക്കുന്നു പൂവുകൾ,
ഓണത്തിൻ പാട്ടുകൾ പാടുന്നു നാവുകൾ,
പുത്തനുടുപ്പണിഞ്ഞോടുന്നു കുഞ്ഞുങ്ങൾ,
പൂക്കളം തീർത്തതു കാണുന്നു കണ്ണുകൾ,
മാവേലി വരുമത്രേയോണത്തിനുണ്ണുവാൻ
സദ്യയൊരുക്കുന്നു ധൃതിയിലായമ്മമാർ.
ഓണമായ്, ഓണമായ്, ഓണമായീ,
മലയാളനാടിന്റെയുത്സവമായ്.
എല്ലാവർക്കും ഓണാശംസകൾ!
Posted by സു | Su (noreply@blogger.com) on August 26, 2011 04:01 AM· permalink
ഓണനാളിങ്ങുവന്നെത്തിയെന്ന്
ഓണനാളിങ്ങുവന്നെത്തിയെന്ന്
ഒരു കാറ്റു മെല്ലെ പറഞ്ഞകന്നു.
ഓണത്തിനായൊന്നൊരുങ്ങീടുവാൻ
ഒരു മഴ ചിരിതൂകിയോർമ്മിപ്പിച്ചു.
ഇന്നലെപ്പോലും ഒളിച്ചുനിന്ന
തുമ്പപ്പൂവിന്നു വിടർന്നു നിന്നു.
ഇതുവരെ ദുർമുഖം കാട്ടിനിന്ന
വാനം തെളിഞ്ഞു ചിരിച്ചുനിന്നു.
ഒന്നുമേ നോക്കാതെ പൂത്തുമ്പികൾ
തലങ്ങും വിലങ്ങും പറന്നീടുന്നു.
മഴയിൽ കുതിർന്നിട്ടു വീണുറങ്ങും
ചെടികളെല്ലാമിന്നുണർവ്വിലായി.
ഓണമാണല്ലോ വരുന്നതെന്ന്
ഓർക്കാതെ പിന്നെ ഞാനെന്തുചെയ്യാൻ!
പൂക്കളം തീർത്തിട്ടും സദ്യയൊരുക്കീട്ടും
ഓണമാഘോഷിക്കാതെയെന്തുചെയ്യാൻ!
Posted by സു | Su (noreply@blogger.com) on August 25, 2011 03:35 AM· permalink
ആർപ്പുവിളിയും വള്ളപ്പാട്ടും
ഞങ്ങളുടെ കുടുംബത്തിൽ വേളി അഥവാ വിവാഹം കഴിഞ്ഞാൽപ്പിന്നെ കുടിവെപ്പാണ്. വധുവിനെ വരന്റെ വീട്ടിലേക്ക് സ്വീകരിക്കുന്ന പരിപാടി. താലവും വിളക്കും വെച്ച് രണ്ടു കൂട്ടരും കൂടെ വധുവിനേയും വരനേയും വീട്ടിലേക്ക് കയറ്റി പാലും പഴവും കൊടുക്കുക. ഇതാണ് പരിപാടി. ആ സമയത്ത് രണ്ടു കൂട്ടരും മത്സരം പോലെ, സ്ത്രീകൾ കുരവയിടുകയും, പുരുഷന്മാർ രണ്ടു ഭാഗത്തുള്ളവരും മാറിമാറി ആർപ്പുവിളിക്കുകയും ചെയ്യും. എല്ലാ വേളിക്കും പതിവുതന്നെ. പക്ഷെ ഇത്തവണ അല്പം മാറ്റം വന്നു. അഞ്ചാറുമാസം മുമ്പ് അനിയന്റെ (കസിൻ) വിവാഹമായിരുന്നു. വടക്കുള്ള ചെക്കന് തെക്കുള്ള പെണ്ണ്. അതു ഞങ്ങളുടെ കുടുംബത്തിൽ സർവ്വസാധാരണമാണ്. ജാതകവും കുടുംബവും പഠിപ്പും ജോലിയുമൊക്കെ നോക്കുമ്പോൾ പലപ്പോഴും ദൂരവും കൂടും. ഈ അനിയത്തിയുടെ വീട് വള്ളംകളിയുടെ നാട്ടിലാണ്. ആലപ്പുഴയിൽ. വള്ളംകളിയൊക്കെ ഞങ്ങളും കണ്ടിട്ടുണ്ട്. ടി. വി യിൽ. കടലാസുതോണി എല്ലാ മഴക്കാലത്തും ഉണ്ടാക്കാറുമുണ്ട്. അങ്ങനെ വേളി കഴിഞ്ഞു. കുടിവെപ്പിനു സമയമായി. എല്ലാവരും തൊണ്ടയൊക്കെ ശരിയാക്കി നിന്നു. ഞാൻ കുരവയൊന്നും ഇടേണ്ടെന്നുവെച്ച് മാറിനിന്നു. വെറുതേ ആളുകളെ പേടിപ്പിക്കേണ്ടല്ലോ. അങ്ങനെ കുരവയിടലും ആർപ്പുവിളിയും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ കുടുംബത്തിലെ ആണുങ്ങൾ സർവ്വശക്തിയും പ്രയോഗിച്ച് ആർപ്പ് വിളിക്കുന്നുണ്ട്. അവരു നിർത്തുമ്പോൾ മറ്റവർ വിളി തുടങ്ങും. ഊണുകഴിക്കാത്തവരൊക്കെ ഇതൊന്നു തീർന്നിട്ടുവേണം ഊണുകഴിക്കാൻ എന്ന നിലയിലാണ്. ഊണുകഴിഞ്ഞവർ ഉഷാറോടെ നോക്കിനിൽക്കുന്നു. അപ്പോഴാണ് അതു സംഭവിച്ചത്. വധുവിന്റെ ആൾക്കാർ വള്ളപ്പാട്ട് തുടങ്ങി. അതാണവിടത്തെ പതിവുപോലും. ജനഗണമനയൊഴിച്ച് വേറെയൊന്നും പാടാനറിയാത്ത ഞങ്ങളുടെ ഭാഗക്കാർ (എന്റെ ഫോണുകളൊക്കെ ഓഫാണ് ;)) വള്ളംകളി ആദ്യമായിട്ടു കാണുന്ന വിദേശികളെപ്പോലെ വിവിധരസങ്ങൾ മുഖത്ത് പ്രതിഷ്ഠിച്ചുനിന്നു. അങ്ങനെ ആർപ്പുവിളിയിൽ ഇഞ്ചോടിഞ്ചു പൊരുതിനിന്നവർ വള്ളപ്പാട്ട് തുടങ്ങിയപ്പോൾ നിശബ്ദരായി. തിരുവാതിരക്കളി തുടങ്ങുമ്പോൾ ഇതിന്റെ ചമ്മൽ തീർക്കാം എന്ന ഭാവത്തിൽ ഞങ്ങൾ പെണ്ണുങ്ങളൊക്കെ നിന്നു. കുടിവെപ്പു കഴിഞ്ഞു. ഇനിയും ഉണ്ട് അനിയന്മാരും അനിയത്തിമാരും. എന്തായാലും വള്ളപ്പാട്ട് പഠിക്കാൻ ഞങ്ങളൊക്കെ തീരുമാനിച്ചു. ഇനി അവരൊക്കെ കൊണ്ടുവരുന്നതും അവരെയൊക്കെ കൊടുക്കുന്നതും കൊടുങ്ങല്ലൂരാണെങ്കിൽ, സദ്യ കഴിഞ്ഞിട്ടുമതി കുടിവെപ്പ് എന്നാണെന്റെ അഭിപ്രായം. അവരുടെ രീതി നമുക്കറിയില്ലല്ലോ.
Posted by സു | Su (noreply@blogger.com) on August 22, 2011 04:59 AM· permalink
ഹനുമാൻ സീതയെ കാണുന്നു
ഉദകനിധി നടുവിൽ മരുവും ത്രികൂടാദ്രിമേ-
ലുല്ലംഘിതേബ്ധൌ പവനാത്മജന്മനാ
ജനക നരപതി വരമകൾക്കും ദശാസ്യനും
ചെമ്മേ വിറച്ചിതു വാമഭാഗം തുലോം
ജനക നരപതി ദുഹൃതിവരനു ദക്ഷാംഗവും
ജാതനെന്നാകിൽ വരും സുഖദുഃഖവും
തദനു കപികുലപതി കടന്നിതു ലങ്കയിൽ
താനതി സൂക്ഷ്മശരീരനായ് രാത്രിയിൽ
ഉദിത രവികിരണരുചി പൂണ്ടൊരു ലങ്കയി-
ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയാതെ
ദശവദന മണിനിലയമായിരിക്കും മമ
ദേവിയിരിപ്പേടമെന്നോർത്തു മാരുതി
കനകമണി നികരവിരചിത പുരിയിലെങ്ങുമേ
കാണാഞ്ഞു ലങ്കാവചനമോർത്തീടിനാൻ
ഉടമയൊടുമസുരപുരി കനിവിനൊടു ചൊല്ലിയോ-
രുദ്യാനദേശേ തിരഞ്ഞു തുടങ്ങിനാൻ
ഉപവനവുമമൃതസമസലിലയുതവാപിയു-
മുത്തുംഗ സൌധങ്ങളും ഗോപുരങ്ങളും
സഹജ സുത സചിവ ബലപതികൾ ഭവനങ്ങളും
സൌവർണ്ണ സാലധ്വജ പതാകങ്ങളും
ദശവദന മണിഭവനശോഭ കാണും വിധൌ
ദിക്പാലമന്ദിരം ധിക്കൃതമായ്‌വരും
കനകമണിരചിത ഭവനങ്ങളിലെങ്ങുമേ
കാണാഞ്ഞു പിന്നെയും നീളെ നോക്കും വിധൌ
കുസുമചയ സുരഭിയൊടു പവനനതിഗൂഢമായ്
കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടു പോയുടൻ
ഉപവനവുമുരുതരതരു പ്രവരങ്ങളു-
മുന്നതമായുള്ള ശിംശപാവൃക്ഷവും
അതിനികടമഖില ജഗദീശ്വരി തന്നെയു-
മാശുഗനാശു കാട്ടിക്കൊടുത്തീടിനാൻ
മലിനതര ചികുരവസനം പൂണ്ടു ദീനയായ്
മൈഥിലി താൻ കൃശഗാത്രിയായെത്രയും
ഭയ വിവശമവനിയിലുരുണ്ടും സദാഹൃദി
ഭർത്താവുതന്നെ നിനച്ചു നിനച്ചലം
നയന ജലമനവരതമൊഴുകിയൊഴുകിപ്പതി-
നാമത്തെ രാമ രാമേതി ജപിക്കയും
നിശിചരികൾ നടുവിലഴലൊടു മരുവുമീശ്വരി
നിത്യസ്വരൂപിണിയെക്കണ്ടു മാരുതി
വിടപിവരശിരസി നിബിഡച്ഛദാന്തർഗ്ഗതൻ
വിസ്മയം പൂണ്ടു മറഞ്ഞിരുന്നീടിനാൻ
ദിവസകരകുലപതി രഘൂത്തമൻ തന്നുടെ
ദേവിയാം സീതയെക്കണ്ടു കപിവരൻ
കമലമകളഖില ജഗദീശ്വരി തന്നുടൽ
കണ്ടേൻ കൃതാർത്ഥോസ്മ്യഹം കൃതാർത്ഥ്യോസ്മ്യഹം
ദിവസകരകുലപതി രഘൂത്തമൻ കാര്യവും
ദീനതയെന്നിയേ സാധിച്ചിതിന്നു ഞാൻ.
ദശരഥനു നാലു പുത്രന്മാർ - രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ. രാമൻ, ജനകരാജാവിന്റെ പുത്രി സീതയെ വിവാഹം കഴിക്കുന്നു. രാമനെ അയോദ്ധ്യയുടെ രാജാവായി വാഴിക്കാൻ ദശരഥൻ തീരുമാനിക്കുന്നത് ഭരതന്റെ അമ്മയായ കൈകേയിക്ക് ഇഷ്ടമാകുന്നില്ല. കൈകേയി, തനിക്കു കിട്ടാനുണ്ടായിരുന്ന വരങ്ങൾ ആവശ്യപ്പെടുന്നു. രാമനെ കാട്ടിലേക്ക് പറഞ്ഞയക്കാൻ ദശരഥനോടു പറയുന്നു. കാട്ടിലേക്ക് രാമനും സീതയ്ക്കുമൊപ്പം ലക്ഷ്മണനും പോകുന്നു. കാട്ടിൽ താമസിക്കുമ്പോൾ, ലങ്കാരാജാവ് രാവണൻ സീതയെ
തട്ടിക്കൊണ്ടുപോകുന്നു. സീതയെത്തിരഞ്ഞ് രാമനും ലക്ഷ്മണനും സുഗ്രീവന്റെ രാജ്യത്ത് എത്തുന്നു. അവിടെനിന്ന്, സീതയെ കണ്ടുപിടിക്കാൻ, വാനരവീരനായ ഹനുമാൻ പുറപ്പെടുന്നു. ലങ്കയിലെത്തിയശേഷം കൊട്ടാരത്തിലൊക്കെ സീതയെ അന്വേഷിച്ചുനടക്കുന്ന ഭാഗമാണിത്. ഒടുവിൽ, സീതയെ വൃക്ഷച്ചുവട്ടിൽ കണ്ടെത്തുന്നു.
(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ)
Posted by സു | Su (noreply@blogger.com) on August 08, 2011 03:45 AM· permalink
എന്തുകൊണ്ടാണ്
ആഴത്തിലേക്ക് വലിച്ചടുപ്പിക്കാനൊരു
കടലുണ്ടായിരിക്കുമോ?
പിടിച്ചെടുത്തു പറന്നകലാനൊരു
കാറ്റുണ്ടായിരിക്കുമോ?
അലിയിപ്പിച്ച് ഇല്ലാതാക്കാനൊരു
മഴയുണ്ടായിരിക്കുമോ?
ഓടിയെത്തി മറച്ചുപിടിക്കാനൊരു
മേഘമുണ്ടായിരിക്കുമോ?
ഉണ്ടായിരിക്കണം
അല്ലെങ്കിലെന്താണ് എന്റെ വാക്കുകൾ
നിന്റെയടുത്ത് എത്താത്തത്!
അവയെന്തിനാണ് പലപ്പോഴും
നിന്നെത്തേടി ഇറങ്ങാൻ പോലും കൂട്ടാക്കാതെ
മനസ്സിൽ കിടന്നു പിടയുന്നത്?
Posted by സു | Su (noreply@blogger.com) on August 08, 2011 03:37 AM· permalink
നാടിതു കാണുവാൻ എന്തു ചന്തം
കഞ്ഞിക്കുപോലും വകയില്ലെങ്കിലും ചിലർ,
കള്ളുകടയിലായ് ക്യൂ നിൽക്കുന്നു.
മക്കൾക്കു തിന്നുവാനൊന്നും കൊടുക്കാതെ,
കള്ളു ദിനവും കുടിച്ചീടുന്നു.
പിഞ്ചുകുഞ്ഞുങ്ങളെന്നോർക്കാതെ ദുഷ്ടന്മാർ,
മുട്ടായി നൽകി മയക്കീടുന്നു.
അമ്മയ്ക്കും അച്ഛനും മുത്തായ മക്കളെ,
മോഹങ്ങൾ തീർത്തിട്ടു, കൊന്നീടുന്നു.
കഥചൊല്ലിയെന്നുമുറക്കേണ്ട പ്രായത്തിൽ,
കാശിനായ് നൽകുന്നു പെണ്മക്കളെ.
ഓരോ ദിവസവും ഓരോ കഥയുമായ്,
പീഡനവാഹനം ഓടീടുന്നു.
ഒന്നുമേ ചെയ്യാനില്ലാതെ ചിലരെന്നും,
റോഡിൽ വെറുതേ കറങ്ങീടുന്നു.
വഴിയേ നടക്കുന്ന പെണ്ണുങ്ങളോടവർ,
സദാചാരനിയമം പറഞ്ഞീടുന്നു.
ഏറുന്നു പൊന്നിന്റെ വിലയെന്നുമെങ്കിലും
സ്വർണ്ണക്കടകളിലെന്നും പൂരം.
സ്വത്തൊക്കെ വിറ്റും, കടങ്ങളെടുത്തും ചിലർ,
പൊന്നു വാങ്ങീടുവാൻ ഓടീടുന്നു.
ദൈവത്തിന്റെയീ സ്വന്തം നാട്ടിൽ
സന്തോഷത്തോടിനിയെന്നു ചൊല്ലും?
നമ്മുടെ കേരളം എത്ര ശാന്തം!
നാടിതു കാണുവാൻ എന്തു ചന്തം!
Posted by സു | Su (noreply@blogger.com) on July 13, 2011 01:41 PM· permalink
അതല്ലേ നല്ലത്
“ചേട്ടാ”
“എന്താ, സു?”
“ഇന്നു വീടുവൃത്തിയാക്കുകയാണെങ്കിൽ, ഉച്ചഭക്ഷണം പുറത്തുനിന്നാക്കാം. പൊടിപടലങ്ങൾക്കിടയിൽ ശരിയാവില്ല.”
“ഇന്ന് വീടു വൃത്തിയാക്കുന്നില്ലെങ്കിലോ?”
“വൃത്തിയാക്കുന്നില്ലെങ്കിൽപ്പിന്നെ പോകുന്നത് ഉച്ചയ്ക്ക് ആക്കേണ്ടല്ലോ. രാവിലെതന്നെ ടൌണിൽപ്പോയി കുറച്ചു ഷോപ്പിംഗ് ഒക്കെ നടത്തി, ഭക്ഷണവും കഴിച്ചുവരാം.”
“ങ്ങേ!“
Posted by സു | Su (noreply@blogger.com) on July 03, 2011 03:36 PM· permalink
രാധയുടേത് മാത്രം
മതിയായി. വിവശയായ രാധ അങ്ങനെ ചിന്തിയ്ക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്താണ് ചെയ്യേണ്ടത്? ദൈനംദിന പ്രവൃത്തികളിൽ മുഴുകുമ്പോഴും അവൾക്ക് ചിന്തിക്കാനുണ്ടായിരുന്നത് കൃഷ്ണനെക്കുറിച്ചാണ്. ഗോപികമാരോടൊത്ത് കാട്ടിലും പുൽമേടുകളിലും നദിക്കരയിലും ഉല്ലസിച്ചലഞ്ഞുനടക്കുന്ന കൃഷ്ണനെക്കുറിച്ച്. അവളെ തീർത്തും അവഗണിക്കുന്ന, അവളുടേത് മാത്രമെന്ന് കരുതിയ കൃഷ്ണനെക്കുറിച്ച്. എന്തിനാണ് കൃഷ്ണന്റെ ലീലകൾ കണ്ടുരസിക്കുന്നത്? എന്തിനാണ് ഗോപികമാരുടെ സന്തോഷം കണ്ട് ഉള്ളം വേദനിപ്പിക്കുന്നത്?
തീരുമാനിച്ചുറപ്പിച്ച്, അവൾ ആ കാനനവഴിയിലൂടെ നടന്നു. ദൂരെയതാ കൃഷ്ണനും ഗോപികമാരും. നൃത്തം ചവുട്ടി, തളർന്ന്... നിലാവിൽ കൃഷ്ണന്റെ മുഖം കൂടുതൽ തിളങ്ങിക്കാണുന്നു. കൃഷ്ണനോടുള്ള പ്രണയത്തിലും ആരാധനയിലും ഗോപികമാരുടെ മുഖവും. രാധയുടെ ഉള്ളം നിലാവൊഴിഞ്ഞ രാത്രിപോലെ ആയി. അവൾ ഒരു മരത്തിന്റെ കീഴിൽ നിന്നു. ആട്ടവും പാട്ടും കഴിഞ്ഞ് കൃഷ്ണൻ വരട്ടെ, ഇതുവഴി. കാണട്ടെ, തന്നെ. അവൾ ചേലത്തുമ്പിൽ കെട്ടിയിട്ട് സൂക്ഷിച്ചിരുന്ന വിഷക്കായകൾ കൈയിലെടുത്തു. ഒഴുകുന്ന കണ്ണീർ വകവയ്ക്കാതെ, അവൾ ആ വിഷക്കായകൾ വായിലേക്കിടാൻ തുടങ്ങി. പെട്ടെന്ന് അവളുടെ കൈ ആരോ പിടിച്ചു. ആരാണിത്. അവൾ അത്ഭുതപ്പെട്ടു. കണ്ണീരൊഴുകുന്ന മുഖമുയർത്തി അവൾ നോക്കി. കൃഷ്ണൻ! അവൾ ആട്ടവും പാട്ടും നടക്കുന്നിടത്തേക്കു നോക്കി. കൃഷ്ണനതാ ഗോപികമാരുടെ നടുവിൽ ഓടക്കുഴൽ പിടിച്ച് നിൽക്കുന്നു. അപ്പോപ്പിന്നെ ഇതോ? മായയാണോ? തന്നെപ്പറ്റിയ്ക്കാൻ ദൈവത്തിന്റെ സൂത്രമാണോ?
അവളുടെ ചിന്തകൾ അറിഞ്ഞ്, അവളുടെ കയ്യിൽ നിന്ന് വിഷക്കായകളെടുത്ത് താഴേക്കെറിഞ്ഞ് അവളുടെ കണ്ണീർ തുടച്ച് കൃഷ്ണൻ പറഞ്ഞു.
“നീ പ്രണയിക്കുന്ന കൃഷ്ണൻ ഞാനാണ്. ഞാൻ എന്നും നിന്റെ കൂടെയുണ്ടായിരുന്നു, നിഴലുപോലെ. നീയെന്നെ ശ്രദ്ധിക്കാതെ, എന്റെ സാന്നിദ്ധ്യം അറിയാതെ, ഗോപികമാരുടെ ചേഷ്ടകളും കണ്ട്, അവരോടു കോപിച്ച് നടന്നു. ഞാൻ അവർക്കൊപ്പം ഒരിക്കലും പോയില്ല.”
രാധ മുഖമുയർത്തി ചോദിച്ചു . “അപ്പോ ആ കാണുന്നതോ?”
“അത് യന്തിരൻ ആണ്. റോബോട്ട്. എന്നെപ്പോലെയുള്ള യന്ത്രം.”
“കൃഷ്ണാ...”
“ഞാൻ നിന്റേതുമാത്രമല്ലേ രാധേ?”
Posted by സു | Su (noreply@blogger.com) on June 17, 2011 04:22 AM· permalink
വേണമെങ്കിൽ
എന്റെ ഒരു സുഹൃത്തിന്റെ കഥയാണു്. (ചില പ്രസിദ്ധീകരണങ്ങളിലെ ഡോക്റ്ററോടു ചോദിക്കാം പംക്തിയിലെ "സുഹൃത്തു്" ആയ "ഞാൻ" അല്ല, എന്റെ സുഹൃത്തിന്റെ കഥ തന്നെയാണു്.)കണ്ണൂർ സ്വദേശിയായ ടിയാൻ ഏതു വാചകത്തോടും ചേർക്കാൻ പറ്റുമെങ്കിൽ 'വേണമെങ്കിൽ' എന്ന വാക്കു് ചേർത്തേ ഉപയോഗിക്കൂ. അദ്ദേഹം ഉപയോഗിച്ച ചില സാമ്പിൾ വാചങ്ങളിതാ:പ്രയോഗം: "നാളെ വേണമെങ്കിൽ നമുക്കെല്ലാർക്കും കൂടി എന്റെ വീട്ടിൽ കൂടാം."പരിഭാഷ: "തീർച്ചയായും
Posted by സന്തോഷ് (noreply@blogger.com) on June 16, 2011 01:27 AM· permalink
മഴപ്പാട്ട്
ഒരു കൊച്ചുകുട്ടിയെപ്പോലെയാമഴയത്ത്,
ഓടിക്കളിക്കുവാൻ മോഹമുണ്ടേ.
ഒരു പക്ഷിയെപ്പോലെ, മഴയുള്ള മാനത്ത്,
പാറിപ്പറക്കുവാൻ മോഹമുണ്ടേ.
ഒരു തോണിപോലെയൊന്നാമഴവെള്ളത്തിൽ,
ഒഴുകിനടക്കുവാൻ മോഹമുണ്ടേ.
തോട്ടത്തിൽ നിൽക്കുന്ന പൂവുപോലെ,
മഴയിൽ കുതിരുവാൻ മോഹമുണ്ടേ.
മോഹിച്ചു മോഹിച്ചു മഴ നനഞ്ഞു,
പനിവരുത്താൻ പക്ഷെ മോഹമില്ലേ.
Posted by സു | Su (noreply@blogger.com) on June 13, 2011 02:27 PM· permalink
ഒരു ചക്കക്കേക്കിന്റെ ഓർമ്മക്ക്!
എല്ലാ തവണയും സിൽക്കിന്റെ പ്രസവത്തോടനുബന്ധിച്ച് വീട്ടിൽ ചില അറ്റകുറ്റ വികസന പ്രവർത്തനങ്ങൾ നടത്താറുണ്ട്.
കളം സിമന്റിട്ടതും, വിറകുപുര അൾട്രാ എക്വിപ്ഡ് കിച്ചനാക്കിയതും തൊഴുത്തിനോട് ചേർന്ന് എരുമക്കുട്ടിക്ക് കിഡ്സ് റൂം പണിതതും, കുളിമുറി-ടോയ്ലറ്റ് സമുച്ചയങ്ങൾക്ക് മുകളിൽ ടാങ്ക് പണിത്, ഭക്തർ ബക്കറ്റിൽ വെള്ളം കൊണ്ടുപോകൽ ഒഴിവാക്കി പൈപ്പ് വഴി സ്പോട്ടിലെത്തിക്കുന്ന സാങ്കേതിക വിദ്യ ഇൻസ്റ്റാൾ ചെയ്തതുമടക്കം പലതും ഈ എരുമശ്രീ പദ്ധതി വഴിയായിരുന്നു.
ഇതിൽ ഏറ്റവും അത്യാവശ്യമായിരുന്നത്, ടോയലറ്റ് ഇറിഗേഷനായിരുന്നു. കാരണം, അതുകൊണ്ടായിരുന്നു ബാക്കിയുള്ളോന് ഏറ്റവും ത്വയിരക്കേട്. സ്വന്തം ആവശ്യത്തിന് ഒരു ബക്കറ്റ് വെള്ളം പൊക്കിക്കൊണ്ടുപോകാനുള്ള ഏപ്പ എനിക്കില്ലായിരുന്നെന്നോ അതിനുപോലും വയ്യാത്തൊരു കുഴിമടിയായിരുന്നു ഞാനെന്നോ ധരിക്കരുത്. ആവശ്യം നമ്മുടെയാണെങ്കിൽ ഒന്നല്ല ഒമ്പത് ബക്കറ്റും വിഷയമല്ല.
പക്ഷെ, ശാന്തി ആശുപത്രിയിൽ ഭാസ്കരൻ ഡോക്ടറെ കാണാൻ വരുന്ന ഓൾഡ് ഏജ് എടത്താടന്മാർ മുഴുവൻ, “ഇനി തിരിച്ച് ആളൂർ എത്തേണ്ടതല്ലേ? നമ്മുടെ രാമന്റോടെ പോയി ഒന്ന് ഫ്രഷ് ആയി പോകാം!“ എന്ന് പറഞ്ഞ് റോഡ് ക്രോസ് ചെയ്ത് നമ്മുടെ വീട്ടിലേക്ക് വരികയും, അച്ഛൻ അവരോടുള്ള ആദരസൂചകമായി എന്നോട്, “ഡാ.. അമ്മാന് വയ്യാത്തതാ.. ഒരു ബക്കറ്റ് വെള്ളം അങ്ങട് കൊണ്ടു വച്ച് കൊടുത്തേ...” എന്നും പറഞ്ഞിരുന്നു.
‘സോറി ഗഡി! അയാം നോട്ട് ഇന്ററസ്റ്റഡ്. വൈ ഡോണ്ട്യു ട്രൈ യുവർസെൽഫ്? ’ എന്നൊക്കെ പറയാൻ ഇന്നത്തെ കാലമല്ല. അതൊക്കെ മനസ്സിൽ ആലോചിച്ചാൽ വരെ കവളം പട്ടക്ക് പണിയാവുന്ന കാലമാണ്.
പിന്നെ.. പിന്നെ, പ്രായമായവർ വീടിന്റെ ഗേയ്റ്റ് തുറന്ന് വരുന്നത് കാണുമ്പോഴേ എനിക്ക് ടെൻഷനാണ്. എന്തായിരിക്കും ആൾടെ മനസ്സിലിരിപ്പ് എന്നറിയാൻ പറ്റില്ലല്ലോ! എന്തായാലും കൈക്ക് തീരെ വയ്യാത്തവരൊന്നും ഒരിക്കലും ഫ്രഷാവാൻ വന്നില്ല. ഭാഗ്യം!!
ഹവ്വെവർ, ഇങ്ങിനെ ഓരോ തവണയും എരുമക്ക് വിശേഷം ആവുമ്പോഴേ അമ്മ; എരുമയുടെ ‘കുടി‘ വാങ്ങാനുള്ള കാശ് കഴിച്ച് ബാക്കിവരുന്നത് മൊത്തം കണക്കാക്കി, പദ്ധതി തീരുമാനിക്കുകയും അത്രയും തുക റോസ് ഫൈനാൻസിൽ നിന്ന് ലോണെടുക്കുകയും ചെയ്യുന്നതുകൊണ്ട്, പാലിന്റെ കാശ് എനിക്ക് വെലവീര്യം ചെയ്യാൻ പൊതുവേ കിട്ടാറില്ല.
ഒരു ക്രിസ്തുമസ് കാലം. അന്ന് ഞങ്ങൾ പാലു കൊടുക്കുന്നത് മലപ്പാൻ ജോസേട്ടന്റെ സ്ലീൻ ബേക്കറിയിലാണ്. ക്രിസ്മസിന് ലോകത്തെ എല്ലാ ബേക്കറികളേം പോലെ, സ്ലീൻ ബേക്കറിയും പൂക്കേക്കുകൾ കൊണ്ടും പ്ലം കേക്കുകൾകൊണ്ടും നിറഞ്ഞ് കവിയും. അലമാരയിലും പുറത്തും അകത്തെ ടേബിളികളിലും നിറയെ കേക്കുകൾ!
ട്രേയ്സ് പേപ്പറ് കൊണ്ട് പൊതിഞ്ഞ കേക്കിന്റെ പീസ്, ടീ പാർട്ടികൾക്ക് പോകുമ്പോൾ വല്ലകാലത്തും കഴിച്ചിട്ടുണ്ടെന്നല്ലാതെ, മതിയാവും വരെയൊന്നും ഒരിക്കലും കേക്ക് തിന്നിട്ടില്ലാത്തതുകൊണ്ട് പ്ലം കേക്കുകളും ഐസ് കേക്കുകളൂം കണ്ണ് നിറച്ചും കാണുകയും അതിന്റെ ആ ഒരു സൌരഭ്യം ശ്വസിക്കുകയും ചെയ്യുന്നത് തന്നെ ഒരു രസമാണ്.
ക്രീസ്മസിന്റെ തലേന്റെ തലേന്ന് പാല് കൊണ്ടു ചെന്നപ്പോൾ ജോസേട്ടൻ ബേക്കറിയിൽ കൊടകര അന്നുവരെ കാണാത്ത ഒരു പുതിയ കേയ്ക്കിരിക്കുന്നു. പഴുത്ത വരിക്ക ചക്ക മുറിച്ചു വച്ചപോലെ ഒരു ഐറ്റം! നല്ല പച്ചക്കളറുള്ള ചക്കമടലിന്റെ പുറത്തെ മുള്ളും അകത്ത് ചൊളയും കുരുവും കൂഞ്ഞയും എന്തിന് ചക്കമൊളഞ്ഞീൻ വരെയുണ്ട്.
ഇരിങ്ങാലക്കുട സൈഡിലേക്ക് അന്ന് നടന്ന് പോയവരെല്ലാം ജോസേട്ടന്റെ ചക്ക കേക്ക് നോക്കിനിന്നിരിക്കണം. ഞാനും രണ്ട് നേരം കൂടി ഒരു ഒരുമണിക്കൂറോളം അതിന്റെ ഭംഗി കണ്ടു നിന്നു.
കേക്ക്മൊത്തം കഴിക്കാനുള്ള കൊതിയേക്കാൾ എനിക്കുണ്ടായത് ആ കേയ്ക്കിലെ ചക്കക്കുരുവിന്റെ ടേയ്സ്റ്റ് എന്താവും എന്നറിയാനുള്ള കൌതുകമായിരുന്നു.
‘ജോസേട്ടന്റെ ബേക്കറിയിൽ ആൾ ഗൾഫിലെ ബേക്കറിയിൽ നിന്നപ്പോൾ പഠിച്ച ചക്കയുടെ ഡിസൈനിൽ ഒരു സൂപ്പർ കേക്കുണ്ടാക്കി വച്ചിട്ടുണ്ട്! ഉഗ്രൻ കേക്കാണ്. നമ്മക്ക് അത് വാങ്ങിയാലോ?’
ഞാൻ അമ്മയോട് ചെന്ന് ഒരു കാച്ച് കാച്ചി.
“ങാ... ബേക്കറിക്കാർ അങ്ങിനെ ആൾക്കാരെ പറ്റിക്കാൻ പലതും ഉണ്ടാക്കി വക്കും. അതൊക്കെ കാശിന് ബുദ്ധിമുട്ടില്ലാത്തവർക്കുള്ളതാ. അതുമല്ല, ഓരോരോത്തർ ചീഞ്ഞ മുട്ടയും വരെ ഇട്ട് കേക്ക് ഉണ്ടാക്കുംന്നാ പറയണത്. നിനക്കിപ്പോൾ അത് തിന്നാത്ത കേടാ!“
യാതോരുവിധ കോമ്പ്രമൈസിനും ചാൻസില്ലാത്ത സ്റ്റേറ്റ്മെന്റ്.
ഞാൻ അക്കാലത്ത് മദ്രാസിലേക്ക് പുറപ്പെട്ടുപോയി അവിടെ ഹോട്ടലിൽ സപ്ലൈയറായി ജോലി ചെയ്യാൻ ഭയങ്കര റ്റെന്റൻസിയായി നിൽക്കുന്ന കാലമാണ്.
“ഓഹോ...എന്നാ.. നാളെമുതൽ പാല് കൊണ്ടുകൊടുക്കാനും എരുമേ തീറ്റാനുമുള്ള ആളെ വേറെ നോക്കിക്കോ... എങ്ങോട്ടെങ്കിലും പോകാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടേ! ങും..അയ്യപ്പന്റെ അടുത്തോ പുലികളി!“
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും ഏഴാം ക്ലാസിൽ പഠിക്കുമ്പോഴും രണ്ടുതവണ ആൾറെഡി പുറപ്പെട്ടുപോയിട്ടുള്ളതുകൊണ്ട്, അതിൽ അമ്മ ഒന്ന് പതറി, പെട്ടെന്ന് ഡീസന്റായി വളരെ സൌമ്യമായി എന്നോട് പറഞ്ഞു.
“പാലിന്റെ കാശ് ഡൈനിങ്ങ് ടേബിൾ വാങ്ങിയ വകയിൽ ഫൈനാൻസിൽ അടക്കേണ്ടതല്ലേ ഡാ? പിന്നെ അച്ഛന്റെ കയ്യീന്ന് കാശ് കിട്ടിയിട്ട് ഈ ജന്മം നീ കേക്ക് വാങ്ങുമെന്ന പ്രതീക്ഷയും വേണ്ട. ആരെങ്കിലും എരുമ നെയ്യ് വാങ്ങാൻ വരുവാണെങ്കിൽ, നീ വാങ്ങിച്ചോ. നെയ്യു വേണംന്ന് കാദറിനോട് ആരോ പറഞ്ഞൂന്ന് കേട്ടു! ‘
അതിൽ ഞാൻ തണുത്തു. “അപ്പോഴേക്കും കേക്ക് വേറെ ആണുങ്ങൾ വേടിച്ചോണ്ടു പോകുമോ?“ എന്നൊരു സംശയം ഇല്ലാതിരുന്നില്ല എങ്കിലും, ശുഭാപ്തിവിശ്വാസം തോൽക്കുമെന്ന പേടിയേക്കാൾ കൂടിയവരേ ഇന്ന് വരെ വിജയിച്ചിട്ടുള്ളൂ. ബി പോസറ്റീവ്!
പിറ്റേ ദിവസം രാവിലെ ഒരപരിചിതൻ എന്റെ വീടിന്റെ മുൻപിൽ വന്ന് ‘അതേയ്.. ഇവിടെ എരുമ നെയ് ഉണ്ടോ?’ എന്ന് ചോദിക്കുന്നത് എന്റെ ഭാവനയിൽ തെളിഞ്ഞു.
പാലിന് മോരിനും പുറമേയുണ്ടായിരുന്ന ഞങ്ങളുടെ മറ്റൊരു ബിസിനസ്സായിരുന്നു, എരുമ നെയ് കച്ചവടം. ഞങ്ങളുടെ ഏരിയയിൽ പൊതുവേ വാതരോഗികൾ അധികം ഇല്ലാത്തതുകൊണ്ട് എരുമ നെയ്യിന് അങ്ങിനെ റെഗുലറായി കസ്റ്റമേഴ്സുണ്ടാവാറില്ല. വല്ലപ്പോഴുമൊരിക്കൽ, പൊട്ടിത്തെറിച്ച് ആരെങ്കിലും വന്നാലായി.(ഇവിടെ കൊടകരപുരാണം ബുക്ക് ചിലവാവുന്ന അതേ സെറ്റപ്പ്!).
എങ്കിലും ആ ഏരിയയിൽ എരുമ നെയ് കിട്ടുന്ന വേറെ ഔട്ട്‌ലെറ്റ്സ് ഒന്നും ഇല്ലാതിരുന്നതുകൊണ്ട്, ആവശ്യക്കാർ വന്നാൽ എങ്ങിനെയെങ്കിലും അന്വേഷിച്ചുപിടിച്ച് നമ്മുടെ വീട്ടിലേക്ക് തന്നെ വന്നിരുന്നു.
നാഴി നെയ്യിന് അന്ന് 25 രൂപയാണ് വില. ചക്കക്കേക്കിന് ഏറെക്കുറെ അത്രയോക്കെ ഉള്ളു വില. പക്ഷെ, പാമ്പുകടിക്കാനായിട്ട് കസ്റ്റമർ വരണം!
പിറ്റേന്ന് രാവിലെ പാലും കൊണ്ട് ജോസേട്ടന്റെ ബേക്കറിയിൽ ചെന്നപ്പോൾ ചില്ലലമാരിയിലേക്ക് പേടിച്ച് പേടിച്ചാ നോക്കിയത്. പക്ഷെ, ഒന്നും സംഭവിച്ചിട്ടില്ല. കേക്ക് അവിടെ തന്നെയിരിപ്പുണ്ട്.
പക്ഷെ, രാവിലെ മുതൽ ഞാൻ ദിപ്പ വരും ദിപ്പ വരും എന്ന് പ്രതീക്ഷിച്ച് ടയേഡായതാല്ലാതെ എരുമ നെയ്യ് വാങ്ങാൻ ഒരു പട്ടിക്കുറുക്കനും ആ വഴി വന്നില്ല. ക്രിസ്മസിന്റെ തലേദിവസമാണ്. പിറ്റേ ദിവസം ബേക്കറി മുടക്കവുമാണ്. എന്റെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച മണം വന്നു.
ക്രിസ്മസിന്റെ പിറ്റേന്ന് ഞാൻ രാവിലെ ബേക്കറിയിൽ ചെന്നപ്പോൾ ചില്ലലമാരിയിലേക്ക് ഒട്ടും പ്രതീക്ഷയില്ലാതെയാണ് നോക്കിയത്.
പക്ഷെ, എല്ലാ കേക്കുകളും വിറ്റു തീർന്നെങ്കിലും നമ്മുടെ ചക്കമുറി അവിടെ തന്നെ ഇരിക്കുന്നു! പ്രതീക്ഷ വീണ്ടും ഫുൾസ്വിങ്ങിൽ തിരിച്ചുവന്നു.
അങ്ങിനെ ക്രിസ്മസ് കഴിഞ്ഞ് ഒരാഴ്കയോളം ആ കേക്ക് ചില്ലലമാരിയിൽ കറങ്ങി നടന്നു. വെയിലുകൊണ്ട് പതിയെ പതിയ ചക്കയുടെ പച്ച കളർ ഡിമ്മായി ഡിമ്മായി വന്നു. ചക്കക്കുരു രണ്ടെണ്ണം താഴേക്ക് അടർന്നുവീണു. ഏറെക്കുറെ ഞാൻ കമ്പ്ലീറ്റ് പ്രതീക്ഷയും കൈവിട്ട് ഇങ്ങിനെ ഇരിക്കുമ്പോൾ ഒരാൾ വന്ന് എന്നോട് ചോദിച്ചു.
“മോനേ... ഇവിടെ എരുമ നെയ്യ് കിട്ടുമോ?”
ഞാൻ പറഞ്ഞു. “ശ്ശോ!! പിന്നില്ലേ?? അതല്ലേ ഉള്ളൂ!! ഞാൻ ചേട്ടനേം കാത്ത് ഒരാഴ്ചയായി വെയ്റ്റ് ചെയ്യുകയാണ്. എന്നിട്ട് ഇവിടെ നെയ്യ് ഇല്ലേന്നോ? ഒരു പിച്ച് വച്ച് തരും!!“
അടുക്കളയിലെ ഒരു ഭരണിയിലാണ് നെയ്യ് ഇട്ട് വക്കുക. അളവ് ഡവറ കൊണ്ട് നെയ്യ് ഇത്തിരി കുറഞ്ഞുപോയാലും കൂടരുത് എന്നാണ് പോളിസി.
അന്ന് ഇരുപത്തഞ്ച് രൂപയും കൊണ്ടു ഞാൻ ജോസേട്ടന്റെ ബേക്കറിയിലേക്ക് പോയത് പാലുകൊടുക്കാൻ പോണ മുഖഭാവത്തിലായിരുന്നില്ല, മുഖത്തിനൊരു അധികാര ഭാവമായിരുന്നു.
ബേക്കറിയുടെ മുൻപിലെത്തിയതും ഭാവത്തിന് പൊടുന്നനെ മാറ്റം വന്നു. ഒരാഴ്ചയായി കൊടകരക്കാർക്കും ആർക്കും വേണ്ടാതിരുന്ന ആ ചക്കക്കേക്ക് അവിടെ കാണാനില്ല. ദൈവമേ... കൊണ്ടുപോയോ?
ഒരാഴ്ചയായി ചിലവാകാതെ, ആർക്കും വേണ്ടാതെ ഇരിക്കുന്ന കേയ്ക്കുരുപ്പിടികൾ, ചായ കുടിക്കാൻ വരുന്നവർക്ക് മുറിച്ച് കൊടുക്കുന്ന ഒരു ഏർപ്പാട് നിലവിലുണ്ട്. മുന്തിരിക്കച്ചവടക്കാർ കൊഴിഞ്ഞുവീഴുന്ന മുന്തിരി ജ്യൂസടിച്ച് കൊടുക്കുന്ന പോലെ! അങ്ങിനെ വല്ലതും സംഭവിച്ചോ?
അതെ അത് തന്നെയായിരുന്നു സംഭവിച്ചത്. അവിടെ ചായ അടിക്കുന്ന ചേട്ടൻ ഫ്രീസറിന്റെ മുകളിലിർക്കുന്ന കേക്കിന്റെ പലക കാണിച്ചുകൊണ്ട് കാര്യം സ്ഥിരീകരിച്ചു.
‘ആ കേക്കിന്റെ ഒരു പീസെങ്കിലും എനിക്ക് കിട്ടുമോ?’ എന്ന് ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.
സ്ലീൻ ബേക്കറിയുടെ സണ്മൈക്കയൊട്ടിച്ച മേശയില്‍ ചായ ഗ്ലാസ് കൊണ്ടുവച്ച പാടുകള്‍ ക്രമം തെറ്റിയ ഓളിമ്പിക്സിന്റെ ലോഗോ പോലെ കിടന്നു. ചില്ല്ലലമാരിയിലിരുന്ന ചൂടാര്‍ന്ന കട്ട്‌ലെറ്റില്‍ നിന്ന് ആവി പറന്നു. ഇടയില്‍ ചില്ലുണ്ടെന്നറിയാതെ ഒരു ജെനറൽ ക്യാറ്റഗറിയില്‍ പെട്ട ഈച്ച കട്ട്‌ലേറ്റിലേക്കുള്ള യാത്രാമദ്ധ്യേ ചില്ലില്‍ മുഖമടിച്ച് മലര്‍ന്ന് വീണു. 'എന്തായാലും വീണതല്ലേ കുറച്ചേരം കിടന്നിട്ടു പോകാം' എന്നോര്‍ത്തിട്ടോ എന്തോ, അത് തറയില്‍ കിടന്ന് കാലുകള്‍ സൈക്കിള്‍ ചവിട്ടുമ്പോലെ ചലിപ്പിച്ചു.
Posted by Visala Manaskan (entamme@gmail.com) on June 11, 2011 12:34 PM· permalink
KSRTC ബസ്റ്റ് സ്റ്റാന്റിൽ ഒരു പുലർക്കാലത്ത്
‘അങ്ങാടിപുറം എന്ന സ്ഥലത്ത് പോയിട്ടുണ്ടോ?‘
ചാർട്ടേഡ് ചോദിച്ചു.
‘ഇതുവരെയില്ല!’ എന്നർത്ഥത്തിൽ ഞാൻ ചുണ്ടു പിളർത്തി ഹൊറിസോണ്ടലായി തലയാട്ടി.
‘പെരിന്തൽമണ്ണയടുത്തുള്ള ഒരു സ്ഥലമാണ്. അവിടത്തെ ഫെഡറൽ ബാങ്കിൽ നാളെമുതൽ ഓഡിറ്റിങ്ങ് തുടങ്ങുകയാണ്. ബാങ്ക് ഓഡിറ്റിൽ തന്നെയങ്ങ് തുടങ്ങാം. താൻ രാവിലെ ആറുമണിയോടെ ട്രാൻസ്പോർട്ട് സ്റ്റാന്റിൽ വാ. ‘
എനിക്ക് ഈ പെരിന്തൽമണ്ണയും എവിടെയാണെന്ന് യാതൊരു പിടിയുമില്ല. ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ ബോർഡിൽ എഴുതിക്കണ്ടിട്ടുണ്ടെന്നാല്ലാതെ അത് കേരളത്തിന് തെക്കാണോ വടക്കാണോ എന്നൊന്നുമറിയില്ല. പുതിയ സ്ഥലങ്ങൾ കാണുക, അവിടെയുള്ള ആളുകൾ, അങ്ങോട്ടേക്കുള്ള യാത്ര, ഇതൊക്കെ എനിക്ക് എന്നും ഹരമാണ്. ജീവിതത്തിൽ ഒരിക്കലും പോകാത്ത ഒരു സ്ഥലത്തേക്ക് പോകുന്നതാലോചിച്ചപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി.
സ്കൂളിൽ നിന്നും പാരലൽ കോളേജിൽ നിന്നും ടൂർ പോകുന്നതിന്റെ തലേദിവസങ്ങളിലും ആഘോഷങ്ങളുടെ തലേദിവസവും സാധാരണ എനിക്ക് ഉറക്കം വരില്ല. കഷ്ടപ്പെട്ട് ഉറങ്ങിയാലും നാലുമണിയാവുമ്പോഴേക്കും ആരും വിളിച്ചില്ലേലും എണീക്കുകയും ചെയ്യും.
ഞാൻ ചിന്നം മിന്നം വെളുത്തപ്പോഴേക്കും, വീട്ടീന്ന് കട്ടൻചായയും റസ്കും കഴിച്ച് പാർസൽ ലോറിയിൽ കയറി തൃശ്ശൂർ ബസ് സ്റ്റാന്റിനടുത്തുള്ള പോപ്പുലർ ഓട്ടോമൊബൈത്സിന്റെ അടുത്ത് പോയി നിന്നു. വലിയ കടകളൊന്നും തുറന്നിട്ടില്ല. രണ്ടുമൂന്ന് പൂക്കടകൾ തുറന്നിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന പോപ്പുലറിന്റെ ഷട്ടറിനോട് ചേർന്ന് ധർമ്മത്തിന്റെ ബിസിനസ്സുള്ള ഒരു കുളിക്കാതമിഴൻ മുണ്ട് തലയിലൂടെയിട്ട് സുഖമായി ഉറങ്ങുന്നു. തലക്കാം ഭാഗത്ത് നാലഞ്ച് ബീഡികളുള്ള ഒരു പൊതി കാജാബീഡിയും ഒരു ബേബി തീപ്പെട്ടിയുമുണ്ട്.
ഏറ്റവും നല്ല കറി വിശപ്പാണ് എന്ന് പറയുമ്പോലെ ഉറങ്ങാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത്, ഉറക്കം വരലാണ് എന്നത് എത്ര സത്യമാണ്. തലോണയോ പായയോ ഇല്ലാതെ എന്ത് കംഫർട്ടബിളായാണ് ചുള്ളമണി കോക്കാച്ചി ഉറങ്ങുന്നത്?
എന്റെ കാലനക്കം കേട്ടിട്ടാണോ അതോ എന്റെ മന:ക്കണ്ണിൽ നിന്ന് പാഞ്ഞ ഇലക്ട്രോണുകൾ കുത്തിതറച്ചാണോ എന്തോ തമിഴ് മകൻ തലയിലെ തുണിയല്പം മാറ്റി കണ്ണ് കഷ്ടപ്പെട്ട് തുറന്ന് എന്നെയൊന്നു നോക്കി. എന്നിട്ട് ബീഡിപൊതിയും തീപ്പെട്ടിയും എടുത്ത് പുതപ്പിനകത്ത് വച്ച്, വീണ്ടും പുതച്ചു.
‘ഒന്നു പോ ഗഡി... നിന്റെ ബീഡിയും തീപ്പട്ടിയും അടിച്ചുമാറ്റാനാണല്ലോ... കൊടകരേന്ന് ഈ കൊച്ചുവെളുപ്പാൻ കാലത്ത് ഇവിടെ വന്നത്!‘ എന്ന ഭാവത്തിൽ ഒന്ന് തറപ്പിച്ച് നോക്കി ഞാൻ ആ ഭാഗത്ത് നിന്ന് മാറി നിന്നു.
കഷ്ടി ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ ചാർട്ടേഡ് ഉർവ്വശീ മേനക എസ്കോർട്ടോടെ അവിടെയെത്തി. ഇളം നീലയിൽ വൈറ്റ് സ്ട്രൈപ്സുള്ള ചുരിദാറിൽ ഉർവ്വശി കൂടുതൽ സുന്ദരിയായിരുന്നു. മെറൂൺ ചെക്കിൽ മേനകയും!
‘നേരെ കുന്ദംകുളം, അവിടെ നിന്ന് പെരിന്തൽമണ്ണ, പിന്നെ അങ്ങാടിപുറം‘ അങ്ങിനെ വേണം പോകാൻ. ചാർട്ടേഡ് പറഞ്ഞു.
‘ഓ... അതാ നല്ലത്!‘ എന്ന് പറഞ്ഞ് പെട്ടിയും തൂക്കി മുൻപേ പോകുന്ന ചേട്ടായിയുടെ പിന്നിലായി അദ്ദേഹത്തെ ഞങ്ങൾ അനുഗമിച്ചു.
‘ട്രാൻസ്പോർട്ട് ബസിന് കുന്ദംകുളം പോയാൽ അങ്ങാടിപുറമെത്തുമ്പോഴേക്കും വൈകുന്നേരമാവും‘
എന്ന എൻക്വയറിയിലെ മറുപടി കേട്ട് എഫ്. സി. എ. ഓട്ടോ പിടിച്ച് ശക്തൻ തമ്പുരാനിൽ പോയി അവിടന്ന് ‘ഗുരുവായൂർ കുന്ദംകുളം‘ ബസിൽ പോകാൻ തീരുമാനിച്ചതായി അറിയിച്ചു.
ഓട്ടോ വന്നപ്പോഴാണ് എന്നിലെ എന്നെ പെൺകുട്ടികളുടെ മുൻപിൽ വച്ച് ഇൻസൾട്ട് ചെയ്യലിന്റെ ഉത്ഘാടനകർമ്മം അദ്ദേഹം നടത്തിയത്.
ഓട്ടോ വന്നപ്പോൾ നല്ല മനസ്സുകൊണ്ട് ഞാൻ കരുതി. ‘നമ്മൾ അപരിചതനായ ആൺജാതിയാണല്ല്ലോ? മൂന്ന് പേർക്കിരിക്കാവുന്ന ഓട്ടോയിൽ നാല് പേരാ കയറേണ്ടത്. പെണ്ണുങ്ങളെ മുട്ടിയിരിക്കാൻ സമയമായില്ല. സോ, ഞാനാദ്യം കയറും. എന്നിട്ട് സാറ് കയറിക്കോട്ടേ. അവസാനം പെൺകുട്ടികൾ!‘
ഓട്ടോ നിറുത്തിയപ്പോൾ ചാടിക്കയറാനാഞ്ഞ എന്നോട് എഫ്.സി.എ. പറഞ്ഞു.
‘ആദ്യം ഉർവ്വശിയും മേനകയും കയറും. എന്നിട്ട് ഞാൻ. പിന്നെ താൻ!‘
അവരുടെ കൂടെ ഒട്ടിയിരിക്കാനുള്ള എന്റെ ഗൂഢതന്ത്രം പൊളിച്ചെന്ന നിർവൃതിലെന്നപോലെ ആളെന്നെ ഒരു ഊ...ച്ചാളി നോട്ടം നോക്കി. നേർപ്പിച്ച മന്ദഹാസത്തോടെ ദ്വയങ്ങളും.
‘അല്ല...സാറേ... ഞാനും അത് തന്നെയാണ് ഉദ്ദേശിച്ചത്. അതായത്... ആദ്യം ഞാനിരിക്കുന്നു... പിന്നെ സാർ. പിന്നെ.. എന്ന നയം വ്യക്തമാക്കലിന് തുനിഞ്ഞ എന്നെ മെയിന്റ് ചെയ്യാതെ ആൾ ഓട്ടോക്കാരനോട് പറഞ്ഞു:
‘ശക്തൻ!‘
Posted by Visala Manaskan (entamme@gmail.com) on June 11, 2011 12:27 PM· permalink
ശക്തൻ സ്റ്റാന്റിലെ അങ്ങാടി കാളകൾ
ശക്തൻ തമ്പുരാൻ സ്റ്റാന്റിൽ ഓട്ടോ വന്ന് നിന്നപ്പോൾ എനിക്കാ സ്ഥലം ഒട്ടും അപരിചിതമായി തോന്നിയില്ല! ;)
എങ്ങിനെ തോന്നാനാ? സ്റ്റാന്റുമായി നമുക്കുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതാണോ! അവിടെ ബസ് സ്റ്റാന്റ് വരും മുൻപേ.... അവിടം പാടം ആയിരുന്ന കാലത്ത് മാർപ്പാപ്പക്ക് വരാൻ മണ്ണിട്ട് നികത്തിയ സമയം തൊട്ടേ എനിക്കവിടം പരിചിതമാണ്. എത്രയെത്ര തവണ ഞാനതുവഴി പറപ്പൂർക്ക് പോയിരിക്കുന്നു. എത്രയോ തവണ സ്റ്റാന്റിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള കൂൾ ഡ്രിങ്ക്സ് കിട്ടുന്ന കടയിൽ നിന്ന് സോഡാ സർവ്വത്തിലെ സ്ടോ എടുത്തുകളഞ്ഞ് കുടിച്ചിരിക്കുന്നു? എത്രയോ ദിവസങ്ങളിൽ അവിടത്തെ ബൂത്തിൽ നിന്ന് എന്റെ ആദ്യപ്രേമത്തിന് ഫോൺ ചെയ്തിരിക്കുന്നു?
കേടുവന്ന ഭാഗം പിറകിലോട്ടാക്കി ഫിനിഷിങ്ങുള്ള ഭാഗം മാത്രം കാണത്തക്ക വിധം വച്ച് വിൽക്കുന്ന ഓറഞ്ച് കടകൾ. തണ്ണിമത്തൻ കൂമ്പാരങ്ങൾ, നിരത്തിൽ നിരത്തി വച്ച് വിൽക്കുന്ന മൺകലങ്ങൾ, കരകൌശല ദൈവങ്ങൾ, ടയറുകൾ മണ്ണിൽ പൂണ്ടുപോയ; വെളുത്ത നിറത്തിൽ 1970 മോഡൽ മാർക്ക് ത്രീ അമ്പാസഡർ ലോട്ടറി കാർ. എല്ലാമതു തന്നെ!
ഓട്ടോയിൽ നിന്നിറങ്ങി, ചാർട്ടേഡ് ചാർജ്ജ് കൊടുക്കുമ്പോൾ മൂന്ന് അങ്ങാടി കാളകൾ എന്നെ ഉരുമ്മി ഉരുമ്മിയില്ല എന്ന മട്ടിൽ തമ്മിൽ തമ്മിൽ എന്തോ ഡിസ്കസ് ചെയ്ത് നടന്നുപോയി.
ഞാനോർത്തു. ഇതിലേത് കാളയാവും എന്റെ പുഷ്പാകരേട്ടനെ ലാളിച്ചിരിക്കുക?
ഒരു കൊല്ലം പൂരത്തിന് പോയതായിരുന്നു പുഷ്പാകരേട്ടൻ. പുരം കാണാൻ പോവുക എന്നുവച്ചാൽ പുഷ്പാകരേട്ടന് തെക്കോട്ടിറക്കവും കുടമാറ്റവും ഇലഞ്ഞിത്തറമേളവും വെടിക്കെട്ടും ആനയും അപ്പുമാരാരുമൊന്നുമല്ല.
അവിടെ ചെന്നിറങ്ങിയാൽ ആദ്യം കാണുന്ന ബാറിൽ കയറി ഒരു നാലെണ്ണം അങ്ങടിച്ച് പരിധിക്ക് പുറത്തായി, എവിടെയെങ്കിലും സൈഡാവുക. പറ്റ് ചെറുതായി ഒന്ന് ഇറങ്ങുമ്പോൾ വീണ്ടും എണീറ്റ് വന്ന് നാലണ്ണം അടിച്ച് വീണ്ടും സൈഡാവുക. സെയിം പരിപാടി, പൂരത്തിന്റെ അന്ന് രാവിലെ മുതൽ പിറ്റേന്ന് ഇലഞ്ഞിത്തറ മേളം കഴിഞ്ഞ് ആളുകൾ പോകും വരെ!!
അങ്ങിനെയൊരിക്കൽ പെരിഞ്ചേരി വൈൻസിന്റെ മുന്നിൽ പൂരത്തിന്റെ പിറ്റേന്ന് രാവിലെ ഒരു ഏഴുമണിക്ക് കാവിക്കളറായി മാറിയ, വെള്ള ഡബിൾ മുണ്ട് പുതച്ച് സുഖസുന്ദരമായി ഉറങ്ങിയിരുന്ന പുഷ്പാകരേട്ടൻ മുഖത്ത് സാൻഡ് പേപ്പർ കൊണ്ടുരക്കും പോലെ എന്തോ ഉരക്കുന്നത് തോന്നി കണ്ണുതുറന്നപ്പോൾ ഒന്നാമത്തേം രണ്ടാമത്തേം മൂന്നാമത്തേം ഹാർട്ട് അറ്റാക്കുകൾ ഒരുമിച്ച് വരുന്നതരം കാഴ്ചയായിരുന്നു കണ്ടത്.
ഒരു അങ്ങാടി കാള, പെറ്റുവീണ പശുക്കുട്ടികളെ പശു നക്കുമ്പോലെ പുഷ്പാകരേട്ടന്റെ മുഖത്ത് നക്കുകയാണ്!!
ഒരു പന്ത്രണ്ട് മണി വരെ സുഖമായി അവിടെ കിടക്കാനുള്ള പറ്റുണ്ടായിരുന്ന പുഷ്പാകരേട്ടന്റെ ഫുൾ പറ്റും ഇറങ്ങിയത് വെറും രണ്ടേ രണ്ട് സെക്കന്റുകൊണ്ടായിരുന്നു.
ചാടിയെണീറ്റ് നാലും തെറിയും പറഞ്ഞ് മുഖമൊക്കെ തുടച്ച്, തലയിൽ തൊട്ടപ്പോൾ തലമുടിയൊക്കെ നല്ല സ്ട്രോങ്ങ് വെറ്റ് ജെൽ തേച്ച് ഒട്ടിച്ച് ചീകിയ പോലെയായി മാറിയിരുന്നു ത്രേ!!
‘കുന്ദംകുളത്തേക്കുള്ള ബസുകൾ ആ ഭാഗത്തുനിന്നാണ് കിട്ടുക. വാ...അങ്ങോട്ട് നട!‘
ചാർട്ടേഡിന്റെ വാക്കുകൾ കേട്ട് പാസ്റ്റ് റ്റെൻഷനിൽ നിന്ന് ഞാൻ പ്രസന്റ് റ്റെൻഷനിലേക്ക് തിരിച്ചുവന്നു.
Posted by Visala Manaskan (entamme@gmail.com) on June 11, 2011 12:27 PM· permalink
മത്തേട്ടന്റെ കായബലം
മാത്തേട്ടൻ സ്വയംപര്യാപ്തനും കഠിനാധ്വാനിയും ലൈഫിൽ ഒരിക്കൽ പോലും ആശുപത്രിയിൽ കിടന്നിട്ടില്ല..., പാൽ ചായ കുടിച്ചിട്ടില്ല..., ഓർമ്മവച്ച കാലം മുതലേ അവനാന്റെ പറമ്പിലല്ലാതെ രണ്ടിന് പോയിട്ടില്ല..., കല്യാണം കഴിഞ്ഞതിന് ശേഷം ഒരു രാത്രി പോലും ഭാര്യ കുഞ്ഞാച്ചിയെ പിരിഞ്ഞിരുന്നിട്ടില്ല..., എന്നിങ്ങനെ ഗിന്നസ് ബുക്ക്കാർക്ക് ഒട്ടും താല്പര്യമില്ലാത്ത ഒരുപാട് റെക്കോഡുകൾ സ്വന്തമായുള്ള നല്ല കായബലമുള്ള ഒരു തറവാടി മാപ്ലാരാകുന്നു.
ആക്ച്വലി മാത്തേട്ടൻ മാത്രമല്ല; ആള്‍ടെ ഫാമിലി മൊത്തം നല്ല കായബലമുള്ള തറവാടികളായിരുന്നു. അതായത് ആൾടെ അപ്പന്‍ വറുതുണ്യാപ്ല പണ്ട് കൊടകരയില്‍ പേരെടുത്ത യൂണിയങ്കാരനായിരുന്നു. വറുതുണ്യാപ്ല രണ്ടുകയ്യിലേം ചെറുവിരൽ കൊണ്ട് ഓരോ വെളിച്ചെണ്ണ പാട്ട എടുത്തു കൊണ്ടുപോയത് ഇന്നും തകർക്കപ്പെടാത്ത റെക്കോഡാണ്. (മരിക്കും വരെ ആൾടെ ചെറുവിരൽ കൊണ്ട് പിന്നെ യാതൊന്നും ചെയ്യാൻ പറ്റാതായിപ്പോവുകായിരുന്നു ത്രേ!)
ഹവ്വെവർ, മാത്തേട്ടന്റെ അപ്പാപ്പന്, അതായത് വറുതുണ്യാപ്ലയുടെ അപ്പന് എന്തായിരുന്നു പണിയെന്ന് കൃത്യമായി അറിയില്ല. പക്ഷെ, ആളും നല്ല കായബലമുള്ള തറവാടിയായിരുന്നു എന്നാണ് മാത്തേട്ടൻ പറയുന്നത്. അപ്പോള്‍ വല്ല കിണറുകുത്തോ വെറകുവെട്ടോ മറ്റോ ആയിരിക്കണം!
മാത്തേട്ടന് അറിയാത്ത പണികൾ കുറവാണ്. പറമ്പിലേം പാടത്തേം പണിക്ക് പുറമേ, കിണറുകുത്ത്, മരമുറി, കുട നന്നാക്കല്‍, മരപ്പണി, മേസൻ പണി, കസേര നെയ്ത്ത്, ഓലമെടച്ചില്‍, ചട്ടി-കലം നിർമ്മാണം, എന്നു തുടങ്ങി തന്റെ അമ്പതു സെന്റ് സ്ഥലത്തിൽ വാഴുന്ന അമ്പതോളം വരുന്ന തെങ്ങിന്റെ തേങ്ങയിടാൻ കയറലും പൊതിയും വരെ ആൾ തന്നെയാണ് ചെയ്യുക.
അറുപതിലും ഷുഗറില്ല, പ്രഷറില്ല, കൊളത്തില്‍ സ്‌റ്റോണുമില്ലാത്ത (കട്:വക്കാരി) സിക്സ് പാക്ക് മാത്തേട്ടൻ, സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ നെല്ലിന്റെ ചോറിൽ, ആൾ അരിമണിയിട്ട് വളർത്തിയ കോഴിയെ കൊന്ന്, ആൾ നട്ടുനനച്ചുണ്ടാക്കിയ ഇഞ്ചി, പച്ചമുളക്, വേപ്പലകളിട്ട്, കുമ്പാരത്തെരുവിൽ നിന്ന് കളിമണ്ണ് കൊണ്ടുവന്നുണ്ടാക്കിയ ചട്ടിയിൽ, സ്വന്തമായി വെട്ടിക്കീറിയ വെറക് കത്തിച്ച് കൂട്ടാൻ വച്ച്, ചേട്ടായി തന്നെ രൂപകല്പന ചെയ്ത മുട്ടിപലകയിലിരുന്ന്, ചോറുണ്ണുന്ന 100% സ്വയം പര്യാപ്തൻ!
ഞാനുണ്ടാക്കിയത് എന്ന് ഒരേയൊരു കാര്യത്തില്‍ മാത്രം പറയാന്‍ പറ്റിയിരുന്ന നാട്ടുകാരുടെയിടയില്‍, കോഴിക്കൂട് മുതൽ കുളിമുറി വരെ വീട്ടിലുള്ളത് പലതും ചൂണ്ടിക്കാണിച്ച് ‘ഞാനുണ്ടാക്കിയത്’ എന്ന് പറയാൻ കരയിൽ മാത്തേട്ടനൊന്നേ ഉണ്ടായിരുന്നുള്ളു.
ഗാർഹിക ആവശ്യങ്ങൾക്കും വിപണനത്തിനുമായി ആൾ വളർത്തുന്ന മുയലുകളുടെ തീറ്റയായ മുരിക്കില വാടാതെ സൂക്ഷിക്കാൻ മണ്ണുകൊണ്ട് ഒരു ഫ്രിഡ്ജ് വരെ പുലി ഉണ്ടാക്കിയിട്ടുണ്ട് എന്നറിയുമ്പോഴാണ് മാത്തേട്ടനെ ആരും സമ്മതിച്ചുപോവുന്നത്.
മൂപ്പരുടെ അഭിപ്രായത്തിൽ ഒരാൾ തറവാടിയാകുന്നത് ആൾ എത്രത്തോളം സ്വയം പര്യാപ്തനാണ് എന്നതിനെ ആശ്രയിച്ചാണ്. അല്ലാതെ വല്യ പഠിപ്പ് പഠിച്ചതുകൊണ്ടോ... ഉന്നതകുലജാതനായതിനാലോ... വല്യ ഉദ്ദ്യോഗസ്ഥനായതുകൊണ്ടോ, കാർന്നന്മാർ ഉണ്ടാക്കിയ കാശുകൊണ്ട് ഇരുന്ന് തിന്നുന്നതുകൊണ്ടോ അല്ല. എന്നുവച്ചാൽ തെങ്ങുകയറ്റമറിയാത്ത ആലുക്കാസ് ജോയേട്ടനും കൊയ്യാനും കറ്റമെതിക്കാനുമറിയാത്ത ബീനാ കണ്ണനും തറവാടിയല്ല!
മാത്തേട്ടന് രണ്ടാണ്മക്കളാണ്. വീട്ടിൽ നിന്നാൽ മാത്തേട്ടൻ ത്വയിരം കൊടുക്കാത്തതുകൊണ്ട് രണ്ടു പേരും ബോംബെയിലേക്ക് മൈഗ്രേറ്റ് ചെയ്യുകയായിരുന്നു.
സംഗതി മത്തേട്ടന്റെ കായബലത്തേക്കുറിച്ചും തറവാടിത്തത്തേക്കുറിച്ചും ആർക്കുമൊരു എതിരഭിപ്രായമില്ലായിരുന്നെങ്കിലും, ആൾക്കാർക്ക് മുന്നിൽ ഷൈൻ ചെയ്യാൻ വന്നാൽ അത് മാത്തേട്ടൻ മിസ്സാക്കില്ല. ഇനി പ്രേക്ഷകൻ വിരുന്നുകാരോ വല്ല ഉദ്ദ്യോഗസ്ഥരോ മറ്റോ ആണങ്ങെ പിന്നെ പറയേം വേണ്ട!
അത്തരം ഒരു സംഭവമായിരുന്നു കൃഷി ഭവനിലെ മാഡം വന്നപ്പോഴുണ്ടായത്.
കൃഷി ഭവനീന്ന് മണ്ഢരി വന്ന തെങ്ങുകളുടെ സെൻസസ് എടുക്കാൻ വേണ്ടിയാണ് മാഡവും കൂട്ടരും രണ്ടാം വാർഡിലേക്ക് വന്നത്.
മാഡമാണെങ്കിൽ കൊടകര കൃഷിഭവനിൽ പുതുതായി വന്നതാ. കാണാനും മിടുക്കി.
‘ഓ.. കരിക്കൊന്നും വേണ്ടന്നേ! ഇപ്പോഴങ്ങ് കുടിച്ചതേയുള്ളൂ.’ എന്ന മാഡത്തിന്റെ കോട്ടയം ആക്സന്റിലെ താല്പര്യമില്ലായ്മ വക വക്കാതെ,
‘ന്റെ കുടുമ്മത്ത് ആരെങ്കിലും വന്നാ, ഒരോ കരിക്കെങ്ങിലും കുടിപ്പിക്കാണ്ട് ഈ മാത്തൻ വിടില്ല!‘ എന്നും പറഞ്ഞ് മാത്തേട്ടൻ ഭയങ്കര നിർബന്ധം!
നീലയിൽ കരിം പച്ച വരകളുള്ള ട്രൌസറിന്റെ മുകളിൽ ഒരു തോർത്തുമുണ്ടുടുത്ത്, അരയിൽ ഒരു കയറ് കെട്ടി, അതേൽ ഒരു കത്തിയും വച്ച്, കരിമ്പനയിലെ ശങ്കരാടിയെപ്പോൽ അറുപതിലും മുപ്പത്തെട്ടിന്റെ ചുറുചുറുക്കോടെ തെങ്ങിൽ കയറിപ്പോകുന്ന മാത്തേട്ടനെ മാഡവും കൃഷിഭവനിൽ നിന്നെത്തിയ മറ്റു മൂന്നു പേരും അതിശയത്തോടെ, ‘എന്തൊരു കായബലം!‘ എന്ന് ഒതുക്കിപറഞ്ഞ് നോക്കി നിന്നു.
അവിടെ വരെ എല്ലാം പ്രതീക്ഷിച്ചത് പോലെതന്നെയായിരുന്നു. പക്ഷെ... പിന്നീട് കാണുന്നത്,
തെങ്ങിന്റെ പകുതിയോളം കയറിയ മാത്തേട്ടൻ പെട്ടെന്ന് കയറ്റം നിർത്തി, ഒരു രണ്ടുമിനിറ്റ് താഴോട്ട്, നടൻ മധുവിന് ഹാർട്ട് അറ്റാക്ക് വന്ന പോലെയൊരു മുഖഭാവത്തിൽ നോക്കി തെങ്ങിനെ കെട്ടിപ്പിടിച്ചങ്ങിനെ ഇരിക്കുന്നു.
“എന്തു പറ്റീ??” എന്ന ചോദ്യത്തിന്റെ സീരിയൽ നമ്പർ 3 ആയപ്പോൾ, മാത്തേട്ടൻ അവിടെന്നെണീറ്റ്, തന്റെ ഫുൾ കായബലവും പുറത്തെടുത്ത് ഒറ്റ കയറ്റമായിരുന്നു പിന്നെ. അതുവരെ കയറിയതിന്റെ ഒരു ഇരട്ടി സ്പീഡിൽ!!
ആ സീൻ മാത്തേട്ടന്റെ കായബലം കാണാൻ മുകളിലേക്ക് നോക്കി നിന്ന മാഡത്തിനും അസിസ്റ്റന്റുകൾക്കും അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റിയിരിക്കില്ല.
തെങ്ങിന്റെ സെൻസസ് എടുക്കാൻ വന്ന അവർ, മറ്റു പലതിന്റേം സെൻസസ് കൂടെയെടുത്ത കൂട്ടത്തിൽ വേറൊന്നുകൂടെ കണ്ടു. മാത്തേട്ടന്റെ കാലിലെ തളപ്പിന്റെ കൂടെ നീല കളറിൽ കരിം പച്ച വരകളുള്ള മറ്റൊരു തളപ്പ് കൂടെ കിടന്നിരുന്നു. യജമാന ഭക്തിയില്ലാത്ത ആൾടെ ട്രൌസർ!
“ഓഫീസിൽ പോയിട്ട് കുറച്ച് അത്യാവശ്യമുണ്ട്... ഞങ്ങൾ പോകുവാ“ എന്ന് പറഞ്ഞ് മാഡവും ടീമും, മാത്തേട്ടന്റെ കൂടുതൽ കായബലം കാണാൻ നിൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നത്രേ!!
മാത്തേട്ടന് യാതോരു കാര്യവുമില്ലാതെ തന്റെ കായബലം കാണിക്കാൻ തെങ്ങേൽ പടച്ചു കേറേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ??
ഒരിക്കലൊരു ഓണക്കാലം. ബോംബെയിൽ നിന്ന് ഓണം വെക്കേഷൻ ആഘോഷിക്കാനെത്തിയതായിരുന്നു മാത്തേട്ടന്റെ സഹോദരി മേരിക്കുട്ടിയുടെ കെട്ട്യോനും മാത്തേട്ടന്റെ ഒരേയൊരു അളിയനുമായ പൈലേട്ടൻ.
അന്ന് കുട്ടപ്പനാശാരിയുടെ പഴയ വീട് പൊളിക്കൽ നടക്കുകയാണ്. പൊളിക്കുന്നത് സാക്ഷാൽ ജെ.സി.ബി. യാണ്. ജെ.സി.ബി. വരുക എന്നൊക്കെ പറഞ്ഞാൽ ജയഭാരതി വരുന്ന പോലെയാണ്. പോരാത്തതിന് സ്കൂൾ പൂട്ടും. ജോലിയും കൂലിയുമില്ലാത്തവർ തിങ്ങി പാർക്കുന്ന സ്ഥലമല്ലേ? ഒരു നാലഞ്ച് കിലോ മീറ്റർ ചുറ്റളവിലുള്ള യുവജനങ്ങൾ മുഴുവൻ സൈക്കിളിലും ഓട്ടോയിലും ബൈക്കിലുമായി ജെ.സി.ബി.യുടെ പ്രകടനം പ്രവഹിക്കുകയാണ്.
വീടിന്റെ പൊളി കഴിഞ്ഞപ്പോൾ, അവിടെ നിൽക്കുന്ന ഒരു പനയും കൂടെയങ്ങ് ഒടിച്ചിടാൻ കുട്ടപ്പനാശാരി പറഞ്ഞതനുസരിച്ച്, ഓപ്പറേറ്റർ ഇറങ്ങി വന്ന് പനയൊന്ന് നോക്കിയശേഷം ഇങ്ങിനെ പറഞ്ഞു.
‘പനയുടെ തലഭാഗത്തായി ഒരു വലിയ തേനീച്ച കൂടുണ്ട്. അത് മാറ്റാതെ ഒടിച്ചിട്ടാൽ പണിയാവും. അതുകൊണ്ട് അതൊന്ന് സോൾവാക്കി തന്നാൽ മറ്റേ സംഗതി ഞാൻ ഏറ്റു!‘
പനയിൽ കയറാൻ തന്നെ ആളെ കിട്ടാൻ പാട്. പൊരാത്തേന് തേനീച്ചകൂടും.
“അതിന് പറ്റിയ ആരുണ്ട്??“ എന്ന അന്വേഷണങ്ങൾ അവസാനം, ഒരു പാടം അപ്പുറം വീടുള്ള തറവാടി മാത്തേട്ടനെ കണ്ടെത്തി.
കുട്ടപ്പനാശാരിയുടെ മോൻ ലാലു മാത്തേട്ടനെ അന്വേഷിച്ച് ചെല്ലുമ്പോൾ, മാത്തേട്ടൻ ഒരു രണ്ടെണ്ണം അടിച്ച് തന്റെ തറവാടിത്തത്തെപ്പറ്റി ബോംബെക്കാരൻ അളിയന് ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. സംഗതി കേട്ടപ്പോൾ, ഇത്രേം ആളുകളുടെ മുൻപിൽ തന്റെ കായബലം തെളിയിക്കാമെന്ന് കരുതിയാണോ എന്തോ...
‘ഞങ്ങൾ ദേ വരണൂ... നീ പൊക്കൊറാ!!’
എന്ന് പറഞ്ഞ് ചെക്കനെ വിട്ട്, അരമണിക്കൂറുകൊണ്ട് മാത്തേട്ടനും അളിയനും കൂടി, ഒരു വലിയ ഏണിയും പൊക്കിപ്പിടിച്ച്, രണ്ട് ചൂട്ടും പിടിച്ച്, തലേക്കെട്ടും കെട്ടി പാടം ക്രോസ് ചെയ്ത് അങ്ങ് വന്നു.
സ്പോട്ടിലെത്തി, കാണികളെ മൊത്തമൊന്ന് നോക്കി മാത്തേട്ടൻ ഏണി പനയിലേക്ക് ചാരി വച്ചു.
തുടർന്ന് തലേക്കെട്ടിൽ നിന്ന് ബീഡിയും തീപ്പെട്ടിയുമെടുത്ത് അത് കത്തിച്ച് അളിയനുമായി എന്തൊക്കെയോ ‘ഓപ്പറേഷൻ തേനീച്ചക്കൂട്‘ പ്ലാൻ ചെയ്തു.
അതിന് ശേഷം, ബീഡി ആഞ്ഞ് നാല് വലിക്ക് ശേഷം താഴെയിട്ട്, തീപ്പട്ടിയുരച്ച്, ചൂട്ട് രണ്ടും കത്തിച്ച് പനയിൽ തൊട്ട് മുത്തി, മാത്തേട്ടൻ ആദ്യം ഏണിയിൽ കയറി. പിറകിൽ മറ്റൊരു ചൂട്ടുമായി അളിയനും!
കുട്ടപ്പനാശാരിയും വീട്ടിലുള്ള പെണ്ണുങ്ങളും ജെ.സി.ബി.കാണാൻ വന്ന കരക്കാരും ശ്വാസമടക്കി അങ്ങിനെ നിൽക്കുകയാണ്.
കയറി കയറി തേനീച്ച കൂടിന്റെ കുറച്ച് താഴെ എത്തിയപ്പോൾ, ഒരു കൈ കൊണ്ട് പനയെ വട്ടം പിടിച്ച് അവിടെ മാത്തേട്ടൻ അളിയൻ വരും വരെ ഒരു മുപ്പത് സെക്കന്റ് വെയ്റ്റ് ചെയ്തു.
“എന്താ ഈ ചെയ്യാൻ പോകുന്നേ??” എന്ന് നോക്കി നിൽക്കുന്ന കാണികളെ സാക്ഷി നിർത്തി,
മാത്തേട്ടൻ കൂളായി, തേനീച്ച കൂട്ടിലേക്ക് ആളിക്കത്തുന്ന ചൂട്ട് അങ്ങ് കടത്തി ഒരു നാല് ഇളക്കൽ!!!!
പിന്നെ എല്ലാം വാർഫൂട്ട് ബേയ്സിലായിരുന്നു.
ചൂട്ട് താഴോട്ടെറിഞ്ഞ് മാത്തേട്ടൻ സ്വന്തം കഴുത്തിന്റെ പിറകിൽ ഒറ്റ അടി. യാതൊരു ദാക്ഷിണ്യവുമില്ലാതെ തന്റെ പിന്നാങ്കഴുത്തിൽ കുത്തിയ തേനീച്ചയെ അടിച്ച് കൊന്നതാ!
തുടർന്ന്... വാരിയെല്ലിന്റെ സൈഡിൽ... നെഞ്ചിന്റെ ഏരിയയിൽ...പുറത്ത്... ജാക്കി ചാൻ നെഞ്ചാക്ക് ചുഴറ്റും പോലെ ജ്ജാതി പെരുക്കൽ.
എന്നിട്ട്... “തേനീച്ചോള് ഇളകിയളിയാ...” എന്നൊരു നിലവിളിയും!
അളിയൻ, പൈലേട്ടന് കുത്ത് കിട്ടിത്തുടങ്ങാത്തതുകൊണ്ട് മാത്തേട്ടന്റെ അത്ര ശുഷ്ക്കാന്തി ഉണ്ടാകാൻ ചാൻസില്ലല്ലോ?
“ഒരു ഏണിയിൽ നിന്നും ഓവർ ടേക്ക് ചെയ്തിറുങ്ങത് എങ്ങിനെ?“ എന്നതിന്റെ ഡെമോ നടത്തി പതുക്കെ പതുക്കെ ഏണിക്കമ്പ് നോക്കി നോക്കി ഇറങ്ങുന്ന പൈലേട്ടന്റെ തോളിലും കാലിലുമൊക്കെ ചവിട്ടി ആളെ ബഹുദൂരം പിന്നിലാക്കിയാണത്രേ.. മാത്തേട്ടൻ അന്ന് തന്റെ കായബലം തെളിയിച്ചത്!
അക്കാലത്ത് TCV (തൃശ്ശൂർ കേബിൾ വിഷൻ) ക്കാർ ഇല്ലാഞ്ഞത് ഭാഗ്യായി.
Posted by Visala Manaskan (entamme@gmail.com) on June 11, 2011 12:18 PM· permalink
വിദുരരുടെ ജനനം ഒരു ഫ്ലാഷ് ബാക്ക്
മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണെന്നതിന് മറ്റൊരു തെളിവാണ് വിദുരജനനകഥ.
മാണ്ഢവ്യമഹര്‍ഷി സൈലന്റ് വാലിക്കടുത്തൊരു കാട്ടില്‍ തപസ്സനുഷ്ഠിക്കുന്ന കാലം. വേദങ്ങളിലും ഉപനിഷത്തുകളിലും കിടു വിവരവും, തപോബലം കൊണ്ട് ആര്‍ക്കിട്ട് പണികൊടുക്കാനും ഒരു അമ്പത് മില്ലി വെള്ളത്തിന്റെ(കൈകുമ്പിളില്‍ കൊള്ളുന്ന)ആവശ്യമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മഹര്‍ഷി പൊതുവേ ആരേയും മെക്കട്ട് കയറാത്ത ശാന്തപ്രകൃതനും മിതഭാഷിയും നാലാള് കൂടുമ്പോഴേക്കും തന്റെ അറിവിന്റെ കട്ട് ഏന്‍ പേയ്സ്റ്റ് ഷോ നടത്താന്‍ നില്‍ക്കാത്തവനുമായിരുന്നു. തെളി!
ഏഴരവെളുപ്പിന് ഉറക്കമുണരുന്ന മഹര്‍ഷി ആശ്രമത്തിന്റെ പിറകിലൂടെ വെറ്റിലപ്പാറ ജങ്ക്ഷന്‍ വഴി ഒരു പത്തുമിനിറ്റ് നടന്നാലെത്തുന്ന ഗംഗാനദിയുടെ ഒരു പോഷക തോട്ടിലാണ് പ്രഭാതകര്‍മ്മ ചികിത്സ. പ്രധാനകര്‍മ്മവും ബാക്കി വഴിപാടുകളും നടത്തി മാവില കൊണ്ട് പല്ലുതേച്ച് കുല്‍ക്കുഴി, ആഴവും ഒഴുക്കും കുറഞ്ഞ ഭാഗത്ത് മൂക്ക് പൊത്തിപ്പിടിച്ച് രണ്ട് മുങ്ങ് മുങ്ങി, കരയില്‍ കയറി ഈര്‍ക്കിളി കൊണ്ട് കുത്തി കൊണ്ടുപോകുന്ന രാധാസ് സോപ്പ് രണ്ടുകൈ കൊണ്ടും മാറി മാറി പിടിച്ച് ചന്തിയും കാല്‍മുട്ടിന്റെ പിറകിലും ഇഞ്ചപ്പുല്ല് കൂട്ടി തേച്ച് ശുദ്ധമാകും. മൂഡ് തോന്നിയാല്‍ മലന്നും കമിഴ്ന്നും ഒരു പതിനഞ്ച് മിനിറ്റ് നീന്തും.
കാവിമുണ്ട് കുളിക്കണ സോപ്പു തന്നെ വച്ച് തേച്ച് വെള്ളത്തില്‍ ഒന്ന് അലമ്പി ഊരിപ്പിഴിയും. കരക്ക് കയറി ഒന്ന് കുടഞ്ഞ് ഉദയ സൂര്യന്റെ രശ്മിയില്‍ മഴവില്ല് തീര്‍ത്ത് അതിന്റെ മനോഹാരിത നോക്കി നിന്ന്, കണ്ണടച്ച് ‘പരിശുദ്ധമറിയമേ തമ്പുരാന്റമ്മെ... പാപികളായ ഞങ്ങള്‍ക്ക് വേണ്ടി..’ ചൊല്ലും. പിന്നീട് തിരികെ ആശ്രമത്തിലെത്തി നല്ല കടുപ്പത്തിൽ ഒരു കാപ്പി, അല്ലെങ്കിൽ ഒരു സുലൈമാനി!
വയസ്സ് അമ്പത് കഴിഞ്ഞതോടെ ഡയറ്റൊക്കെ കണ്ട്രോൾഡാണ്. നോൺവെജ് പൂര്‍ണ്ണമായും ത്യജിച്ചു. മിക്ക ദിവസങ്ങളിലും കൊള്ളിക്കിഴങ്ങ് ചെണ്ടൻ പുഴുങ്ങിയതോ കാവുത്ത് പുഴുക്കോ ആയിരിക്കും പ്രാതല്‍. റ്റച്ചിങ്ങ്സായി കാന്താരി ചമ്മന്തിയും. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഗ്യാസാണ്, എങ്കിലും ഉണ്ടാക്കാനും തിന്നാനും എളുപ്പമാണ്. നേരത്തോട് നേരമിരുന്നാല്‍ ചീത്തയാവുകയുമില്ല.
ഭക്ഷണശേഷം വായ് കുൽക്കുഴി വന്ന് ധ്യാനനിരതനായി ആ ഒരു ഇരുപ്പങ്ങിരുന്നാൽ പിന്നെ വൈകിട്ട് ഒരു അഞ്ചര വരെ അങ്ങിനെയിരിക്കും. സന്ധ്യാവന്ദനവും നടത്തവും കഴിഞ്ഞ് ദൂരദര്‍ശനില്‍ വാര്‍ത്ത തുടങ്ങുന്ന നേരത്ത് കിടക്കും.
മാണ്ഢവ്യമഹർഷി അങ്ങിനെ ചെവിക്ക് മുകളിൽ ഒരു വകച്ചിലിട്ട് കേശഭാരം മുകളിലേക്കാക്കി ചീകി കുടുമ കെട്ടി, അതിന് ചുറ്റും ചെറിയ രുദ്രാക്ഷത്തിന്റെ ബാന്റ് ഡബിൾ ചുറ്റിട്ട്, ബാക്കിയുള്ള മുടി താഴോട്ട് വകഞ്ഞിട്ട് വളരെ കംഫർട്ടബിളായി തപസനുഷ്ടിക്കുന്ന കാലത്ത് ഒരുനാല്‍ രാജകിങ്കരന്മാരുടെ കണ്ണുവെട്ടിച്ചോടി വന്ന ചില മോഷ്ടാക്കൾ, മോഷണ ദ്രവ്യം ഒളിപ്പിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കി നടക്കുമ്പോൾ, മഹർഷിയുടെ ആശ്രമം കാണുകയും
‘ദാണ്ടേ... അങ്ങോട്ട് നോക്കെടാ നല്ല ബെസ്റ്റ് സെറ്റപ്പ്‘ എന്ന് കൂട്ടത്തിലൊരു കള്ളന്‍ പറയുകയും, അവര്‍ പതിയ ആശ്രമത്തിന്റെ പിറകിലൂടെ കയറി, സ്റ്റോറിൽ ഒളിപ്പിച്ച് വക്കുകയും ചെയ്തു.
സാധാരണ, എത്ര തപസ്സിലാണെങ്കിലും ഇനി ഉറക്കമാണെങ്കിലും ആശ്രമത്തിനരികിലൂടെ ഒരു കൊതുക് പറന്നാൽ പോലും അറിയാറുള്ള ആളാണ് മഹർഷി. പക്ഷെ, ഇത് ആളറിഞ്ഞതേയില്ല.
കള്ളന്മാരെ തിരഞ്ഞ് നാടായ നാടും കാടായ കാടുമലഞ്ഞ രാജകിങ്കരന്മാർ കനകമലയുടെ താഴെ നിന്ന് കള്ളന്മാരെ പിടികൂടുകയും തൊണ്ടിമുതൽ അന്വേഷിച്ച് മാണ്ഢവ്യമഹർഷിയുടെ ആശ്രമത്തിലെത്തുകയും ചെയ്തു.
മഹര്‍ഷി അറിയാതെ ഇവര്‍ക്കിതിന്റെ അകത്ത് വക്കാന്‍ ഒരിക്കലും കഴിയില്ല എന്നും തൊണ്ടി സൂക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നതും കുറ്റകരമാണെന്നും ആരോപിച്ച് സംസാരിച്ച ഭടന്മാരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതിരുന്ന മഹർഷിയെയും കള്ളന്മാർക്കൊപ്പം രാജസന്നിധിയിൽ ഹാജരാക്കി.
രാജാവിന്റെയും മന്ത്രിമാരുടേയും ചോദ്യങ്ങൾക്കും മൌനം പാലിച്ച മഹർഷിയോട് കോപിച്ച രാജാവ് മറ്റു കള്ളന്മാർക്കൊപ്പം ശൂലത്തിൽ തറച്ച് കൊല്ലുവാന്‍ കല്പിച്ചു. അത് കേട്ടിട്ടും മഹർഷി, നരസിംഹറാവുവിനെ പോലെ മുഖം പിടിച്ചതല്ലാതെ, ഒന്നും മിണ്ടിയില്ല.
കല്പനക്ക് ശേഷം രാജാവിന്, “അല്ലെങ്കില്‍ മുനിയെ ശൂലം കയറ്റണോ??“ എന്ന് ഒരു സന്ദേഹം മനസ്സിലുദിച്ചെങ്കിലും, മന്ത്രിമുഖ്യന്‍ ‘നിയമം നിയമമാണ്, അതിന് മഹര്‍ഷിയെന്നോ രാജാവെന്നോ മന്ത്രിയെന്നോ വ്യത്യാസമില്ല!’ എന്ന് പറഞ്ഞ് ശിക്ഷകൊടുക്കാന്‍ സപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.
ശൂലത്തിൽ തറച്ച് ആഴ്ചയൊന്ന് കഴിഞ്ഞിട്ടും മാണ്ഢവ്യമഹർഷി മാത്രം മരിച്ചിട്ടില്ല എന്നറിഞ്ഞ രാജാവ്, മന്ത്രിയെ വിളിച്ച്.... ‘പാമ്പുകടിക്കാന്‍...ഞാനപ്പഴേ പറഞ്ഞതാ...’ എന്ന് പിറുപിറുക്കുകയും മഹർഷി ആൾ ചില്ലറക്കാരനല്ല, വേഗം ചെന്ന് മാപ്പപേക്ഷിച്ചില്ലെങ്കിൽ സൂപ്പറൊരു പണി കിട്ടാന്‍ ചാന്‍സുണ്ട് എന്നും പറഞ്ഞു.
ശൂലത്തിൽ നിന്ന് മോചിപ്പിച്ച് മാപ്പപേക്ഷിച്ച് കാൽക്കൽ വീണ രാജാവിനെ പിടിച്ചെണീപ്പിച്ച മാണ്ഢവ്യമഹർഷി, ‘സാരല്യ. നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു പോ... നെവര്‍ മൈന്റ്. പിന്നെ പണി, അത് കൊടുക്കേണ്ട ആൾക്കിട്ട് ഞാൻ നേരിട്ട് കൊടുത്തോളാം!‘ എന്ന് പറഞ്ഞ് അവിടെ നിന്ന് അപ്രത്യക്ഷനായി.
ആള് നേരെ പോയത് സാക്ഷാൽ യമരാജാവിന്റെ അടുത്തേക്കായിരുന്നു, സ്വർഗ്ഗത്തിലേക്ക്.
മഹർഷിയെ കണ്ടതും സിംഹാസനസ്ഥനായിരുന്ന യമരാജാവ് ആദരസൂചകമായി എണീറ്റുവന്ന് മുനിയുടെ കാൽക്കൽ തൊട്ട് വന്ദിച്ചു ഭൂമിയിലെ ജീവജാലങ്ങളുടെം മഹർഷിയുടെം ക്ഷേമാശ്വര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു.
അതിന് മറുപടിയായി മാണ്ഢവ്യമഹർഷി ഇപ്രകാരം പറഞ്ഞു:
‘കഴിഞ്ഞ ഒരാഴ്ചയായി ശൂലത്തേല്‍ ഗ്രില്‍ഡ് ചിക്കന്‍ കിടക്കുമ്പോലെ കിടന്നിരുന്നതുകൊണ്ട് മറ്റുള്ളവരുടെ വിശേഷം അറിയാന്‍ കഴിഞ്ഞില്ല. പക്ഷെ.., എനിക്ക് സുഖംന്ന് പറഞ്ഞാൽ.... ഇതിലും വിട്ടൊരു സുഖം ഇനി കിട്ടാനില്ല എന്ന സ്ഥിതിയായിരുന്നു!!‘
പാപഭാരത്താല്‍ തലകുനിച്ച യമരാജാവ് പറഞ്ഞു.
“അങ്ങ് കെ.ജി.ടു. വില്‍ പഠിക്കുന്ന കാലത്ത് തുമ്പികളെ പിടിച്ച് അവയുടെ വാലില്‍ ഈര്‍ക്കിള്‍ കയറ്റി രസിച്ച വകയില്‍ ഒരു ശിക്ഷ കിടപ്പുണ്ടായിരുന്നു. അതുകൊണ്ടാണങ്ങിനെ പറ്റിയത്. ഒന്നും വിചാരിക്കരുത്!“
ഇത് കേട്ട മാമുനിയുടെ കണ്ട്രോൾ പോയി, കോപത്താല്‍ ജ്വലിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
“നോക്കിയ ഏതാ ബ്ലാക്ക്ബറിയേതാ എന്ന് പോലും തിരിച്ചറിവില്ലാത്ത പ്രായത്ത് ഒരു നിസാര പ്രാണിയെ ഈര്‍ക്കിളികൊണ്ട് കുത്തിയതിനുള്ള ശിക്ഷയാണോ... അമ്പത് കഴിഞ്ഞ എന്നെ ആന്ത്രം വഴി ശൂലം അടിച്ച് കയറ്റി ഒരാഴ്ച ഇടുന്നത്??”
അത് കേട്ട് കുറ്റബോധത്താല്‍ നിന്ന യമദേവനെ മഹര്‍ഷി,
“തല്‍ക്കാലം മോന്‍... ഇവിടെ ഡ്യൂട്ടിടൈമിലെ ബ്ലോഗെഴുത്തും ഗൂഗിള്‍ ചാറ്റും ബസ്സിറക്കലുമൊക്കെ മതിയാക്കി, ഭൂമിയില്‍ ഒരു ശൂദ്രസ്ത്രീയുടെ വയറ്റില്‍ പിറന്ന്, ഒരു മനുഷ്യായുസ്സ് ജീവിച്ച് മര്യാദക്കാരനായിട്ട് വാ!!“ എന്ന് ശപിച്ചുകൊണ്ട് യമന്റെ പാസ്പോർട്ടിൽ 85 വർഷത്തേക്ക് സ്വർഗ്ഗത്തിലേക്ക് നോ എന്റ്ട്രി സ്റ്റാമ്പും അടിച്ച് കയ്യിൽ കൊടുത്തു!
അങ്ങിനെയാണ് വിദുരര്‍ ജനിക്കുന്നത്.
Posted by Visala Manaskan (entamme@gmail.com) on June 11, 2011 12:13 PM· permalink
ആഗസ്റ്റ് 11, 2010
ദിവസങ്ങള്‍ കുതറിയോടുകയാണ്. പുതിയ ഈ ഇരിപ്പിന് മാസമൊന്ന് തികഞ്ഞിരിക്കുന്നു. പതിനാലുകൊല്ലക്കാലം ജെബെല്‍ അലിയില്‍ നിന്ന്, ദുബായ് ഡയറക്ഷനിലേക്ക് നോക്കി ഇരുന്നിരുന്ന ഞാന്‍ ഇപ്പം ദുബായിലിരുന്ന് ജെബെല്‍ അലിയിലേക്ക് നോക്കി ഇരിക്കുന്നു. കൊള്ളാം!
ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു കൊത്തചെക്കനായിട്ടാണ് ജെബെല്‍ അലിയില്‍ വലതുകാല്‍ വച്ച് കയറിയത്. ഹോ! എന്തൊക്കെ പുരോഗമനങ്ങളായിരുന്നു ജെബല്‍ അലിക്കും ദുബായ്ക്കും പിന്നീടങ്ങോട്ട്! പിടിച്ചാല്‍ കിട്ടാതെയായിപ്പോയില്ലേ? എല്ലാം മുത്തപ്പന്റെ അനുഗ്രഹം!
വരും വരായ്ക കമ്പയര്‍ ചെയ്താല്‍ വരവില്‍ ഒരു മൂന്ന് പായ പേപ്പര്‍ കുറവാണെങ്കിലും പുത്തന്‍ റോളില്‍ ഞാന്‍ ഹാപ്പിയാണ്. പീസ് വര്‍ക്കുകളാണ് അധികവും. എനിക്കിഷ്ടവും അത് തന്നെ. ഒരു പണിയങ്ങ് ചെയ്ത് തീര്‍ത്താല്‍ അതോടെ തീരണം. അതിന്റെ സാറ്റിസ്ഫാക്ഷന്‍ ഒന്നു വേറെയാണ്. നമ്മള്‍ പത്ത് പതിനാലു കൊല്ലം ഈ കസ്റ്റംസ് ക്ലിയറന്‍സും ഷിപ്പിങ്ങും ട്രാന്‍പോര്‍ട്ടേഷനിലും കിടന്ന് മറിഞ്ഞതായതുകൊണ്ട് ഇവിടത്തെ പണികള്‍ എനിക്ക് മോഹന്‍ലാല്‍ ആറാം തമ്പുരാനില്‍ പറഞ്ഞപോലെ ധാരാവി - ചേരി - പൂ പൊട്ടിക്കല്‍ പോലെയേ ഉള്ളൂ. (പൂ പൊട്ടിച്ചിടത്തോളം മതി.... എന്ന് ഇവര്‍ പെട്ടെന്നൊന്നും പറയില്ല എന്നാണ് വിശ്വാസം. വിശ്വാസം അതാണ് കമ്പ്ലീറ്റ് എന്നല്ലേ കല്യാണുകാര്‍!)
സത്യം പറഞ്ഞാല്‍ ജെബെല്‍ അലി കമ്പനിയിലെ പൂ പൊട്ടിക്കല്‍ എന്ന് മതിയാക്കുന്നുവോ അന്ന് നാട്ടില്‍ പോയി സെറ്റില്‍ ചെയ്യണം എന്നായിരുന്നു എന്റെ പ്ലാന്‍. പക്ഷെ, “ഞാന്‍ നാട്ടില്‍ വന്നാലോ എന്നാലോചിക്കുകയാണ്“ എന്നത് കേട്ട എല്ലാവരും ഐക്യകണ്ഠേനെ പറഞ്ഞ കാര്യം, “നാട് നീ വിചാരിക്കുമ്പോലെ ഒന്നുമല്ല. ഓരോ വീടും ഓരോ രാജ്യങ്ങളാണ്. പറ്റുകയാണെങ്കില്‍ പിള്ളേരുടെ കല്യാണപ്രായമാവും വരെ അവിടെ നില്‍ക്കുക. ഈ പ്രായത്തില്‍ നാട്ടില്‍ വരാന്‍ തീരുമാനിച്ചാല്‍, നീ ഈ തീരുമാനത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കും. നോക്കിക്കോ?“ എന്നാണ്.
ഈ ജ്ജാതി ഭീഷണി കേട്ടാല്‍ പിന്നെ ആരാ നാട്ടില്‍ പോവുക?? എന്നാലും എന്റെ പാടം. എന്റെ അമ്പലം. എന്റെ പള്ളി. എന്റെ പൂരം. എന്റെ വീട്. എന്റെ അമ്പ്. എന്റെ ഷാപ്പ്. എന്റെ ഏറ്റുമീന്‍. :((
പെണ്ണുങ്ങളെ സന്തോഷിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള കാര്യം സ്വര്‍ണ്ണാഭരണം വാങ്ങിക്കൊടുക്കലാണെന്ന് പറഞ്ഞുതന്നത് എന്റെ അമ്മയാണ്. എന്തൊരു കലക്കന്‍ ഐഡിയയാ... സംഗതി സന്തോഷവുമാവും ചെയ്യും ഡീസന്റ് സേവിങ്ങുമാണ്!
ബുള്ളറ്റ് വാങ്ങിയ ആള്‍ ഇന്നലെ കാശ് തന്നുവെന്ന് പറഞ്ഞു. 75,000 രൂപ കിട്ടി. വെറുതെ ഇരുന്ന് തുരുമ്പ് വന്ന് പോകുകയാണെന്ന് പറഞ്ഞപ്പോഴാണ് വില്‍ക്കാമെന്ന് വച്ചത്. കിട്ടിയ കാശ് അത്രയും കൊണ്ട് അഞ്ച് കോയിനുകളും വാങ്ങി വക്കാന്‍ പറഞ്ഞിട്ടുണ്ട്‍. കാശാക്കി വച്ചാല്‍ എന്തിനെങ്കിലും എടുത്ത് പോകും. നാട്ടില്‍ നില്‍ക്കും കാലം വേറെ ബൈക്ക് വാങ്ങാന്‍ വേണ്ടിയാ... പക്ഷെ, എന്ന്‍??
ഇവിടത്തെ ഓഫീസ് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഐകിയയില്‍ പോയി ഇന്റോര്‍ പ്ലാന്റ്സും അല്ലറ ചില്ലറ ഐറ്റംസും വാങ്ങി. കുറച്ച് മോടി ഐറ്റംസ് കൂടെ വാങ്ങണം. മുപ്പതാംന്തി ഡയറകടര്‍ ടൂറ് കഴിഞ്ഞ് വരുമ്പോള്‍ അവനെയൊന്ന് ഞെട്ടിക്കണ്ടതാ..
റമദാന്‍ മാസം അങ്ങിനെ തുടങ്ങി. ഇത്തവണ റോസ ഞാനും എടുക്കുന്നുണ്ട്. രാവിലെ ഫുഡ് കഴിച്ചതിന് ശേഷം ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. ഇനി വൈകീട്ട് വീട്ടീചെന്നിട്ടേ കഴിക്കുന്നുള്ളൂ. പക്ഷെ, വിശന്നിട്ട് ഒരു രക്ഷയുമില്ലാ. ആദ്യത്തെ ദിവസമായതിന്റെ പ്രോബ്ലം ആവേരിക്കും. എന്നാലും എന്തൊരു വെശപ്പന്റപ്പോ!
Posted by Visala Manaskan (entamme@gmail.com) on June 11, 2011 12:03 PM· permalink
29-08-2010
ദിവസത്തിന് മൊത്തത്തില്‍ തളര്‍ന്ന മൂഡ്.
ഇന്നലെ വൈകീട്ട് ഒരു ചാളഫ്രൈയും അയലഫ്രൈയും കൂട്ടി ലേയ്റ്റായി ഒന്നരക്കിണ്ണം ചോറടിച്ചതിന്റെയാണോ ഈ തളര്‍ച്ച എന്നറിയില്ല. ചിലപ്പോള്‍ എട്ടിസലാട്ട് അക്കാദമിയില്‍ കാലെടുത്ത് കുത്തിയിട്ട് നാല് ദിവസം കഴിഞ്ഞതുകൊണ്ടാകണം. ബുധനാഴ്ച മുതല്‍ ഓട്ടവും ഷട്ടിലും ജിമ്മും നടന്നില്ല.
വയറ്റില്‍ രണ്ട് പാക്ക് ദര്‍ശിച്ചുതുടങ്ങിയതായിരുന്നു, ഇനി വീണ്ടും ഉണ്ടായി വരേണ്ടിയിരിക്കും.
ഇന്നലെ കാഷ്വല്‍ വെയറിനിടാന്‍ കരാമ സെന്ററില്‍ പോയി ഒരു ജോഡി ഷൂവും ചപ്പലും വാങ്ങി. 268 ദിര്‍ഹംസ്. മാമ്പ്രക്കാരന്‍ മാപ്ല ഇന്നലെ ദുബായിലുണ്ടായിരുന്നു. അവനേയും പൊക്കി, കെ.എഫ്.സി.യില്‍ നിന്ന് ഒരു ഇഫ്താര്‍ മീല്‍ വാങ്ങി.
ഷാര്‍ജ്ജയിലെ മച്ചി മാര്‍ക്കറ്റില്‍ പോയി രണ്ട് കിലോ ചാള വാങ്ങി വറക്കാന്‍. മാമ്പ്ര വക. വീട്ടിലെത്തിയപ്പോള്‍ അവിടെ ഫ്രിഡ്ജ് നിറച്ച് മീന്‍. സഞ്ജപ്പന്‍ വക. കറുത്ത ആവോലിയും ഐലയും.
കൂട്ടത്തില്‍ നിന്നൊരു ഒരു എമണ്ടക്കന്‍ അയലയും നാല് ചാളയും എടുത്ത് ഞാനും മാമ്പ്രയും കൂടെ നന്നാക്കി കൊടുത്തു. അവള്‍ വറത്തു. അങ്ങിനെ ചോറും പരിപ്പുകറിയും ക്യാബേജ് തോരനും മീന്‍ വറുത്തതും കൂടെ ഒരു ഡീസന്റ് പിടി! ഞാന്‍ ഈ ചോറ് കഴിക്കല്‍ നിര്‍ത്തിയാല്‍ ബോഡി ജ്ജാതി ഷേയ്പ്പാവും എന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷെ, രാവിലത്തെ കഴിപ്പ് ഒരു ജഗപൊഗ ലൈനിലാണ്, ഉച്ചക്ക് പിന്നെ ആകെ ഒരു പീസ് ബ്രഡേ കഴിക്കൂ. രാത്രിയില്‍ വീട്ടിലിരിന്ന് വിശാലമായ ഈ കഴിപ്പാണ് ആനന്ദകരമായ ഭക്ഷണം കഴി. അത് ഉപേക്ഷിച്ചിട്ട് നമ്മള്‍ വയറ്റത്ത് കട്ടിങ്ങ്സ് വരുത്തിയിട്ട് എന്തിനാ? എന്നോര്‍ക്കും.
രാത്രി രാം മോഹന്‍ ജി ബില്‍ഡിങ്ങിന് താഴെ വന്ന് ആള്‍ടെ ബിസിനസ്സ് ഗള്‍ഫ് പത്രത്തിന്റെ കഴിഞ്ഞ എഡിഷനും പുതിയ എഡിഷനും തന്നു. സംഗതി മൊത്തത്തില്‍ കുറെ വായിക്കാനുള്ള ഒന്നാണ്. എനിക്കിഷ്ടായി. നമ്മുടെ പണവും ഞാനും വന്നത് നേരിട്ട് കണ്ടില്ലായിരുന്നു. ഇത്തവണത്തേതില്‍ വിത്സനാണ് എഴുതിയേക്കുന്നത്, അത്. അവന്റെ എഴുത്ത് ഞാന്‍ അവന്റെ റൂമില്‍ വച്ച് വായിച്ചതുമാണ്. ഗംഭീരമായിട്ടുണ്ട്!
വിത്സന്റെ ഫോട്ടൊ ഞാനെടുത്ത ഫോട്ടോയാണ്. എനിക്കും അവനും ഇഷ്ടപ്പെട്ട ഫോട്ടോയാണത്. വിത്സണല്ലെങ്കിലും ഭയങ്കര ഫോട്ടോ ജെനിക്കാ.
അച്ചൂനെ പെണ്ണുകാണാന്‍ വന്ന വിവരം പറഞ്ഞ് ചേച്ചി വിളിച്ചിരുന്നു. ചെക്കന് ജോലിയില്ലാത്തതുകൊണ്ട്, വേണ്ട എന്ന് വച്ചു ത്രെ. ഓണത്തിന് അയച്ച കാശ് കിട്ടിയെന്നും പറഞ്ഞു. വൈകീട്ട് വിളിക്കാമെന്ന് പറഞ്ഞിട്ട് കട്ട് ചെയ്തിട്ട് വിളി നടന്നില്ല. ഇന്ന് വിളിക്കണം.
ഷേക്ക് പാലസ് കണ്ടപ്പോള്‍ വീട് ഡെക്കറേഷന്‍ ഭ്രമം വീണ്ടും തലക്ക് പിടിച്ചിട്ടുണ്ട്. കുറെ നാളുകളായി പുതിയത് ഒന്നും വാങ്ങാത്തതുകൊണ്ട് ഇന്റീറിയറിന്റെ ആ ഒരു ലുക്കൊക്കെ ഡിമ്മായി. എന്തും വൃത്തിയായി ഇരിക്കണമെങ്കില്‍ അത് സ്ഥിരം മെയിന്റൈന്‍ ചെയ്യണം എന്നത് ജിമ്മിന് പോകുന്ന പോലെയാണ്. നിര്‍ത്തിയാ പോയി!
ഹോം സെന്ററില്‍ സെയിലുണ്ട്. പോയി ഒന്ന് കറങ്ങി വന്നു. മുന്നാട്ടും പിന്നാട്ടും ആടുന്ന കസാര, സെന്റര്‍ പോയിന്റില്‍ പോയപ്പോള്‍ ഓങ്ങി വച്ചിരിക്കുന്നത് ഒന്ന് നോക്കി. പക്ഷെ, സെയിം ഡിസൈനിലുള്ളത് ഇവിടെ ഇല്ല. ഉള്ളതിനാണേ ഒട്ടും പണി വൃത്തിയില്ല. പിന്നെ, വന്നതല്ലേ? എന്ന് പറഞ്ഞ ലലനം ഒരു ചായ തിളപ്പി പോട്ട് വാങ്ങി. 14 ദിര്‍ഹമേ ഉള്ളു, ഭയങ്കര ലാഭമാണ് എന്ന് പറഞ്ഞത് കേട്ടിട്ടാണ് ബാങ്ങിച്ചോളാന്‍ പറഞ്ഞത്. ബില്ല് കൊടുത്തപ്പോ, 26 കാശ്. അവിടെ വച്ച്, വേണ്ട എന്ന് പറയുന്നത് ബോറല്ലെ? എന്നോര്‍ത്ത് വാങ്ങിച്ചോണ്ട് പോന്നു. മുപ്പത് ദിര്‍ഹത്തിനോ മറ്റോ ടെഫാലിന്റെ കിട്ടും. അതായിരുന്നു ബെറ്റര്‍.
കുറുമാന്‍ ആനയെ വാങ്ങിയ വിശേഷം പറഞ്ഞിരുന്നു. ബുര്‍ജ് അല്‍ അറബിന്റെ 611-ആം നമ്പറ് മുറിയില്‍ നിന്നാണ് വിളിച്ചത്. ആനയുടെ സെല്ലറോടും സംസാരിച്ചു. ആനക്ക് പേരൊക്കെ ഇട്ടു. കുറുമാത്ത് ആദിത്യന്‍!
നാല്പത് ലക്ഷം ആയിത്രെ! എത്രത്തോളം പ്രാക്റ്റിക്കല്‍ ആണ് എന്ന് എനിക്ക് സംശയം തോന്നാതിരുന്നില്ല എങ്കിലും ആനയെ ഒക്കെ സ്വന്തമായി വാങ്ങുക എന്നത് ഒരു രസം പരിപാടി തന്നെയാണ് ട്ടാ. പിന്നെ അവന്റെ കേസുകെട്ടായതുകൊണ്ട് അവന്‍ എന്താ ചെയ്യുക എന്ന് ദൈവത്തിന് മാത്രമേ അറിയൂ. ഞാന്‍ ഒരു ആടിനെ വാങ്ങണമെങ്കില്‍ പോലും ഒരു പ്രോജക്ട് റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ടാണ് ചെയ്യുക. അവന് വെട്ടൊന്ന് മുറി രണ്ട് എന്ന റോളിലാണ് കാര്യങ്ങള്‍. ഓരോരുത്തര്‍ക്കും ഓരോരോ ശരികള്‍!
ഏഷ്യാനെറ്റ് ജോബി വിളിച്ചിരുന്നു. കുക്കറി ഷോയിലേക്ക് ഒരു റെസിപ്പി അയച്ചു കൊടുത്തിരുന്നല്ലോ! അതിന്റെ ഷൂട്ടിന്. അവര്‍ വരുന്നു എന്ന് പറഞ്ഞപ്പോള്‍, സോന, അല്ലെങ്കില്‍ ചേട്ടന്‍ തന്നെ ഉണ്ടാക്കിക്കോ ഞാന്‍ പറഞ്ഞ് തരാം എന്ന റോളിലാണ്.
ഉണ്ടാക്കാന്‍ പോണ ഐറ്റം അറിയാത്തോര്‍ ആരും ഉണ്ടാവില്ല എങ്കിലും എന്തെങ്കിലുമൊക്കെ വേറെ ചേര്‍ത്ത് സ്പെഷല്‍ ആക്കാനാണ് പ്ലാന്‍. എന്താണ്ടാവാന്നറിയാലോ??
ഇന്ന് ഇത് ഇങ്ങിനെ എഴുതാന്‍ ഒരു മൂഡ് അതുകൊണ്ട് ഇതെഴുതി. “ഈ വീട്ടുകാര്യമൊക്കെ പബ്ലിക്കായി എഴുതി വക്കാന്‍ നാണമില്ലേ ഡാ“ എന്ന്‍ ഉള്‍വെളിവ് ഉണ്ടാകും വരെ എഴുതണം.
നേരത്തിനും കാലത്തിനും കമ്പനി മുതലാളിമാര്‍ ഓഫീസില്‍ വന്നില്ലെങ്കില്‍ ഇങ്ങിനെ പലതും കാണേണ്ടി വരും. ങാ...
Posted by Visala Manaskan (entamme@gmail.com) on June 11, 2011 11:52 AM· permalink
30-08-2010
വേദനിക്കുന്ന കോടീശ്വരന്‍ വരാത്തതിനാല്‍ ഇന്നലെ ഇഷ്ടമ്പോലെ ഫ്രീടൈം കിട്ടിയിരുന്നു.
ഓഫീസില്‍ നിന്ന് നേരെ അക്കാദമിയില്‍ പോയി. നാലരക്കവിടെയെത്തി. അക്കാദമിയുടെ അന്തരീക്ഷം ആരേം ഹഢാദാകര്‍ഷിക്കാന്‍ പോന്നതാണ്. ഏറെക്കുറെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെത്രക്കും പോഷ് ആയ ഒരു സെറ്റപ്പ്. ഒരു പടിഞ്ഞാറ് വേലിക്കപ്പുറം സെറ്റുമുണ്ടിന്റെ കരപോലെ പതിനാല് വരിപ്പാതയില്‍ എമിറേറ്റ്സ് റോഡ്, വടക്കേ എത ഗള്‍ഫ് ജീവിതത്തിലെ ഏറ്റവും ഡ്രൈയായ ജീവിതങ്ങളുള്ള ലേബര്‍ ക്യാമ്പുകളുടെ ജില്ലയാണ്. അതിനിടക്ക് നിറച്ചും മരങ്ങളും കിളികളുടെ കരയലും കൂവലും ഒക്കെയായി ഒരു സ്ഥലം.
പതുക്കനെ ഒരു 22 മിനിറ്റ് നടന്നു. വയറിനടിക്കുന്ന ബെഞ്ചില്‍ കാല്‍ കുരുക്കിയിട്ട് തലകീഴായി അഞ്ച് മിനിറ്റ് ശാന്തമായി കിടന്ന്, വൈകീട്ടത്തെ പരിപാടികള്‍ പ്ലാന്‍ ചെയ്തു. വയറ് പത്ത്. ബഞ്ച്പ്രസ്സ് പത്ത്. പുറത്ത് കട്ടവരും മെഷീന്‍ പിടിച്ച് നാല് വലിയും വലിച്ച് മതിയാക്കി. ഭയങ്കര ക്ഷീണം.
ഷട്ടില്‍ കോര്‍ട്ടില്‍ പരിചയക്കാര്‍ ആരേം കണ്ടില്ല. അതുകൊണ്ട് ഒരു ഗ്ലാസ് വെള്ളം കുടിച്ച് നേരെ കുളിക്കാന്‍ പോയി.
ആറുമണിയോടെ വീട്ടില്‍ നിന്നുമിറങ്ങി. നാലുപേരും യൂണിഫോമിലായിരുന്നു! :)
ഇന്നത്തെ കുക്കറി ഷോക്ക് വേണ്ടി സോനക്കൊരു സെറ്റ് മുണ്ട് വാങ്ങി, ആലുക്കാസിന്ന്. ഓണക്കാലമല്ലേ, മലയാളി ലുക്ക് തന്നെ വേണ്ടേ? ഉണ്ണി പറഞ്ഞിട്ട്, മലബാറ് ഗോള്‍ഡില്‍ കയറി കുട്ടികളുടെ കളക്ഷന്‍ നോക്കി. ഇഷ്ടപ്പെട്ടില്ല.
അവിടന്ന് നേരെ ലലനത്തിന്റെ പുരികം ത്രെഡ് ചെയ്ത്, ഐക്കിയയില്‍ പോയി പുതിയ ഒരു ചെടി വാങ്ങി. ആറ് ബൌളുകള്‍ വാങ്ങി. പുതിയ കിച്ചണ്‍ ടവ്വലും ചവിട്ടിയും വാങ്ങിച്ചു. നാല് ഐസ് ക്രീം വാങ്ങി ചപ്പിക്കൊണ്ട് പോന്നു!
കവര്‍ വണ്ടിലെടുത്ത് വക്കാന്‍ നേരം പിടി പൊട്ടി താഴെ വീണ് ബൌളുകള്‍ നാലെണ്ണം പൊട്ടിപ്പോവുകയും ചെയ്തു.
വരുംവഴി ലുലുവിലും ഒന്ന് കയറി പുത്തന്‍ ഫ്രയ്യിങ്ങ് പാനടക്കം കണസകുണസ കുറെ ഷോപ്പിങ്ങ്! മൊത്തം 472 ദിര്‍ഹം. കുക്കറി ഷോ വകുപ്പില്‍ ഭയങ്കര ചിലവ്!
കൂന്തള്‍ ലുലുവില്‍ നല്ലത് കിട്ടിയില്ല. സഞ്ജപ്പന്‍ പോയി വാങ്ങി. കൂട്ടത്തില്‍ കൊള്ളിപ്പുഴുക്കുണ്ടാക്കാന്‍ കൊള്ളിയും. തിരിച്ച് വരാന്‍ നേരം വിളിച്ച്, ഗ്രില്‍ ചിക്കന്‍ വാങ്ങണോന്ന് ചോദിച്ച് വിളിച്ചിരുന്നു. ‘വേണ്ട’ എന്ന് ആ കാര്യത്തില്‍ മാത്രം നമ്മള്‍ പറയില്ലല്ലോ!!
ഹാള്‍ റീ അറേഞ്ച് ചെയ്ത് ചിക്കനെ പൂശി ഉറങ്ങിയപ്പോള്‍ പന്ത്രണ്ട് മണിയായി. മൊത്തം ഒരു വയ്യായ ഉണ്ടായിരുന്നെങ്കിലും ഒരു ദിവസം കൂടെ അങ്ങിനെ ഡീസന്റായി അങ്ങിനെ കടന്നുപോയി.
Posted by Visala Manaskan (entamme@gmail.com) on June 11, 2011 11:51 AM· permalink
പാമ്പുകടി
ആരുടെ പറമ്പില്‍ വച്ചാണ് ആ പാമ്പെന്നെ കടിച്ചതെന്നോര്‍മ്മയില്ല. എങ്ങോട്ടോ ഓടിക്കൊണ്ടിരിക്കവേയായിരുന്നു കടി. പക്ഷെ, പാമ്പ് ഉഗ്രവിഷമുള്ള ഇനമായിരുന്നു! കടിക്ക് ശേഷം, വെറും എട്ടടി തികക്കും മുന്‍പേ ഞാന്‍ ബോധംകെട്ട് ഉരുണ്ട് വീണില്ലേ?
കണ്ണ് തുറക്കാന്‍ പറ്റാത്തത്ര ഗാഢമായി ഉറക്കം വരുന്നുണ്ട്. എങ്കിലും മാക്സിമം ട്രൈ ചെയ്ത് കണ്ണ് തുറന്നപ്പോള്‍ മിന്നായം പോലെ ചിലരെ കണ്ടു. ചിലത് കേട്ടു.
വെറും തറയില്‍ ഷീറ്റ് വിരിച്ചാണ് കിടക്കുന്നത്. അപ്പോള്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജാവും എന്ന് ഞാന്‍ ഊഹിച്ചതാണ്. പക്ഷെ, ‘മിഠായി തെരുവില്‍ നിന്നും വാങ്ങിയ അലുവയാ..’ എന്നൊക്ക് ആരോ പറയുന്നത് കേട്ടതുകൊണ്ട് സ്ഥലം കോഴിക്കോട് മെഡിക്കല്‍ കോളേജാണെന്ന് ഒരു ക്ലൂ കിട്ടി.
എന്റെ ചുറ്റിനും നില്‍ക്കുന്നവരെ മുഴുവനും വ്യക്തമാവുന്നില്ല. എങ്കിലും കൂട്ടത്തില്‍ പെട്ടിക്കട ഭാസ്കരേട്ടന്റെ മുഖവും ചൊകചൊന്ന മേല്‍ ചുണ്ടും ഞാന്‍ കണ്ടു.
എല്ലാവരുടേയും മുഖത്ത് ഒരാള്‍ പാമ്പുകടിച്ച് ചാകാന്‍ പോകുന്നതിന്റെ യാതൊരു ടെന്‍ഷനും കാണാനില്ല. കൊടകര സെന്ററില്‍ പല്ല് വേദന മാറ്റുന്ന സിദ്ധൌഷധമായ ബാബൂസ് ഡിന്റോപ്പിസുകാരന്‍ കാട്ടുണ്ണ മാജിക്ക് കാണാന്‍ നില്‍ക്കുന്ന അതേ മുഖഭാവത്തോടെയാണ് നില്പ്. അവര്‍ക്ക് അത് മതി. ഉറങ്ങിപ്പോയെന്ന കാരണം കൊണ്ട് ചാവാന്‍ പോവുന്നത് ഞാനല്ലേ?
എങ്കിലും എല്ലാവരും ചുറ്റിനും നിന്ന് പറയുന്നുണ്ട്. ‘പാമ്പ് കടിച്ചാല്‍ ഉറങ്ങാന്‍ പാടില്ല. ഉറങ്ങിയാല്‍ വിഷം കയറും. ആള് നല്ല ഉറക്കമാണ്. രക്ഷയില്ല!! പെട്ടെന്ന് തന്നെ ചാകുമായിരിക്കും!!’
എന്റെ ദൈവമ്മെ!!
എനിക്ക് റ്റെന്‍ഷനായി. പക്ഷെ, പട്ടികടിക്കാനായിട്ട് എനിക്കാണേ ഉറക്കം വന്നിട്ട് ഒരു രക്ഷയുമില്ല. ഉറങ്ങണ്ടാ..ഉറങ്ങണ്ടാ...ന്ന് മനസ്സില്‍ ഭയങ്കര ആഗ്രഹമുണ്ട്. പക്ഷെ, മനുഷ്യന് കണ്ണ് തുറക്കാന്‍ പറ്റണ്ടേ??
‘എന്റെ മുഖത്ത് വെള്ളമൊഴിച്ചാല്‍ എന്റെ ഉറക്കം പോകും‘. അത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. പക്ഷെ, എല്ലാ മന്ദകളും വെറുതെ എന്നെ നോക്കി നില്‍ക്കുന്നതല്ലാതെ പ്രത്യേകിച്ച് ഒന്നു ചെയ്യുന്നില്ല. ഇതവരോട് ഒന്ന് പറയാമെന്ന് വച്ചാല്‍... തേങ്ങേടെ മൂട്, ഞാന്‍ ഉറക്കമല്ലേ??
ഒരു കണക്കിന് കൈകൊണ്ട്, ‘മുഖത്ത്.. വെള്ളമൊഴി, മുഖത്ത് വെള്ളമൊഴി...‘ എന്ന ആക്ഷന്‍ കാണിച്ചപ്പോള്‍... അവര്‍ പറയുന്നു, ‘ങും.. തീരാറായി!’ എന്ന്.
പെട്ടെന്നാണ് ഞാന്‍ ഓര്‍ത്തത്.
വണ്ടിയോടിക്കുമ്പോള്‍ ഉറക്കം പോകാന്‍ ഉറക്കെ അകറിയാല്‍ മതി എന്ന് ഒരു ദിവസം റേഡിയോയില്‍ കേട്ടിരുന്നു. എന്നാലത് തന്നെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. വിഷം കയറാതെ നോക്കേണ്ടത് നമ്മുടെ സ്വന്തം ആവശ്യമാണല്ലോ!
‘അയ്യോ...എന്തു പറ്റി?? എന്തു പറ്റി??’
എന്ന ചോദ്യത്തോടെ സഹം ലൈറ്റിട്ടപ്പോള്‍ പത്ത് സെക്കന്റ് ഒന്നും മിണ്ടാതെ ഞാന്‍ അവളെ മിഴിച്ച് നോക്കിയെന്നും പിന്നെ, ‘ഉറക്കം പോകാന്‍ വേണ്ടി നിലവിളിച്ചതാ..’ എന്ന് പറഞ്ഞ് വീണ്ടും കിടന്നുറങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്.
ഈ സ്വപ്നത്തിലെ പാമ്പുകടി നിരോധിക്കേണ്ട സമയമായി. പാമ്പുകടിക്കാനായിട്ട് ബി.പി. കൂടി തട്ടിപ്പോകാഞ്ഞത് ആരുടെ കുരുത്തമാണോ ആവോ!
Posted by Visala Manaskan (entamme@gmail.com) on June 11, 2011 11:50 AM· permalink
രാം മോഹന്റെ ബിസിനസ്സ് ഗള്‍ഫിലേക്ക് വേണ്ടി എഴുതിപ്പിച്ചത്
പണവും ഞാനും
പണം എന്നത് എല്ലാവരുടെം പോലെ റെന്റടക്കാനും ലോണടക്കാനും സൂപ്പർ മാർക്കറ്റിൽ കൊടുക്കാനും വീട്ടിലേക്കയച്ചുകൊടുക്കാനും ഇല്ലാത്തവരെ സഹായിക്കാനും സമ്പാദ്യമായി നീക്കിവക്കാനുമൊക്കെയുള്ള ഒരു സാധനം മാത്രമാണെനിക്കും. അഥവാ സാധനങ്ങളുടെയോ സേവനങ്ങളുടെയോ കൈമാറ്റത്തിനുള്ള നടപ്പ് മാധ്യമം!
അല്ലാതെ ചില കേസരികൾ രേഖപ്പെടുത്തിയതുപോലെ, പണം കാമുകിയെ പോലെയാണ്, ഭാര്യയെ പോലെയാണ്, അമ്മയെ പോലെയാണ്, അമ്മായിയമ്മയെ പോലെയാണ് എന്നൊന്നും എനിക്കഭിപ്രായമില്ല. അവരിങ്ങിനെയൊക്കെ പറയുന്നത്, ആരോഗ്യവും വരുമാനവും ഉള്ള കാലത്ത് പണം യാതൊരു അന്തവും കുന്തവുമില്ലാതെ ചിലവാക്കി, കള്ളും കുടിച്ച് യാതൊരു പ്ലാനിങ്ങുമില്ലാതെ ജീവിച്ചിട്ട്, കാശിന് ടൈറ്റ് വരുമ്പോൾ ‘ആൿച്വലി കുറ്റം തന്റെയല്ല, പണത്തിന്റെ സ്വഭാവ ദൂഷ്യമാണ്’ എന്ന് വരുത്തി രക്ഷപ്പെടാൻ വേണ്ടി ഉണ്ടാക്കിവിടുന്ന നമ്പറുകളാണെന്നാണ് എന്റെയഭിപ്രായം.
ഗൾഫിലെത്തിപ്പെട്ട കാലത്ത് 950 ദിർഹത്തിൽ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നെനിക്ക്. അന്നവൻ പറഞ്ഞിരുന്നു, ‘മാസം എനിക്കൊരു രണ്ടായിരം ദിർഹം വച്ച് കിട്ടിയിരുന്നേൽ എന്റെ പ്രശ്നങ്ങൾ തീർന്ന് മനസ്സമാധാനത്തോടെ രാത്രി കിടന്ന് ഉറങ്ങാമായിരുന്നു!’ എന്ന്. വർഷങ്ങൾക്ക് ശേഷം 25,000 ദിർഹത്തോളം മാസവരുമാനമുള്ള മാനേജരായി കണ്ടപ്പോൾ അവൻ പറഞ്ഞത്, പ്രതിമാസം ഒരു 40,000 ദിർഹമെങ്കിലും വേണം എന്റെ പ്രശ്നങ്ങളൊക്കെ ഒതുങ്ങാൻ എന്നാണ്.
എന്ന് വച്ചാൽ, സാമ്പത്തിക പ്രശ്നങ്ങൾ വരുമാനം എത്രയുണ്ട് എന്നതിലല്ല, വെലവീര്യത്തിലാണ് എന്ന് സാരം.
ഇവിടെ വന്ന് 3 മാസം കഴിയും മുൻപേ എമർജൻസി നാട്ടിൽ പോകേണ്ടി വന്ന എനിക്ക്, തിരിച്ചെത്തി 9 മാസം കൂടെ കഴിഞ്ഞപ്പോൾ വെക്കേഷന് പോകാറാവുകയും, അവിടെ പോയി കൂട്ടുകാരുമൊത്ത് മാപ്രാണം ഷാപ്പിൽ ഗാനമേള, ഊട്ടി, കൊടൈക്കനാൽ തീർത്ഥാടനം, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നീരാട്ട്, തുടങ്ങിയ പ്ലാൻ ചെയ്ത് രാത്രി നിദ്രാവിഹീനമായി നീങ്ങവേ, നാട്ടിൽ വരുന്ന സസ്പെൻസ് പൊളിച്ചുകൊണ്ട്... അടുത്തമാസം പത്താം തിയതി ഞാൻ നാട്ടിലെത്തുന്ന വിവരം അമ്മയോട് പറയാൻ അടുത്ത വീട്ടിലേക്ക് ഫോൺ ചെയ്തു.
അങ്ങേ തലക്കൽ നിന്ന് അമ്മയുടെ മറുപടി ഇങ്ങിനെയായിരുന്നു.
‘നീ ആർടെ അമ്മേനെ കെട്ടിക്കാനാണ്ടാ ഇപ്പോ നാട്ടിൽക്ക് വരണേ? കയ്യിലുള്ള ആ കാശ് തീർക്കാണ്ട് എന്റെ മോന് കെടക്കമരിങ്ങ് കിട്ടണില്ല്യാല്ലേ? നിന്നെ കാണാണ്ട് ആരും ഇപ്പോ ഇവിടെ കയർ പൊട്ടിച്ചിരിക്കണില്ല. നീ ഒരു കൊല്ലം കൂടെ കഴിഞ്ഞിട്ട് ഒരു താലിമാലേം ഒരു കല്യാണമോതിരോം ഒരു കൊടേമൊക്കെ കൊണ്ട് കല്യാണം കഴിക്കാൻ നല്ല മിടുക്കനായിട്ട് വാടാ...!!‘ എന്നാണ്.
ഞാൻ ഇവിടെ വന്നതിന് ശേഷം, എന്റെ ഡയലോഗുകളും അന്ന് ഏത് നേരവും പാടുന്ന ‘ആന്തോളനം‘ എന്ന പാട്ടും മിമിക്രിയുമൊക്കെ കേൾക്കാതെയും കാണാതെയും ദിവസങ്ങൾക്ക് ഒരു ഉഷാരില്ല എന്ന് പലരോടും പറഞ്ഞ, ഞാനവിടെയില്ലെങ്കിലും എന്നും ഒമ്പതുമണിക്ക് കഞ്ഞികുടിക്കാൻ നേരം എനിക്കും കൂടെ വേണ്ടിയുള്ള പ്ലായില കുത്തി വക്കാറുണ്ട് എന്ന് പലരോടും പറഞ്ഞ അതേ അമ്മ തന്നെയാണോ ഇതുപറഞ്ഞത് എന്നോർത്ത് ഞാൻ ഒരുപാട് വിഷമിച്ചു.
പക്ഷെ, പിറ്റേ വർഷം നാട്ടിൽ ചെന്ന് കല്യാണവും കഴിച്ച് ബാക്കി വന്ന കാശുകൊണ്ട് സൌത്ത് ഇന്ത്യൻ ബാങ്കിന്റെ ഷെയറും വാങ്ങി പോരുമ്പോൾ എനിക്ക് എന്റെ അമ്മയുടെ ചീത്തയുടെ അർത്ഥവും വിലയും മനസ്സിലായി, നല്ലോണം!
നല്ല ഭക്ഷണം എന്നുവച്ചാൽ മുന്തിയ റെസ്റ്റോറന്റിലെ ഏറ്റവും വിലകൂടിയ ഭക്ഷണം എന്നർത്ഥമില്ല. നല്ല വസ്ത്രം എന്നുവച്ചാൽ ലോകോത്തര ബ്രാന്റാണെന്നുമില്ല. നല്ല വീട് എന്നാൽ ബംഗ്ലാവ് എന്നർത്ഥവുമില്ല!
സോ, അവനവന്റെ വരുമാനത്തിനനുസരിച്ച കണ്ട്രോൾഡ് ജീവിതരീതികളും, സ്ഥിരമായ സമ്പാദ്യശീലവും വ്യക്തമായ പ്ലാനിങ്ങും ഉള്ള ഒരാൾക്ക് സാധാരണ ഗതിയിൽ ആരോഗ്യത്തോടെ ഇരിക്കുന്ന കാലത്തോളം വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല എന്നാണ് ഞാൻ മനസ്സിലാക്കിയ സത്യം.
അമ്മയുടെ ഫിനാൻസ് ക്ലാസിനെ പറ്റി മറ്റൊരു സംഭവം കൂടെ പറയുന്നു, ബോറഡിച്ചേക്കുമെങ്കിൽ അഡ്‌വാൻസ്ഡ് ക്ഷമ. പക്ഷെ, പറയാതെ വയ്യ!
പത്തൊമ്പത് വയസ്സിലായിരുന്നു ചേച്ചിയുടെ വിവാഹം. അച്ഛൻ കൊടകര ഷാപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കള്ളളന്ന റെക്കോഡുള്ള ആളും മാർക്കറ്റിലെ ഏറ്റവും വലിയ മീൻ വാങ്ങുന്ന ആളും, ആഴ്ചയിലൊരിക്കൽ ആട്ടെറച്ചി കൂട്ടി ചോറുണ്ടില്ലേ ജീവിതം വ്യർത്ഥമെന്ന് ചിന്തിക്കുന്നവനും കൊടകരയില്‍ മണിമാലയുള്ള രണ്ടാമത്തെ ആളുമൊക്കെയായിരുന്നെങ്കിലും, ഇടിപിടീന്ന് ചേച്ചിയുടെ വിവാഹം ശരിയായപ്പോൾ, അച്ഛന്റെ ഫിനാൻഷ്യൽ കോണ്ട്രിബ്യൂഷൻ ശരിക്കും ആ രണ്ടരപവന്റെ മാല മാത്രമായിരുന്നു. ബിലോ ആവറേജ് ചോമ്മാർ 25 പവൻ സ്വർണ്ണമൊക്കെ മക്കൾക്ക് സ്ത്രീധനമായി കൊടുക്കുന്നത് ആർഭാടമായിരുന്ന കാലത്ത്, ഇരുപത്തിരണ്ടര പവൻ ഉണ്ടാക്കിയത്, വെറും മൂന്നാം ക്ലാസ് മാത്രം പഠിപ്പുള്ള എന്റെ അമ്മ, എരുമ പാലുകൊടുത്തും മോരു കൊടുത്തും നെയ്യ് കൊടുത്തും ഓലമെടഞ്ഞുകൊടുത്തുമൊക്കെയായിരുന്നു.
‘എങ്ങിന്യാ നാത്തൂനേ... നിങ്ങള് ഒരാൾടെ കയ്യീന്നും കടം വാങ്ങാണ്ട് ക്ടാവിന് കൊടുക്കാൻ ഇത്രേം സ്വർണ്ണം ഇണ്ടാക്യേ??’
എന്ന് ഒരു കൊല്ലം ഷഷ്ഠിക്ക്, വാസനചുണ്ണാമ്പ് തേച്ച വെറ്റില കൊണ്ട് പൊതിഞ്ഞ അടക്കയും പൊകലയും അണപ്പല്ലിലേക്ക് വച്ചുകൊണ്ട് എന്റെ ആനന്ദപുരത്തെ അമ്മായി ചോദിച്ചപ്പോൾ അമ്മയുടെ മറുപടി,
“എന്റെ ക്ടാവിനെ പെറ്റപ്പോൾ തന്നെ മനസ്സിലായി, അത് പെണ്ണാന്നും അയിനെ പത്തുപതിനെട്ട് വയസ്സാവുമ്പോഴേക്കും കല്യാണം കഴിച്ച് വിടണന്നും. അല്ലാണ്ട്, 19 വയസ്സായപ്പോഴല്ലാ നാത്തൂനേ... എന്റെ ക്ടാവ് പെണ്ണായത്!“ എന്നാണ്.
ഞാനിത് കേട്ടത്, ചുക്കേതാ ചുണ്ണാമ്പേതാ എന്ന് തിരിയാത്ത പ്രായമായിരുന്നെങ്കിലും റെന്റ് ചെക്ക് വരുമ്പോഴോ അങ്ങിനെ എന്തെങ്കിലും പേയ്മെന്റ് ഡ്യൂ ആകുമ്പോഴോ നാലുപാടും ഓടാതിപ്പിക്കുന്നത് അമ്മയുടെ ഇമ്മാതിരി ചില കാച്ചലുകളാണ്.
Posted by Visala Manaskan (entamme@gmail.com) on June 11, 2011 11:49 AM· permalink
14-09-2010
സത്യം മാത്രം പറഞ്ഞ് ആര്‍ക്കെങ്കിലും ജീവിക്കാന്‍ പറ്റുമൊ? ഒരു രക്ഷയുമില്ല, എന്നാണ് എനിക്ക് തോന്നുന്നത്.
ഉദാഹരിച്ചാല്‍, നാളെ ഒരു ഇന്റര്‍വ്യൂ ഉണ്ട്. ആ കമ്പനി ഒന്നൊന്നര രണ്ട് സെറ്റപ്പാണ്. പാക്കേജ് എന്നെ ഞെട്ടിച്ചൊന്നുമില്ലെങ്കിലും, കൊള്ളാം.
ഇവിടം ഇഷ്ടമ്പോലെ ഫ്രീ ടൈമുള്ളതുകൊണ്ടും ഈ പണിയുടെ കൂടെ പാര്‍ട്ട് ടൈം പണിയും നടന്നുപോകുമെന്നതിനാലും അക്കോഡും പെട്രോളും സാലിക്കുമെല്ലാം തന്നതുകൊണ്ടും ഇവിടെ വല്യ കൊഴപ്പം ഇല്ലെങ്കിലും നാലുപേരറിയുന്ന ഒരു കമ്പനിയില്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലിക്ക് ഫൈനല്‍ ഇന്റര്‍വ്യൂ വിന് വിളീച്ചാല്‍ പോവണ്ടായോ?
പക്ഷെ, ഡ്യൂട്ടിക്കിടയില്‍ എങ്ങിനെ സ്കൂട്ടാകും എന്നതിനെ കുറിച്ച് യാതൊരു പിടിയുമില്ല.
സത്യം സത്യമായി പറഞ്ഞാല്‍ “ഹലോ ചുള്ളന്‍, എനിക്ക് നാളെ ഒരു ഇന്റര്‍വ്യൂവുണ്ട്, ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ പോണം!“ എന്നുപറയണം. അതാണ് പരമാര്‍ത്ഥം. പറയാന്‍ പറ്റുമോ??
‘മോള്‍ക്ക് സുഖമില്ല’ ഒരു തവണ ആള്‍റെഡി ഓടിയതാണ്. സോ, അതു പറ്റില്ല. പ്രത്യേകിച്ചൊന്നും പ്ലാന്‍ ചെയ്യുന്നില്ല. സിറ്റുവേഷന്‍ അനുസരിച്ച് എന്തെങ്കിലും വേഷംകെട്ട് എടുക്കാം.
മൂന്ന് ദിവസം ലീവ് അങ്ങിനെ തീര്‍ന്നു. മൊത്തത്തില്‍ കുഴപ്പം ഒന്നും ഉണ്ടായില്ല. ആദ്യത്തെ ദിവസം ഫെസ്റ്റിവല്‍ സിറ്റിയില്‍ പോയി വെടിക്കെട്ട് കണ്ടു. ഐക്കിയയില്‍ നിന്ന് ഐസ് ക്രീമും ഷവര്‍മ്മയും വാങ്ങി.
രാത്രി വീട്ടില്‍, കരസീമന്‍, ഷാജു, ബിനേഷ്, ടുട്ടു, സഞ്ജുവും പിന്നെ ഞങ്ങള്‍ നാലുപേരുമുണ്ടായിരുന്നു. പിള്ളേരടക്കം മൊത്തം 9 പേര്‍! ഡിന്നറിന് കെന്റക്കി ചിക്കന്‍ വാങ്ങി. ഷാജുവും കരസിയും ചോറുണ്ടു, അവക്ക് ചിക്കനിഷ്ടമല്ലല്ലോ!
പിറ്റേന്ന് രാവിലെ അല്‍ഫലയില്‍ പോയി സാമ്പാര്‍ കഷണവും മീന്‍ സ്റ്റീക്കും വാങ്ങി. നിഷാന്ത് വന്നിരുന്നു. ഉച്ച കഴിഞ്ഞ് എല്ലാവരും കൂടെ മംസാര്‍ ബീച്ചില്‍ പോയി കുളിച്ചു. സോനയും നിഷാന്തും കുളിച്ചില്ല. ബാക്കിയെല്ലാവരും ഒരു 3 മണിക്കൂര്‍ ബീച്ചില്‍ കിടന്ന് മറിഞ്ഞു.
പ്രാഡോ വില്പന ഇതുവരെ നടന്നില്ല. രണ്ട് വണ്ടിക്ക് പാര്‍ക്കിങ്ങ് ഇല്ലാത്തതുകൊണ്ട് ഇന്നലെ മുതല്‍ അക്കോഡിനെ താഴെയാണിട്ടത്. ആകെ പൊടി പിടിച്ചു.
ഞായറാഴ്ച ഉണ്ണിയേം കൊണ്ട് ഡെന്റിസ്റ്റിന്റെ അടുത്ത് പോയി. ഡോകടര്‍ ലീവ് കഴിഞ്ഞ് എത്തിയില്ല. ബില്ലിനെ കുറിച്ച് ചോദിക്കാന്‍ എട്ടിസലാട്ടിന്റെ ഓഫിസില്‍ പോയിരുന്നു. അടവായിരുന്നു. ഹോം സെന്ററില്‍ പോയി, ക്ലോക്ക് മാറ്റിയെടുത്തു. മദീനയില്‍ പോയി ഒരു കിലോ മട്ടണ്‍ വാങ്ങി. 29 ദിര്‍ഹം കിലോക്ക്. ഉണ്ണിക്കും പാപ്പുവിനും ചോക്കളേറ്റ്സും വാങ്ങി.
ഇന്നലെ അക്കാദമിയില്‍ പോയി. ഷട്ടില്‍ കളിച്ചു. തോറ്റമ്പി! ജിമ്മില്‍ കുയറി വയറിനും ചെസ്റ്റിനും കയ്യിനുമടിച്ചു. കുളിച്ചു. മട്ടണ്‍ കറി കൂട്ടി രണ്ട് ഒരു കിണ്ണം ചോറും രണ്ട് ചപ്പാത്തിയും കുറച്ച് കൊള്ളിപ്പുഴുക്കും കഴിച്ചു. സോനേം പാപ്പുവിനേം കൂട്ടി കരാമയില്‍ യോഹന്നാന്‍ ചേട്ടന്റെ വൈഫിന്റെ കയ്യില്‍ നാട്ടില്‍ നിന്ന് സോനേടെ ഡാഡി മമ്മി കൊടുത്തയച്ച പിള്ളെരുടെ ഡ്രസ്സും എന്റെ ഡിഗ്രി സര്‍ട്ടിഫിക്കേറ്റും വാങ്ങാന്‍ പോയി. വരും വഴി കരാമ ഡി.സി.ബുക്സില്‍ കയറി. അവിടെ മനോരമ ടിവിയിലെ ചന്ദ്രകാന്തിനേം ഫാമിലിയേം കണ്ട് ഒരു മണിക്കൂര്‍ കത്തിപ്പയറ്റ് നടത്തി.
വീട്ടില്‍ രാത്രി 9:30 മുതല്‍ 10:30 വരെയാണ് ഇന്റര്‍നെറ്റില്‍ പണി എന്ന എഗ്രീമെന്റ് പ്രകാരം പത്തര വരെ പണിത്, പത്തരക്ക് പോയി കിടന്നു.
Posted by Visala Manaskan (entamme@gmail.com) on June 11, 2011 11:49 AM· permalink
15-09-2010
ഇന്നലെ ഓഫീസില്‍ ഫുള്‍ ടൈം വെറുതെയിരുന്നു. അവന്മാരും വന്നില്ല, ഫിലിപൈന്‍സിലെ രാജാവിന്റെ ഏകമകള്‍, നാലുപെറ്റ രാജകുമാരിയും വന്നില്ല.
സ്കൂള്‍ തുറന്നതുകൊണ്ട് റോഡുകള്‍ പഴയ തിരക്കിലേക്ക് തിരിച്ചുവന്നു. ദുബായിലെ ഏറ്റവും കഷ്ടമായ അവസ്ഥ ഈ തിരക്കാണ്. പത്തുമിനിറ്റിന്റെ ദൂരം ഒരുമണിക്കൂറെടുത്ത് യാത്ര ചെയ്യുന്നതിലെ ഫ്രസ്ട്രേഷന്‍ വല്ലാത്ത ഒന്നാണ്. എന്നുവച്ച് അത് സഹിക്കാന്‍ പറ്റാത്തത് എന്നൊന്നും ഞാന്‍ പറയില്ല്ല. ശീലമായാല് പിന്നെ അതിനസരിച്ചാകുമല്ലോ കാര്യങ്ങള്‍. രാവിലെ നേരത്തെ തന്നെ ഇറങ്ങി. 6:30 ന്. പിള്ളേരെ സ്കൂള്‍ ബസ്സില്‍ കയറ്റി വിടാനും ഉള്ളതുകൊണ്ട് സകുടുംബം ആണ് ഇറക്കം. ആ സമയത്ത് ഇറങ്ങിയാല്‍ ഓഫീസില്‍ ഒരു ഏഴുമണിക്കെത്താം. അതെനിക്കിഷ്ടം പരിപാടിയാണ്. ഡ്യൂട്ടി റ്റൈം അപഹരിക്കാണ്ട്, കുറ്റബോധമില്ലാതെ എഴുതാം, വായിക്കാം...
വൈകീട്ട് ജിമ്മില്‍ പോയി. ഷട്ടില്‍ കളി ഒറ്റ ഗെയിമേ നടന്നുള്ളൂ. അതും ഒരു ഗുമ്മായില്ല. പെട്ടെന്ന് തോറ്റുപോയി! പിന്നെ, യോനെക്സിന്റെ ഷട്ടില്‍ വാങ്ങാന്‍ പറ്റിയില്ലല്ലോ, അതുകൊണ്ട് ഷട്ടില്‍ കൊടുക്കാതെയുള്ള ഓശാരം കളി തുടങ്ങിയിട്ട് ആഴ്ചയൊന്നായി. എന്റെ കയ്യിലുള്ള ഷട്ടിലാണേ... റോക്കറ്റ് പോണ പോലെയാണ് പോക്ക്. പാര്‍ക്ക് പിള്ളാരുടെ കൂടെ തട്ടാമെന്നല്ലാതെ, ഇന്റോറ് കോര്‍ട്ടിലൊന്നും കളിക്കാന്‍ പറ്റില്ല. ട്രാഫിക്ക് കൂടിയതുകൊണ്ട് അവിടെ എത്തിയത് തന്നെ, 7 മണിക്ക്. പിന്നെ, ഒരു ഗെയിമും വയറിനടിയും ഡമ്പലാട്ടവും കഴിഞ്ഞ് കുളിച്ചേച്ചും ഇങ്ങ് പോന്നു. എന്നിട്ടും വീട്ടിലെത്തിയപ്പം മണി 8 ആയി. വണ്ടി പുറത്ത് പാര്‍ക്ക് ചെയ്യല്‍ ചൊറയായിട്ടുണ്ട്. ട്രൌസറുമിട്ട് രണ്ട് ബാഗുകളും തൂക്കി റോഡ് ക്രോസ് ചെയ്യല്‍ ഒരു അവിഞ്ഞ റോളാണ്. പക്ഷെ, ക്യാ കരൂം!
പ്രാഡോ വില്‍ക്കണോ വേണ്ടയോ എന്നതിന്റെ ഡിസിഷന്ന് ഇനി ഇന്നത്തെ ഇന്റര്‍വ്യൂ കഴിഞ്ഞ് അതിന്റെ തീരുമാനം വന്നതിന് ശേഷമേ എടുക്കുന്നുള്ളൂ. ഏതൊരു ശരാശരി മല്ലുവിനെ പോലെ, അത് ഓട്ടിക്കാനൊരാഗ്രഹം ഉണ്ടായിരുന്നത് ഒരു കൊല്ലവും മൂന്ന് മാസവും ഓടിച്ച് തീര്‍ത്തു. കമ്പനിക്കാര്‍ തരുന്ന നല്ലോരു വണ്ടി പൊറത്തിട്ടിട്ട്, മാസം 3500 ദിഹം ചിലവാക്കി ഒരെണ്ണം വെറുതെ പാര്‍ക്കിങ്ങിലിടുക എന്നൊക്കെ പറഞ്ഞാല്‍... ചെകിളേമ്മെ അടികിട്ടാത്തതാണെന്നെ പറയൂ.
ഇന്നും ബസ്സില്‍ കയറി അതുമിതുമൊക്കെ പറഞ്ഞു. അതിലൊരു ചര്‍ച്ചയായിരുന്നു, ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ചേട്ടാ ന്ന് വിളിക്കുന്നതിനെ പറ്റി. എന്തൊക്കെ ചര്‍ച്ചകള്‍! ഓരോരോ കുടുംബവും ഇന്ന് ഓരോരോ രാജ്യങ്ങളാണ്, ഒരു രാജ്യത്തെ രീതികളില്‍ മറ്റു രാജ്യങ്ങളിലെ താല്പര്യങ്ങള്‍ക്ക് എന്ത് വില?
മുന്‍പേ പറക്കുന്ന പക്ഷികളുടെ അവതാരികയില്‍ പറയുമ്പോലെ, കീഴടങ്ങാതെയും കീഴടക്കാതെയുമുള്ള ജീവിതങ്ങള്‍ എങ്ങും എപ്പോഴും രസകരമാണ്.
Posted by Visala Manaskan (entamme@gmail.com) on June 11, 2011 11:48 AM· permalink
21-09-2010
ജോലി, ഒന്നില്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്ങെ കളരിക്ക് പുറത്ത് എന്ന സെറ്റപ്പാണ്.
വല്ലപ്പോഴുമേയുള്ളു. പക്ഷെ, ഉള്ളപ്പം കുരു പുറത്ത് വരുന്ന റോളാണ്. അതുകൊണ്ട് ഞാന്‍ ക്ഷമിച്ചു. അല്ലേ ഡൈലി ഇമ്മാതിരി പണികിട്ടിയാല്‍ വെയിലുകൊണ്ട് ഞാന്‍ ഉരുകിയില്ലാണ്ടായ്പ്പോവില്ലേ? രാവിലെ ഏഴര മുതല്‍ വൈകീട്ട് ആറുവരെ എന്നൊക്കെ പറഞ്ഞാല്‍...
അങ്ങിനെ അഞ്ച് ഗഢാഘടിയന്മാരായ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്റിന്റെ ഇമ്പോര്‍ട്ടും എക്സ്പോര്‍ട്ടും ഇന്‍സ്പെഷനും ഡോക്കുമെന്റേഷനും കസ്റ്റംസും ഒക്കെ നല്ല കിണ്ണം കിണ്ണം പോലെ ചെയ്ത് നമ്മുടെ പണികളെല്ലാം തീര്‍ത്ത് ഞാന്‍ ബാക്ക് റ്റു പവലിയന്‍. ഇനി ബാര്‍ജ്ജ് വന്ന് അതെല്ലാമങ്ങ് എടുത്തോണ്ട് പോയേച്ചാ മാത്രം മതി.
വെറുതെ ഓഫീസിലിരുന്ന് ബസ്സ് ചെയ്യുന്ന സുഖം ഒന്നിനുമില്ലെങ്കിലും, പണിയില്‍ കഠിനമായി തോന്നിയത്, കസ്റ്റംസ് ഇന്‍സ്പെക്ഷനാണ്. അത് ഇച്ചിരി ബോറ് എടവാടാ.
മുന്‍പത്തെ കമ്പനിയില്‍ ഓഫീസിലിരുന്ന് മിയാന്‍ ജി യോട് ‘അഭീ തക്ക് ഫിനിഷ് നഹി ഹുവാ??” എന്ന് പറഞ്ഞ് ആളെ പുഷ് ചെയ്തിരുന്നപ്പം ഇത്രേ ചൊറയുണ്ട് ആ പണിക്ക് എന്നറിയില്ലായിരുന്നു. ഓഹ്! ഇന്‍സ്പേക്ടറെ വെയ്റ്റ് ചെയ്ത് രണ്ട് മണിക്കൂറ് ഇരിക്കുകാ എന്നൊക്കെ പറഞ്ഞാല്‍... അതും കൊണ്ട് കാണിക്കുമ്പോള്‍ വിനയകുനയത്തം കാണിച്ചില്ലേ... സീരിയല്‍ നമ്പറ് തെളിഞ്ഞില്ല, ഷാഷി നമ്പര്‍ കാണാനില്ല... എന്നൊക്കെ പറഞ്ഞാല്‍ നമ്മുടെ അന്നത്തെ ദിവസവും വെസ്സലും ഒരുമിച്ച് പോവും!
പെറ്റി കാഷ് സെറ്റില്‍ ചെയ്യലും ഒരു ചൊറ തന്നെ. മൊത്തം 34,000 ദിര്‍ഹം തന്നിട്ട്, ചിലവായത് മൊത്തം 36000 ത്തിന് മുകളിലാണ്. ചിലതിനൊന്നും വൌച്ചറുമില്ല. എഴുതിക്കൂട്ടി കണക്കങ്ങട് മുട്ടും വരും ഒരു പിരുപിരുപ്പാണ്. എന്തായാലും സംഗതി മുട്ടി. ഭാഗ്യം!
ഇന്ന് ദുബായില്‍ ഭയങ്കര പൊടിക്കാറ്റുണ്ട്. ഇന്നലെയാവാഞ്ഞത് രക്ഷയായി. ഫുള്‍ ടയേഡായിരുന്നെങ്കിലും ഇന്നലെ ജിമ്മില്‍ പോയിരുന്നു. ജാക്കോസിയില്‍ പോയി അരമണിക്കൂറോളം അവിടെ കെടന്ന് മൊത്തമൊന്ന് തണുപ്പിച്ചു. ഭയങ്കര റിലാക്സേഷനാണവിടം. ശരിക്കും ഫ്രഷാവും.
റാക്കറ്റിന്റെ സ്ട്രിങ്ങ് പൊട്ടിയത് മാറ്റാന്‍ സണ്‍ ഏന്‍ സാന്റ്സില്‍ പോയി. അവിടെ സ്ട്രിങ്ങ് കഴിഞ്ഞിരുക്കുകയാണ്, വാങ്ങി കൊടുത്താല്‍ കെട്ടിത്തരാമെന്ന് പറഞ്ഞു. അത് കിട്ടും വരെ ഇനിയിപ്പോ ഷട്ടില്‍ കളി നടക്കില്ല.
മച്ചി മാര്‍ക്കറ്റില്‍ പോയി, രണ്ട് കിലോ ചാളയും ഒന്നരകിലോ വല്യ ചെമ്മീനും വാങ്ങി. മീന് കുറച്ച് വിലകുറവുണ്ടായിരുന്നു ഇന്നലെ. ഈ ആഴ്ച മൊത്തം പാര മീന്‍ കൊണ്ടുള്ള വെപ്പായിരുന്നത് കൊണ്ട് പാര വാങ്ങണ്ട എന്ന് വച്ചു. നാല് കിലോ വീതമുള്ള ബരാക്കുട മീനുണ്ടായിരുന്നു. ഞങ്ങളിതുവരെ അത് വാങ്ങിയിട്ടില്ല. ഒരെണ്ണത്തിന് നാല്പത്തഞ്ച് ദിര്‍ഹമാണ് വില പറഞ്ഞത്. വറക്കാന്‍ സൂപ്പറാണ് എന്നാ ആള്‍ പറഞ്ഞത്. ഞങ്ങളുടെ സ്ഥിരം കടക്കാരനല്ലായിരുന്നതുകൊണ്ട് വാങ്ങിയില്ല.
സംഗതി ചാള കൂട്ടാന്‍ വച്ചാല്‍ വിയര്‍പ്പിന് പോലും ചാള മണം ഉണ്ടാവുമെങ്കിലും, വറുത്താല്‍ ചാളയെ പിടിക്കാന്‍ പറ്റിയ മീന്‍ എന്തുണ്ട്?
നല്ല പാലക്കാടന്‍ മട്ട കൃത്യം വെന്ത ചോറും, കായത്തിന്റെ മണം ഇത്തിരി മേളില്‍ നില്‍ക്കുന്ന മസാല വറുത്തരച്ച് വച്ച സാമ്പാറും, ഒരു ഉപ്പേരിയും രണ്ട് ചാള വറുത്തതും കുരുമുളക് പപ്പടം ഓവനില്‍ വച്ച് ചുട്ടതും ടച്ചിങ്ങിന് ഇച്ചിരെ കടുമാങ്ങ അച്ചാറും ഉണ്ടെങ്കില്‍... എത്ര കിണ്ണം ചോറുണ്ണണം???
ഉച്ചക്ക് ലഘു കഴിക്കുന്നതിന്റെ ഒരു കാരണം, വൈകീട്ട് ഏഴുമണിക്ക് വീട്ടിലെത്തുമ്പോള്‍ വിശപ്പങ്ങട് തലക്ക് പിടിക്കാന്‍ വേണ്ടിയാണ്. ടീ.വി.യില്‍ നോക്കി, ഒരു മിതമായ നിറപ്പില്‍ ഒരു കിണ്ണം ചോറ്. പിന്നെ, കുറച്ചേശെ രണ്ട് പ്രാവശ്യം കൂടെയെടുക്കും. എന്നിട്ട് അതിന്റെ മേലെ വെജിറ്റബിള്‍ സലാഡോ ഫ്രൂട്ടോ കഴിച്ച് അതിന്റെ മേലേ ഡേയ്സ്റ്റ്. സാധാരണയായി വേറെ കഴിപ്പില്ല.
ഇനി കറി അങ്ങട് സാറ്റിസ്ഫാക്ഷന്‍ ആയില്ല എങ്കില്‍ റോളയില്‍ അല്‍ ഖേയ്തില്‍ നിന്ന് ഒരു കറങ്ങും ചിക്കന്‍ ഒന്ന്. പണ്ട് കറങ്ങും ചിക്കന്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണയായിരുന്നത് ഇപ്പം ആഴ്ചയില്‍ രണ്ട് എന്ന നിലക്കാണ്. വയറില്‍ ഒരു കത്ത്യാളല്‍ ഉണ്ടാകുമെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ലാത്ത ഐറ്റമാണത്.
വെജ് മാര്‍ക്കറ്റില്‍ പോയി, കജൂറ് വാങ്ങി. രണ്ട് കിലോ ഫ്രഷ് ഡേറ്റ്സും ഒരു കിലോ ഡ്രയും വാങ്ങി. എനിക്കീ ഗള്‍ഫില്‍ ഏറ്റവും ഇഷ്ടമുള്ള സാധനം ഈന്തപ്പഴം തന്നെയാണ്. ചെറുപ്പത്തില്‍ നാട്ടില്‍ വച്ചും എനിക്ക് ഈന്തപ്പഴം ഭയങ്കര ഇഷ്ടമുള്ള ഐറ്റമായിരുന്നു, അതേ ഇഷ്ടത്തില്‍ ഒരു അണു കുറഞ്ഞിട്ടില്ല. നമുക്ക് ഷുഗറില്ലാത്തത് നന്നായി. അല്ലേ... സാക്രിഫൈസ് ചെയ്യേണ്ടി വന്നേനെ!
പണ്ട് ഇടതിരിഞ്ഞി പൂരത്തിന് രാത്രി പോയിട്ട്, തിരിച്ച് ടെമ്പോയുടെ മുകളില്‍ ഇരുന്ന് ഞാന്‍ രണ്ട് പാക്കറ്റ് ഈന്തപ്പഴം കഴിച്ചിട്ട്, ഇനി ഒരിക്കലും ‘ഈന്തപ്പഴം..ങേ..ഹേ!’ കഴിക്കില്ല എന്ന് വിചാരിച്ചതായിരുന്നു. :)!
ഫാത്തിമയില്‍ പോയി മീന്‍ വെട്ടണ കത്തര വാങ്ങി. പാര്‍ക്കിങ്ങ് ഇടണമല്ലോ എന്ന് വിചാരിച്ച് ഞാന്‍ വണ്ടിയിലിരുന്നേയുള്ളൂ. സോന പോയി വാങ്ങി. അവിടുത്തെ മാനേജര്‍, കുക്കറി ഷോയില്‍ സോനയെ കണ്ട കാര്യം പറഞ്ഞു.
ടോയ്സ്റ്റോറി 3 ഡിവിഡി വാങ്ങിയിരുന്നതുകൊണ്ട് ഉണ്ണീം പാപ്പുവും ഞങ്ങളുടെ കൂടെ മാര്‍ക്കറ്റില്‍ പോക്കിന് വന്നില്ല. ഒമ്പതക്ക് വീട്ടില്‍ തിരിച്ചെത്തി. സ്റ്റാര്‍ സിങ്ങര്‍ കണ്ടു. ഉടമ്പടി പോലെ 9:30 തുടങ്ങി 10:30 വരെ ഞാന്‍ ബസ്സും ബ്ലോഗും വായിച്ചു.
ജെബല്‍ അലി പോര്‍ട്ടില്‍ കൊഴിഞ്ഞു വീണ ഒരു ദിവസത്തെ വെയില്‍ മുഴുവന്‍ തലവച്ച് തടുത്തതുകൊണ്ട് സ്വിച്ച് ഓഫാക്കുമ്പോലെയായിരുന്നു ഉറക്കം.
Posted by Visala Manaskan (entamme@gmail.com) on June 11, 2011 11:45 AM· permalink
23-09-2010
തണുപ്പ് തുടങ്ങാന്‍ പൊകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഇന്നലെ മുതല്‍ ചൂട് കുറഞ്ഞു. ഓട്ടം സീസണ്‍ തുടങ്ങുന്നുവെന്ന് കാലാവസ്ഥ പ്രവചനം റേഡിയോയില്‍ കേട്ടു. വെരി നൈസ്!
തണുപ്പ് സീസണ്‍ രസമാ. രാവിലെ എണീക്കാന്‍ തോന്നില്ലയെങ്കിലും, വെള്ളം ഐസ് വാട്ടര്‍ പോലെയാവുമെങ്കിലും മഞ്ഞുപുകയും മൂടി നില്‍ക്കുന്ന ബില്‍ഡിങ്ങുകളും സ്വെറ്ററും തൊപ്പിയുമൊക്കെ ഇട്ട് പോകുന്ന ആളുകളും എല്ലാം കാണുന്നത് തന്നെ ഒരു സന്തോഷമാണ്.
രണ്ടുമൂന്ന് ദിവസമായി ജിമ്മിന് പോയില്ല. റാക്കറ്റ് കെട്ടിയിട്ടില്ല! മിനിയാന്ന്‍ പോകാഞ്ഞതിന്റെ കാരണം എന്റെ എവര്‍ ഫേവറിറ്റ് സാമ്പാറും ചാള വറുത്തതുമാണ് വൈകീട്ട് എന്നതായിരുന്നു. നേരത്തേ പോയി ഒരു പെരുക്കങ്ങട് പെരുക്കാം എന്ന് വച്ചു.
ഈ ജോലിയില്‍ തന്നെ നില്‍ക്കേണ്ടി വന്നാല്‍ അടുത്ത മാര്‍ച്ചില്‍ അവരെ നാട്ടില്‍ വിടണതിന്റെ പറ്റി സോനാജിയുമായി ഡിസ്കഷനോട് ഡിസ്കഷനാണിപ്പോള്‍.
വരവിന്റെ അമ്പത് ശതമാനത്തില്‍ കൂടരുത് ചിലവ് എന്ന നമ്മുടെ പോളിസി ഇപ്പം അപ്ലെ ചെയ്യാന്‍ പറ്റുന്നില്ല. പണ്ട് റോള്‍ബോളിലായിരുന്നപ്പം അതൊക്കെ നടന്നിരുന്നു. പാര്‍ട്ട് ടൈം ജോലിയും ട്രക്കോടിക്കിട്ടുന്നതുമൊക്കെ വച്ച് ചിലവ് അമ്പത് ശതമാനത്തില്‍ താഴെ നിന്നിരുന്നു. ഇപ്പം അമ്പതിലൊന്നും നില്‍ക്കണില്ല.
അടുത്ത മാര്‍ച്ചോടെ ഇവിടെ ഇപ്പം ഒമ്പത് വര്‍ഷമാവും ഫാമിലിയായി ജീവിതം തുടങ്ങിയിട്ട്. ആ സമയത്ത് വിട്ടാല്‍ സ്കൂള്‍ ഷിഫ്റ്റിങ്ങിനും പ്രശ്നം ഉണ്ടാവില്ല, പിന്നെ ഫ്ലാറ്റിന്റെ റിന്യൂവല്‍ ടൈമും ആകും. ഒരു റ്റ്വന്റി ഫൂട്ട് കണ്ടെയ്നറില്‍ ഇവിടെയുള്ള ഫര്‍ണീച്ചറുകളും എലക്റ്റ്രോണിക്സ് ഐറ്റംസും മറ്റു നാട്ടില്‍ കൊണ്ടു ചെന്നാല്‍ നാട്ടിലെ വീട്ടില്‍ ഫുള്‍ ഫര്‍ണിഷിങ്ങിനുള്ളതാവുകയും ചെയ്യും.
പക്ഷെ, ഒരേയൊരു പ്രോബ്ലം, അങ്ങിനെയൊരു പറിച്ചുനടല്‍ നടത്തിയാല്‍ പിന്നെ, ഫാമിലിയായി വീണ്ടും ഇവിടെ മൊത്തം സെറ്റപ്പ് ചെയ്ത് ഇതേ പോലെയാവുക എന്ന് വച്ചാല്‍, ആള്‍മോസ്റ്റ് ഇമ്പോസിബിള്‍ തന്നെയാവും. പിള്ളേര്‍ക്കാണ് ഏറ്റവും പ്രശ്നം, സ്കൂള്‍ മാറല്‍ എളുപ്പമല്ല.
ആദ്യം വിട്ടപ്പോള്‍, വീടു പണിയാന്‍ വേണ്ടി എന്ന ഒരു ന്യായീകരണം എനിക്കുണ്ടായിരുന്നു. ലൈഫ് ഇച്ചിരി മിസ്സായാലും സാരല്യ, ഒരു വല്യ കാര്യത്തിന് വേണ്ടിയല്ലേ? എന്ന ലോജിക്ക്.
കാശിന് ആക്രാന്തം മാറാതെ ലൈഫ് മിസ്സാക്കണോ എന്നതാണ് മെയിന്‍ ചോദ്യം. എന്റെ സ്വഭാവത്തിന് ചിലപ്പോള്‍ ഒരു ആവേശത്തിന് പറഞ്ഞുവിട്ടാല്‍ തന്നെയും പിറ്റേ ആഴ്ച മുതല്‍ കിടന്ന് നിലവിളി തുടങ്ങും.
ഇവിടത്തെ കരണ്ട് ബില്ല് മാത്രം കൊണ്ട് നാട്ടില്‍ അടിപൊളിയായി രണ്ട് പിള്ളേര്‍ക്കും സോനക്കും പാട്ടും പാടി ജീവിക്കാം. എനിക്കിവിടെ മാക്സിമം ചിലവ് ഒരു രണ്ടായിരത്തില്‍ കൂടുകയുമില്ല.
അവള്‍ക്കാണെങ്കില്‍ അച്ചനാവാനും പെണ്ണ് കെട്ടാനും റെഡിയാണെന്ന് പറഞ്ഞപോലെ, ‘ചേട്ടന്റെ ഇഷ്ടം!’ എന്ന ആറ്റിറ്റ്യൂഡാണ്.
ഹ്മ്ം ആലോചിക്കാം. :)
Posted by Visala Manaskan (entamme@gmail.com) on June 11, 2011 11:45 AM· permalink
25-09-2010
അങ്ങിനെ ഈ വീക്കെന്റും ശാന്തമായി കൊണ്ടാടി!
രാവിലെ ജെബല്‍ അലിയില്‍ ഇന്‍സ്പെക്ഷന് പോയിരുന്നു. സംഗതികള്‍ സ്മൂത്തായിരുന്നു, കൂട്ടത്തില്‍ മറ്റോന്റെ ടി.ടി. അയച്ച് സഹായിക്കുകയും ചെയ്തു. ഈ കമ്പനിയില്‍ നിന്നാല്‍ അങ്ങിനെ ചില്ലറ ഗുണങ്ങളും ഇല്ലാതില്ല, നമ്മുടെ സൈഡ് പണികളും തടസ്സമില്ലാതെ നടന്നോളും!
വ്യാഴാഴ്ചയെടുത്ത തീരുമാനം പ്രകാരം, വൈകീട്ടത്തെ ഫൂഡ് അടി ഇച്ചിരി ഓവറാണ്, ഇനി മൊത്തം ഒന്ന് കണ്ട്രോള്‍ ചെയ്യണം. കളിക്കാനാണെ പോകുന്നുമില്ല. അതുകൊണ്ട് മോരു കൂട്ടാനും ചോറും പപ്പടവും കൂട്ടി ലൈറ്റ് ഫുഡേ കഴിച്ചുള്ളൂ.
സലി നാട്ടില്‍ പോകുന്നു. അവന്റെ കയ്യില്‍ ചില്ലറ സാധനങ്ങള്‍ കൊടുത്തയക്കാനുണ്ട്. കൂട്ടത്തില്‍ കഴിഞ്ഞാഴ്ച സോനേടേ വീട്ടിന്നും നിന്നും പിള്ളേര്‍ക്ക് കൊടുത്തയച്ച ഡ്രസ്സുകളുമുണ്ട്. രണ്ടും പാകമല്ല!
സലിയുടെ പുതിയ ഫ്ലാറ്റ് കണ്ടു. കൊള്ളാം. പക്ഷെ, അവന്മാര്‍ അത് കോമണ്‍വെല്‍ത്ത് വില്ലേജ് പോലെയാണിപ്പോള്‍ കിടക്കുന്നത്. മാറിയല്ലേയുള്ളൂ, അതാവും!
അവിടന്ന് നേരെ ഷാര്‍ജ്ജ സിറ്റി സെന്ററില്‍ പോയി. ചിക്ക് കിങ്ങില്‍ കയറി നാല് റ്റ്വിസ്റ്റര്‍ വാങ്ങി. ഗള്‍ഫ് ന്യൂസിന്റെ കൂപ്പണ്‍ ഉള്ളതുകൊണ്ട്, ഒന്നിന് ഒന്ന് ഫ്രീയാണ്. 23 ദിര്‍ഹത്തിന് നാല് റ്റ്വിസ്റ്റര്‍ കോമ്പോയാണ്!
എന്ത് പറയാനാ.. പിള്ളേര്‍ ആ ഫ്രഞ്ച് ഫ്രൈയും പെറുക്കിത്തിന്ന് കോളയും കുടിച്ച്, സാന്റ്വിച്ചില്‍ ഒരോ കടിയേ കടിച്ചുള്ളൂ. എന്റെ ഡയറ്റ് എന്തായി? എന്റെയടക്കം മൊത്തം രണ്ടര റ്റ്വിസ്റ്ററും കൂടേ നമ്മുടെ വയറ്റിലായി!!
കണ്ണ് തുറിച്ചാലും ഞാന്‍ കടി വിടില്ല... എന്ന ശീലം ചൊട്ടയിലേ ഉള്ളതുതുകൊണ്ട് ചേരപ്പാമ്പ് പെരുച്ചാഴിയെ വിഴുങ്ങി പോകുമ്പോലെയായി!
നേരെ ഇ മാക്സില്‍ പോയി. ഉണ്ണിക്ക് അരയിലിട്ട് കറക്കുന്ന വട്ടം (എന്തോ.. അവള്‍ പറയുന്ന കേട്ടു, അയിന്റെ പേര്!) വാങ്ങണം എന്ന് പറഞ്ഞിരുന്നു. പിന്നെ, റാക്കറ്റിന്റെ സ്ട്രിങ്ങും ഷട്ടിലും അവിടെ കിട്ടുകയും ചെയ്യുമല്ലോ!
വട്ടം രണ്ടെണ്ണം വാങ്ങി. യോനെക്സിന്റെ ഷട്ടില്‍ ഒരു കുറ്റി വാങ്ങി. സ്ട്രിങ്ങും വാങ്ങി. ഒരു കുറ്റി ഷട്ടിലിന് 78 ദിര്‍ഹംന്ന്! പത്തെണ്ണമാണ് മൊതലുള്ളത്. ഞാന്‍ നാല് തട്ട് തട്ടിയാ രണ്ട് പപ്പ് ഒടിഞ്ഞ് പോകും. ച്ചാല്‍ മാക്സിമം 10 ഗെയിം കളിക്കാനുള്ളതേ ഉള്ളൂ. എന്താ കഥ! പാലിന്റെ കാശുമായി ഒക്കെ കമ്പയര്‍ ചെയ്യാന്‍ പോയാല്‍ പിന്നെ ഷട്ടില്‍ കളിയേ ഉപേക്ഷിക്കേണ്ടി വരും. ഒരു നൂറ്റി ഇരുപത്തി നാല് ദിര്‍ഹത്തിന്റെ കാര്യം ഇമാക്സില്‍ വച്ച് തീരുമാനമായി.
അവിടന്നെ നേരെ, സണ്‍ ഏന്‍ സാന്റ്സില്‍ പോയി. റാക്കറ്റ് കെട്ടാന്‍ കൊടുത്തു. ഒമ്പത് മണി ആയപ്പോഴേക്കും പിള്ളേരുടെ സ്റ്റാമിന കഴിഞ്ഞു, രാവിലെ നേരത്തേ എണീറ്റ് സ്കൂളില്‍ പോയതിന്റെ ക്ഷീണവുമുണ്ടല്ലോ!
വൈകീട്ട്, ഷിജുവിന്റെ വീട്ടിലേക്ക്, ഹട്ടയിലേക്ക് പോകാന്‍ ഒന്നാലോചിച്ചതായിരുന്നു. പിന്നെ, രാത്രി വേറെ വീട്ടില്‍ തങ്ങല്‍ അവള്‍ക്ക് കംഫര്‍ട്ടബിള്‍ അല്ല എന്നതുകൊണ്ട് ഡ്രോപ്പ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ അമ്പലത്തില്‍ പോയി നേരെ ഹട്ടക്ക് പോകാം എന്നായിരുന്നു പ്ലാന്‍. പക്ഷെ, ഞാന്‍ രാവിലെ ആറുമണിക്ക് എണീറ്റ് ‘ഖട്ടാ.. മീട്ടാ..’ കണ്ടിരുന്ന് ഒമ്പതരയായി. അതുകൊണ്ട് സംഭവം പിന്നെയാട്ടേ എന്ന് വച്ചു. നൂലപ്പവും മുട്ടക്കറിയുമായതിനാല്‍, അമ്പലത്തീല്‍ പോയി വന്നതിന് ശേഷം കഴിക്കാമെന്ന് വച്ചു. പിള്ളേരെണീക്കാത്തതിനാല്‍ ഞാനും സഞ്ജുവും കൂടെ അമ്പലത്തില്‍ പോയി. തിരക്കില്ലായിരുന്നു.
വരും വഴി ലുലു ഹൈപ്പറില്‍ കയറി, മഞ്ഞപ്പൊടിയും രണ്ട് നാളികേരവും ഒന്നര കിലോ കൊള്ളിക്കിഴങ്ങും വറക്കാന്‍ മീന്‍ സ്റ്റീക്കും ഒരു മസാഫി വെള്ളവും വാങ്ങി. എന്താ തിരക്കവിടെ, ഒരു പൂരത്തിന്റെ ആളാ.. നാട്ടില്‍ കടകളില്‍ ഇത്രേം തിരക്ക് വരണമെങ്കില്‍ ഓണമാവണം. ഇവിടെ എന്നും ഓണം തന്നെ!!
ബ്രേയ്ക്ക് ഫാസ്റ്റ്, അഞ്ച് നൂലപ്പോം രണ്ട് മൊട്ടയും കഴിച്ചപ്പോള്‍ സമയം ഒരുമണിയായതുകൊണ്ട്, ലഞ്ചിന് വല്യ ആവേശം തോന്നിയില്ല.
എനിക്ക് ചാളയോളം വരില്ല ചെമ്മീന്‍, എന്നാലും രണ്ടരക്ക് കുടമ്പുളിയിട്ട് വച്ചാ നല്ല ചെമ്മീന്‍ കറിയും കൊള്ളിക്കെഴങ്ങ് കുത്തിക്കാച്ചിയതും മീന്‍ വറത്തതും പാലക്കാടന്‍ മട്ട ചോറും ഓവനില്‍ ചുട്ട പപ്പടവും വച്ച് ഒരു ചെറിയ പിടി പിടിച്ചു!
വൈകീട്ട് മാമ്പ്ര ഷാജു വന്നിരുന്നു. അവനും ഞാനും പിള്ളേരും കൂടെ റാക്കറ്റ് കെട്ടിയത് വാങ്ങാന്‍ പോയി. സോന വന്നില്ല. കോര്‍ണിഷിലെത്തിയപ്പോള്‍ പാപ്പുവിന് അപ്പം മുള്ളണം. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ നിനക്കൊന്നും മുള്ളാന്‍ പറ്റില്ലല്ലേ? എന്ന് ചോദിച്ച് ഒന്ന് മിരട്ടി, മജാസ് പാര്‍ക്കിന്റെ അടുത്തുള്ള കച്ചയില്‍ മുള്ളിച്ചു. സംഗതി കുഞ്ഞ് കുട്ടിയല്ലേ, സോ, വല്യ ബോറല്ല!! :)
സ്ട്രിങ്ങ് കെട്ടിച്ച് വാങ്ങി. 20 ദിര്‍ഹം. കടലില്‍ പോകുമ്പോള്‍ പൊന്തിക്കിടക്കാനുള്ള ഒരു വടി പോലെയൊരു സാധനം വാങ്ങണമെന്ന് പിള്ളേര്‍ പറഞ്ഞ് അതും വാങ്ങി. ഷാര്‍ജ്ജ പാര്‍ക്കില്‍ ഷാജുവും ഞാനും പിള്ളേരും കൂടെ ബോള്‍ തട്ടി കളിച്ചു. പിള്ളേര്‍ക്ക് മടുത്തപ്പോള്‍ തിരിച്ച് പോന്നു. പോരും വഴി, ഷാര്‍ജ്ജ സിനിമയുടെ ഭാഗത്തുള്ള തട്ടുകടേന്ന് ചൂടന്‍ കപ്പലണ്ടി വാങ്ങി. അതും കഴിച്ച് തിരിച്ച് പോന്നു.
വീട്ടിലെത്തി, ഇവര്‍ വിവാഹിതരായാല്‍ ടി.വി.യില്‍ കണ്ടു, ഇനി നമുക്ക് ‘മെടഗാസ്കര്‍ ഇട്ടാലോ..അച്ഛാ!’ എന്ന് ഉണ്ണിയുടെ ചോദ്യത്തിന് ‘നിനക്ക് നല്ല പെടഗാസ്കറിന്റെ‘ കുറവുണ്ട് എന്ന് പറഞ്ഞ് ചിരിച്ചു.
പടം കഴിഞ്ഞപ്പോള്‍ പതിനൊന്നരയായി! സിനിമ കണ്ട് എണീറ്റപ്പോള്‍ ഷാജു എന്നെ നോക്കി, ‘രണ്ടെണ്ണം വീശിയ പോലെയാണല്ലോ ഡാ നീ നടക്കണേ..’ എന്ന് പറഞ്ഞപ്പം ‘ഉം..വീശിയാല്‍ അച്ഛനെ ഞാന്‍ പൂശും!’ എന്ന് ഉണ്ണിയുടെ ഡയലോഗ് കേട്ട് എല്ലാവരും ചിരിച്ചു.
ഓണ്‍ സ്പോട്ടില്‍ ഉണ്ണി ചിലപ്പോള്‍ ജ്ജാതി പെടയാണ്.
Posted by Visala Manaskan (entamme@gmail.com) on June 11, 2011 11:42 AM· permalink
26-09-2010
നാട്ടില്‍ പോക്ക് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ മാര്‍ച്ചില്‍ അവരെ നാട്ടില്‍ വിടുന്ന ഭാഗത്തേക്കാണ് ചെരിവ്.
അപ്പോള്‍ മാര്‍ച്ച് 25 ന് സോനേം പിള്ളേരും നാട്ടില്‍ പോകുന്നു. സാധനങ്ങളുമായി നമ്മുടെ കണ്ടെയ്നര്‍ അവിടെയെത്തുമ്പോള്‍ ഞാന്‍ ഒരാഴ്ചക്ക് പോകുന്നു, പിള്ളേരുടെ അഡ്മിഷനും വീട് ഡെക്കറേഷനും സെറ്റിങ്ങ്സും മറ്റെല്ലാ പരിപാടികളും സെറ്റപ്പാക്കി, ഡേഷ് പോയ അണ്ണാനെപ്പോലെ ഞാന്‍ തിരിച്ചു വന്ന് നമ്മുടെ ഷാര്‍ജ്ജയിലോ ദുബായിലോ ഉള്ള എന്റെ രാത്രികള്‍ക്കും പകലുകള്‍ക്കും കമ്പനി തരാന്‍ പോകുന്ന ഏതോ ആ സ്റ്റുഡിയോ ഫ്ലാറ്റില്‍ താമസം തുടങ്ങി, ബാച്ചി വീണ്ടും ബാച്ചിയായതായി പ്രഖ്യാപിക്കുന്നു.
* * *
ഹാ... എന്തൊരു ട്രാഫിക്ക്! ആറേ നാപ്പതിനിറങ്ങിയിട്ട്, ഓഫീസിലെത്തിയത് എട്ടേ നാല്പതിന്. ഇതിലും എഴയാന്‍ ഇല്ല. ഇരുന്നിരുന്ന് അരവരെ തരിച്ചുപോയി.
* * *
ഇന്നലെ ഇവിടത്തെ പരിപാടി കഴിഞ്ഞ് നേരെ ജെബലലിയിലെ പരിപാടിക്ക് പോയി. ഉച്ചക്ക് കഴിക്കാന്‍ ഒന്നും കൊണ്ടുവരാതിരുന്നതുകൊണ്ട്, ഓഫീസില്‍ നിന്ന് ഒരു ചോക്കളേറ്റും നാലുമണി പിസ്താഷ്യൂവും എടുത്ത് കഴിച്ചാണിറങ്ങിയത്.
അവരുടെ ഇമ്പോര്‍ട്ടര്‍ കോഡ് റിന്യൂ ചെയ്താലേ സലാല ഷിപ്മെന്റ് നടക്കു. അത് പെട്ടെന്ന് തന്നെ ചെയ്യണം. പോര്‍ട്ട് റാഷിദ് കസ്റ്റംസ് ഓഫീസില്‍ പോയി ചെയ്യേണ്ട പണിയാണ്. എങ്ങിനെയെങ്കിലും മാനേജ് ചെയ്യണം.
അവരുടെ ഓഫീസില്‍ നിന്ന് പതിവു പോലെ ഇന്നലേം രണ്ട് ചോക്കളേറ്റെടുത്തു, പിള്ളേര്‍ക്ക് കൊടുക്കാന്‍. ഷട്ടില്‍ കളി പാര്‍ട്ടണര്‍ എബി അച്ചായനെ വിളിച്ചു. ആള്‍ ഇന്ന് വരുന്നില്ല, അതുകൊണ്ട് അക്കാദമിയില്‍ പോകേണ്ട എന്ന് വച്ചു, ഉച്ച് ഒന്നും കഴിച്ചുമില്ലല്ലോ!
സോനേടെ അമ്മയുണ്ടാക്കുന്ന പോലത്തെ ചിക്കന്‍ കറിയായിരുന്നു, ഓര്‍ഡര്‍ ചെയ്തത്. നാലുമണിക്ക് വീട്ടിലെത്തി, ചോറുണ്ടു.
വൈകീട്ട് ഐക്കിയ യില്‍ പോയി. അവിടത്തെ റെസ്റ്ററന്റില്‍ നിന്ന് 2 കിഡ്സ് മീല്‍ വാങ്ങി. ഞങ്ങള്‍ നാലുപേരും കൂടെ അഡ്ജസ്റ്റ് ചെയ്ത് കഴിച്ചു. സോഫ്റ്റ് ഡ്രിങ്കിന്റെ ഒരു ഗ്ലാസ് വാങ്ങി, കോക്കും സ്പ്രൈറ്റും മിറിന്റയും കഴിയുമ്പോ കഴിയുമ്പോ പോയി നിറച്ച് നാലു പേരും കൂടെ കുടിച്ചു!
തിരിച്ച് വരും വഴി അല്‍ഫലയില്‍ കയറി, ഓയിലും നാളികേരവും ഫ്രൂട്ട്സും കൂട്ടത്തില്‍ രണ്ട് നാനും റൊട്ടിയും വെട്ടിയരിഞ്ഞ മീറ്റ് സാലഡും ഹമ്മൂസും നൂറ് മെളക് ഉപ്പിലിട്ടതും വാങ്ങി, വീട്ടില്‍ വന്ന് ബാക്കി വന്ന ചിക്കന്‍ കറി കൂട്ടി ഒരു പെരുക്കും കൂടെ..
എന്റെ ജീവിതത്തിലെ മറ്റൊരു നല്ല ദിവസം കൂടെ അങ്ങിനെ ചരിത്രമായി.
Posted by Visala Manaskan (entamme@gmail.com) on June 11, 2011 11:41 AM· permalink
ചെമ്പരത്തിപ്പൂക്കൾ
ചെമ്പരത്തിക്കമ്മലിട്ട്... എന്ന പാട്ട് നന്നായിട്ടില്ലേ?
പണ്ട് കണ്ട ചെമ്പരുത്തികളൊക്കെ ഓർമ്മയിലുണ്ടോ?
ഇതാ കുറച്ചെണ്ണം കൂടെ. (ചെമ്പരുത്തിയോ? ചെമ്പരത്തിയോ? രണ്ടും ആയ്ക്കോട്ടെ അല്ലേ?)
ഇത് സാദാ ചെമ്പരത്തിയല്ലേന്നോ? ആണോ?
ഒന്നുംകൂടെ സൂക്ഷിച്ചുനോക്കൂ. സാദാ ചെമ്പരത്തിയിൽ നിന്നും വ്യതാസമില്ലേ? 
ഇതു പണ്ടു കണ്ടതുതന്നെ. ഡബിൾഡക്കർ. കുറേ വിരിഞ്ഞുനിൽപ്പുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ലല്ലോ.
ഇത് പണ്ട് കണ്ടിട്ടുണ്ട് അല്ലേ?
ഇത് റോസ് കുലച്ചെമ്പരുത്തി. ചുവപ്പു കണ്ടിട്ടില്ലേ? അതിന്റെ കടും റോസ്.
ഇതാ സൂക്ഷിച്ചുനോക്കൂ.
കണ്ടോ. സാദാ ചെമ്പരത്തിയല്ല അതെന്ന് ഞാൻ പറഞ്ഞപ്പോ വിശ്വസിച്ചില്ലല്ലോ. ഇപ്പോ മനസ്സിലായില്ലേ. “വിശ്വാസം അതല്ലേ എല്ലാം.”
ഇതാ അനസൂയയും പ്രിയംവദയും ശകുന്തളയും. 
കടും റോസും കടും ചുവപ്പും കുലച്ചെമ്പരത്തി.
ഇത് രണ്ടുതരം മൊട്ടുചെമ്പരത്തി. ചുവപ്പിനു വലുപ്പമുണ്ട്. മറ്റത് ഒരു ഇളം റോസ്/ ഇളം ഓറഞ്ച് ഒക്കെയുള്ള ഒന്നാണ്. അത് അത്ര വലുതില്ലായിരുന്നു.
ഇതാ എല്ലാംകൂടെ.
അച്ഛന്റേം അമ്മേടേം വീട്ടിൽ നിന്ന്. അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോൾ ചിലതൊക്കെ പോയ്പ്പോയി. ഇപ്പോ പുതുതായിട്ട് വെള്ളച്ചെമ്പരത്തിയും വയലറ്റ് ചെമ്പരത്തിയും ഉണ്ട്. രണ്ടിലും പൂവ് ഇല്ലായിരുന്നു. ഉണ്ടാകുമ്പോൾ ചിത്രം പിടിക്കാം.
ഇതൊക്കെ ചിറ്റയ്ക്ക് ചെവീലു വയ്ക്കാനാണോന്ന് എന്റെ കസിൻ ചേച്ചിയുടെ മോൻ ചോദിച്ചു. നിങ്ങളുടേം അഭിപ്രായം അതായിരിക്കും. ല്ലേ?
Posted by സു | Su (noreply@blogger.com) on June 08, 2011 02:29 PM· permalink
വീണ്ടും ചില രാജകീയ വിവാഹങ്ങള്‍
ധൃതരാഷ്ട്രരും പാണ്ഢുവും വിദുരരും ജനിച്ചത് വല്യ ഗ്യാപ്പില്ലാതായിരുന്നതിനാല്‍ ഏറെക്കുറെ ഒരേസമയത്ത് തന്നെ അവര്‍ക്ക് പ്രായപൂര്‍ത്തിയായി.
ധൃതരാഷ്ട്രര്‍ ജന്മനാ അന്ധനായിരുന്നതിനാല്‍ ഭീഷ്മര്‍ പാണ്ഢുവിനെ രാജാവാക്കുകയും ഭീഷ്മരുടെ ഐഡികള്‍ക്കനുസരിച്ച് രാജ്യം ഭരിപ്പിക്കുകയും ചെയ്തു.
ധൃതരാഷ്ട്രര്‍, ഗാന്ധാര രാജാവിന്റെ പുത്രിയും മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ മൂന്ന് ഭാഷകളും എഴുതാനും വായിക്കാനും അറിയുന്നവളും സദ്ഗുണസമ്പന്നയുമായ ഗാന്ധാരിയെ വിവാഹം ചെയ്തു.
‘കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിന് വേറേ?’ എന്ന നിലപാടില്‍ നിന്ന ധൃതരാഷ്ട്രരോട്, ‘ഇല്ല, അങ്ങേക്കില്ലാത്ത സൌഭാഗ്യങ്ങളൊന്നും എനിക്കും വേണ്ട‘ എന്ന് പറഞ്ഞ് തന്റെ കണ്ണുകള്‍ മൂടിക്കെട്ടി കാഴ്ചശക്തി ഉപേക്ഷിച്ച ഗാന്ധാരി, തന്റെ ഭര്‍ത്താവിന് എന്തെങ്കിലും കുറവുണ്ടെങ്കില്‍, ‘അത് നിങ്ങളുടെ വിധിയെന്ന് കരുതി സമാധിക്കൂ!’ എന്ന് പറയുന്ന ഭാര്യമാരുടെ ഇടയില്‍ എന്നും ഒരു പ്രഹേളികയായി നിലകൊണ്ടു.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരിയായിരുന്നു പൃഥ. പൃഥയുടെ അമ്മായിയെ കല്യാണം കഴിച്ചിരുന്ന കുന്തീഭോജന്‍ മക്കളില്ലാതെ വിഷമിച്ച് കഴിയവേ പൃഥയെ ദത്തെടുത്ത് വളര്‍ത്തുകയുണ്ടായി.
കുന്തീഭോജന്റെ വളര്‍ത്തുമകളായതിനാല്‍ പൃഥയെന്ന പേരിനേക്കാള്‍ പ്രശസ്തമായത് കുന്തി K.B. എന്ന പേരായിരുന്നു. ഈ സത്ഗുണങ്ങളില്‍ ഗാന്ധാരിയോളം വരുന്ന മിസ്. കുന്തി K.B. പില്‍ക്കാലത്ത് പാണ്ഢുരാജാവിന്റെ ധര്‍മ്മ പത്നിയാവുകയും പേര്‍ മിസ്സിസ്സ് പാണ്ഢു എന്നാകുകയും ചെയ്തു.
പ്രസവിച്ചപ്പോള്‍ ആള്‍ കുറച്ച് വീക്കായിരുന്നെങ്കിലും പ്രായപൂര്‍ത്തിയപ്പോള്‍ നല്ല അത്‌ലറ്റിക് ബോഡിയും എനര്‍ജ്ജെറ്റിക്കുമായിരുന്ന പാണ്ഢുമഹാരാജാവിന് ‘ഇവന് ഹ്മ്..ഒരു ഭാര്യ പോരാണ്ട് വരും!’ എന്ന് മനസ്സിലാക്കിയ, ദീര്‍ഘവീക്ഷണമുള്ള ഭീഷ്മപിതാമഹന്‍, കുന്തിയെ കൂടാതെ പാണ്ഢുമഹാരാജാവിനെ കൊണ്ട് ഒരു വിവാഹം കൂടെ കഴിപ്പിച്ചു. മാദ്ര രാജാവായ ശല്യരുടെ സഹോദരി മാദ്രിയുമായി.
ഇന്റര്‍കാസ്റ്റ് ബ്രീഡായിരുന്ന വിദുരര്‍ക്ക് അതേ പോലുള്ള ഒരു ബന്ധം അന്വേഷിച്ച ഭീഷ്മപിതാമഹന്‍ ദേവകന്‍ എന്ന ബ്രാഹ്മണന് ഒരു ശൂദ്രസ്ത്രീയില്‍ ഒരു പെണ്‍കുഞ്ഞുണ്ട് എന്ന്‍ കൊട്ടാരം ബ്രോക്കര്‍ വഴി അറിഞ്ഞതിന്‍ പ്രകാരം അവിടേക്ക് ചെന്ന് അവരെ പ്രപോസ് ചെയ്യുകയും ആ പുത്രിയെ കൊണ്ട് വിദുരരേയും കെട്ടിക്കുകയും ചെയ്തു.
രാജകൊട്ടാരത്തിന്റെ മാസ്റ്റര്‍ ബെഡ് റൂമുകളിലെയും അറ്റാച്ച്ഡ് ബാത്ത് റൂമുകളിലേം വിളക്കുകള്‍ പിന്നീട് പല പല രാത്രികളിലും രണ്ടും മൂന്നും തവണ ഓണാവുകയും ഓഫുകയും ചെയ്തു.
കൊട്ടാരത്തില്‍ നിന്നും കോഴിമുട്ടക്കും ആട്ടിന്‍ പാലിനും മുരിങ്ങക്കായയും ഹോള്‍സെയിലായി ഓര്‍ഡര്‍ പോയി. കൊട്ടാരത്തിലെ കുക്കിങ്ങ് & മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റിലുള്ളവര്‍ തമ്മില്‍ തമ്മില്‍... ‘രുക്കുമണീ.. രുക്കുമണീ.. എന്തിറ്റണ്ടീ അവടെ ശബ്ദം!’ എന്ന് അടക്കിപ്പിടിച്ച് പാടി.
കൊട്ടാരത്തിനകത്തെ ഓരോ ഇടനാഴിയിലും റൊമാന്റിക്ക് അന്തരീക്ഷം വന്നുനിറഞ്ഞു. പാണ്ഢു- കുന്തീ-മാദ്രീ പ്രണയം കണ്ട് ആവശം മൂത്ത, പരസ്പരം ചേരാതെ മടിച്ചുനിന്ന ഒരുപാട് ഓക്സിജനുകളും ഹൈഡ്രജനുകളും ഒന്നുക്ക് രണ്ട് എന്ന് വച്ച് ചേര്‍ന്ന്, പാണ്ഢുവിന്റേയും പത്നിമാരുടേയും ശരീരത്തില്‍ നിന്ന് പൊടിഞ്ഞ്, ഇറ്റാലിയന്‍ വെണ്ണക്കല്ല് പതിച്ച ഫ്ലോറില്‍ ജലമായി ഇറ്റിറ്റു വീണു!
യഥാവിധി കര്‍ത്താവിനുള്ളത് കര്‍ത്താവിനും സീസര്‍ക്കുള്ളത് സീസര്‍ക്കും കൊടുത്ത് പാണ്ഢു, രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിച്ച്, കുരുവംശത്തിന്റെ പ്രശസ്തിയും നിലയും വിലയും പ്രതാപവും വര്‍ദ്ധിപ്പിച്ച്, സാമ്പത്തിക മാന്ദ്യം വരും മുന്‍പേയുള്ള അമേരിക്കയെ പോലെ, കുരുവംശം എന്ന് കേട്ടാല്‍ ജനങ്ങളുടെയിടയില്‍ മൊത്തത്തില്‍ ‘ഓഹ്! എന്നാ സെറ്റപ്പാ.. അച്ചായോ!’ എന്ന അഭിപ്രായം നേടിയെടുത്തു.
Posted by Visala Manaskan (entamme@gmail.com) on June 02, 2011 10:43 AM· permalink
ഹണിമൂൺ നായാട്ട്
റിസപ്ഷൻ നടക്കുമ്പോൾ സ്റ്റേജില്‍ പരിചയപ്പെടാനെത്തിയ ഗുരുകുല രാജ്യം ഭരിച്ചിരുന്ന ഉമേഷനായൻ രാജാവ്, കുന്തീദേവിയുടെ കയ്യിൽ നിന്നും ചെറുനാരങ്ങയും മാദ്രിയുടെ കയ്യിൽ നിന്നും ന്യുട്രിൻ എക്ലെയർ സ്റ്റാപ്പിൾ ചെയ്തുവച്ച കോമ്പ്ലിമെന്റ്സ് കാർഡും വാങ്ങുമ്പോൾ പാണ്ഢുരാജന്റെ സാഹസിക നായാടലുകളെ പറ്റി വര്‍ണ്ണിച്ചത് കേട്ടാണ് “ഇനി കാനനഛായയില്‍ വേട്ടയാടാന്‍ പോകുമ്പോൾ ഇങ്ങേരുടെ കൂടെ പോയിട്ടൊള്ള കേസേയുള്ളു“ എന്ന് തീരുമാനിക്കുന്നത്.
വിവാഹം കഴിഞ്ഞ് കഴിഞ്ഞ് ഒരാഴ്ചയായിക്കാണണം. പത്തുമണിയുടെ മട്ടൺ സൂപ്പ് കുടി കഴിഞ്ഞ് മാസ്റ്റർ അന്തപുരത്തിൽ കമിഴ്ന്ന് കിടന്ന് നാനയിലെ നടുപേജ് കണ്ടാസ്വദിക്കുകയായിരുന്ന പാണ്ഢുവിന്റെ അരികിലെത്തി, അദ്ദേഹത്തിന്റെ കോൺസെണ്ട്രേഷൻ കളയാതെ നനുത്ത സ്വരത്തിൽ കുന്തീ ദേവി ആ കാര്യമുണർത്തിച്ചു.
“പ്രഭോ! വടക്കൻ കേരളത്തിൽ ഇത്തവണ കനത്ത മഴക്ക് സാധ്യതയുണ്ട് എന്ന് കേൾക്കുന്നു!“
അതുകേട്ട്,
“അതിന് ഞാൻ മീൻപിടിക്കാൻ കടലിൽ പോകുന്നില്ല...പിന്നെന്താ?“ എന്ന ഭാവേനെ പാണ്ഢുമഹാരാജാവ് കുന്തീ ദേവിയെ നോക്കിയത് കണ്ട്,
“അല്ലാ അങ്ങയുടെ നായാട്ടിനെ പറ്റി ഒത്തിരി കേട്ടിട്ടുള്ളതാകയാൽ മാദ്രിക്ക് അങ്ങയുടെ നായാട്ടിലുള്ള വൈദഗ്ദ്യം കൂടെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ടെന്നറിയുന്നു. മാദ്രി പറഞ്ഞത് കേട്ടപ്പോൾ ഇപ്പോൾ എനിക്കും ഒരു ആഗ്രഹം. മഴ സീസൺ തുടങ്ങിയാൽ പിന്നെ രഥത്തിൽ പോക്കും നായാട്ടും നടക്കില്ലല്ലോ. അതുകൊണ്ട്, എന്തായാലും ഹണിമൂൺ ട്രിപ്പിന് പോണം. അപ്പോൾ, നമുക്ക് ഹണിമൂണിന് കാട്ടിലേക്ക് അങ്ങട് പോയാലോ?”
പാണ്ഢുവിന് മാദി, കുന്തിമാരുടെ ആവശ്യം സ്വീകാര്യമായിരുന്നു. ഒരു സെക്കന്റ് ഒപ്പീനിയനുവേണ്ടി ഭീഷ്മ പിതാമഹനോട് തിരക്കിയപ്പോൾ അദ്ദേഹവും “വെരി ഗുഡ്. വെരി ഗുഡ്’ എന്ന് പറഞ്ഞുകൊണ്ട് അത് സമ്മതിച്ചു.
യഥാവിധി, പണ്ഢുരാജൻ തന്റെ ഭാര്യമാരായ കുന്തിയേയും മാദ്രിയേയും കൊണ്ട് പിറ്റേന്ന് രാവിലെ നൂലപ്പവും മൊട്ടക്കറിയും ഒരു ഇരുന്നാഴി കപ്പ് കണ്ണൻ ദേവൻ ചായയും കഴിച്ച് കൊട്ടാരത്തില്‍ പുതിയതായി വാങ്ങിയ തേരില്‍ നായാട്ടിനായി പുറപ്പെട്ടു.
ചെമ്മണ്‍ പാതകള്‍ താണ്ടി രാജവാഹനം കാടിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ എസ്കോർട്ട് വന്ന രഥങ്ങളോട് തിരികെ പോകാൻ രാജാവ് കല്പിച്ചു. ഇത് കണ്ട് കുന്തീ ദേവിയും മാദ്രീ ദേവിയും പരസ്പരം നോക്കി, “ആള് പുലിയാണ് ട്ടാ” എന്നർത്ഥത്തിൽ ചുണ്ട് പിളർത്തി തലയാട്ടി.
ഇടം വലം ഭാഗത്ത്, ചില പെട്ടി ഓട്ടോ റിക്ഷയില്‍ കിളികള്‍ ഇരിക്കുമ്പോലെ, മൃദുമേനിയുള്ള പത്നിമാര്‍ ചേര്‍ന്നിരിക്കുമ്പോള്‍ ചെറിയ ചെറിയ കുടുക്കങ്ങളും ഉലയലുകളും രാജാവ് ആസ്വദിച്ചു, പത്നിമാരും!
പകൽ സമയമായിരുന്നെങ്കിലും, വന്‍വൃക്ഷങ്ങളുടെ തണലാൽ മൂടപ്പെട്ട കാട്ടുറോട്ടില്‍ തൃസന്ധ്യയുടെ ഇരുട്ട് വീണ് പരന്നിരുന്നു. ഘോരവരനമാണ്, മൃഗങ്ങളുടെ ശബ്ദങ്ങളും മുരളലും കേട്ട് കുന്തീ, മാദ്രി ദ്വയങ്ങളുടെ മുഖത്ത് ചെറുതായി ഭയം നിഴലിച്ചത് കണ്ട് മഹാരാജന്‍, അവരെ ആശ്വസിപ്പിക്കാനായി കുന്തിയേം മാദ്രിയേം കവിളില്‍ പതിയെ ഉമ്മ വച്ച് പറഞ്ഞു,
“ങേ?? പാണ്ഢുവിന്റെ ധര്‍മ്മപത്നിമാര്‍ക്കും ഭയമോ? അതും നോം കൂടെയിരിക്കുമ്പോള്‍?“
“അത് വേണ്ട! പാണ്ഢുവിനോട് മുട്ടാന്‍ പോന്ന ഒരു മൃഗവും ഈ വനത്തിലില്ല. ഉണ്ടായിരുന്നു, പണ്ട്. അവരുടെയൊക്കെ വാരിയെല്ലുകള്‍ കൊട്ടാരത്തിന്റെ പിറകിലെ വിറകുപുരയിൽ എരുമക്ക് കഞ്ഞിവക്കുന്ന വലിയ അടുപ്പിന്റെ സൈഡിൽ ചാരമിടുന്നതിന്റെ മുകളില്‍ കെട്ടി ഞാത്തിയിട്ടിട്ടുണ്ട്!!“
അത് കേട്ട് മന്ദസ്മിതം പൂണ്ട പത്നിമാര്‍ അദ്ദേഹത്തോട് ഒന്നും കൂടെ ഒട്ടി ചേര്‍ന്നിരുന്ന് പറഞ്ഞു.
‘എന്തൊരു ധൈര്യം. എന്തൊരു ചങ്കുറപ്പ്. അയ്യാ സാമി ഒരു സിങ്കമാണ് എന്ന് ആ ബ്രോക്കർ പറഞ്ഞത് എത്ര സത്യം!!’
കാട്ടുപാതയുടെ വീതി തീരെ കുറഞ്ഞുതുടങ്ങി. പാതയിപ്പോൾ ഇപ്പോള്‍ നന്നേ ചെറിയ വഴിയാണ്. രഥത്തിന് കഷ്ഠിച്ച് പോകാനേ കഴിയുന്നുള്ളൂ. കുതിരകളുടെ മേല്‍ വഴിക്കരുകില്‍ നില്‍ക്കുന്ന മുള്ളുകളുള്ള ചിലതരം വള്ളികൾ കോറി ചെറിയ പാടുകള്‍ ഉണ്ടാക്കുന്നു.
പാണ്ഢു രഥത്തിന്റെ സ്പീഡ് നന്നേ കുറച്ചു.
കുന്തീദേവിയാണത് ആദ്യം കണ്ടത്. പാതക്കരുകില്‍ കിടക്കുന്ന പണി വൃത്തി കുറഞ്ഞ ഷോട്ട് പുട്ടുകള്‍ പോലെയുള്ള വസ്തു ചൂണ്ടി പറഞ്ഞു.
‘ങ്ങേ??? അപ്പോൾ ഈ വനത്തില്‍ ആനയുമുണ്ടോ??’
അത് കേട്ടവശം രഥം സഡൻ ബ്രേയ്ക്കിട്ട് നിറുത്തി, “എന്ത്യേ??” എന്ന് ചോദിച്ച് നിറുത്തിയ മഹാരാജാവ്, ആനപ്പിണ്ടം കാണുകയും രഥത്തിൽ നിന്നിറങ്ങി ആനപ്പിണ്ടത്തിന്റെ ചൂട് നിരീക്ഷിച്ച് ഇപ്രകാരം പറഞ്ഞു.
‘ഉം... പിണ്ടമിട്ടിട്ട് മിനിറ്റുകളേ ആയിട്ടുള്ളൂ. ആതാ ഈ ആവി. ഒറ്റയാനാവണം. അതാ കാല്‍ പാടുകള്‍ അധികമില്ലാത്തത്!! എന്തായാലും നമുക്ക് റൂട്ട് മാറ്റിപ്പിടിക്കാം. വല്ല മാനിനേയോ മൊയലിനേയോ വേട്ടയാടുന്നതേ നിങ്ങൾക്ക് ശരിക്കും എഞ്ജോയ് ചെയ്യാൻ പറ്റൂ. തന്നെയുമല്ല, ഒറ്റയാന്മാര്‍ക്ക് കാറും രഥവുമെല്ലാം കണ്ടൂട. ഷോളയാല്‍ വനത്തില്‍ ഈയിടെ ഒരു ജീപ്പിനെ ആന കുത്താന്‍ വന്നതിന്റെ വീഡിയോ ക്ലിപ്പ് നിങ്ങള്‍ കണ്ടില്ലേ?‘
രഥത്തിലേക്ക് ചാടിക്കയറി കുതിരകളെ തിരിച്ച്, യൂടേണെടുത്ത് ആദ്യത്തെ റൈറ്റെടുത്ത് വീണ്ടും യാത്ര തുടര്‍ന്നു.
Posted by Visala Manaskan (entamme@gmail.com) on June 02, 2011 10:41 AM· permalink
കിന്ദമൻ ശപിച്ചപ്പോൾ..
അങ്ങിനെ കുന്തി മാദ്രി ടീമുമായി നായാട്ടിനിറങ്ങിയ പാണ്ഢുമഹാരാജാവ് മാര്‍ഗ്ഗമദ്ധ്യേ ഒരു കശുമാവിന്റെ പിന്നില്‍, ഒരു പേടമാനും കലമാനും ഇണചേരുന്നത് കാണുകയുണ്ടായി.
രഥം സ്ലോവാക്കി അര്‍ത്ഥം വച്ച് വലത്തേ ഷോള്‍ഡറുകൊണ്ട് കുന്തിയേം ഇടത്തേതുകൊണ്ട് മാദ്രിയേം ഒന്ന് തട്ടി മാന്‍റൊമാന്‍സ് കാണിച്ചുകൊടുത്തു. നാണിച്ച് മടിച്ച് വാമഭാഗങ്ങള്‍ ആ സീന്‍ നോക്കുന്നേരം, ഉണ്ടിരിക്കുന്ന ഉണ്ണിനായര്‍ക്കൊരു വിളി വന്നു എന്ന പ്രറഞ്ഞപോലെ തന്റെ ഉന്നം ഒന്ന് തെളിയിച്ച് ഒന്ന് ഷൈന്‍ ചെയ്തേക്കാം എന്നൊരു വിചാരം പാണ്ഢുവിന് ഉണ്ടാവുകയും, ഷോള്‍ഡറിന്റെ പിറകിലെ ക്യൂവെറില്‍ നിന്ന് (ആരോ ബാസ്കറ്റ്) ഒരമ്പെടുത്ത് ഉന്നം പിടിച്ച് കലമാനിനെ എയ്ത് വീഴ്ത്തുകയും ചെയ്തു.
മാനിന്റെ കഥ അവിടെ കഴിഞ്ഞെന്ന് കരുതിയ പാണ്ഢുവിന് തെറ്റി. യഥാര്‍ത്ഥത്തില്‍ അവിടെ കഴിഞ്ഞത് പാണ്ഢുവിന്റെ കഥയായിരുന്നു!!
പാണ്ഡുവിന്റെ അമ്പേറ്റ് മരിച്ച മാന്‍ ഒറിജിനലല്ലായിരുന്നു, കിന്ദമൻ എന്നുപേരായ ഒരു മഹർഷിക്ക് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ കിട്ടി മാനായി നടക്കുന്നതായിരുന്നു.
ഇണചേരുമ്പോൾ ഡോറില്‍ തട്ടുന്നതും കോളിങ്ങ് ബെല്ലടിക്കുന്നതും എന്തിന് മിസ്കോളടിക്കുന്നതു പോലും പാപമെന്നിരിക്കെ... മുഖം ചെന്താമരയായി ഇണ ചേരുന്ന ചെക്കനെ കൊല്ലുന്ന കാര്യം പിന്നെ പറയണോ??
വേദനയും വികാരവും കടിച്ചമർത്തി കിന്ദമൻ, തലയുയര്‍ത്തീ നോക്കുമ്പോള്‍ കാണുന്നത്, രഥത്തില്‍ എന്തോ ആനക്കാര്യം ചെയ്തപോലെയൊരു ‘കണ്ണേയെന്‍ മുന്നില്‍ കടലും തുള്ളാത്!!‘ എന്ന റോളില്‍ നില്‍ക്കുന്ന പാണ്ഢുവിനേം അരികെ കൊഞ്ചിക്കുഴഞ്ഞ് നില്‍ക്കുന്ന കുന്തിമാദ്രികളെയുമായിരുന്നു.
അതുകണ്ട് കണ്ട്രോള്‍ പോയ കിന്ദമന്‍ പാണ്ഢുവിനെ ശപിച്ചു:
“ഹേ പാപിയാം രാജന്‍. ബ്ലഡി ബെഗ്ഗര്‍. ഇതിന്റെ തിക്കുമുട്ട് നീയറിയണം. വികാരവായ്പോടെ, നീയിനി ഏതെങ്കിലും സ്ത്രീകളെ തൊട്ടാൽ ആ മൂമെന്റിൽ നീ മരിച്ച് വീഴും!!!“
മഹർഷിയുടെ ശാപവാക്കുകൾ കേട്ട് ഭാര്യമാർ പരിഭ്രമഭ്രഹ്മങ്ങളായി നിൽക്കെ, പാണ്ഢു രഥത്തിൽ നിന്ന് ചാടിയിറങ്ങി...
“അല്ലാ.... ആക്ച്വലി രണ്ട് മാനുകൾ നിൽക്കുന്നത് കണ്ടുവെന്നല്ലാതെ... എന്താ സെറ്റപ്പ് എന്ന് എനിക്കറിയില്ലാർന്നു. സത്യായിട്ടും. അല്ലാണ്ട്, ഛായ്... ഞാൻ അറിഞ്ഞുകൊണ്ട് അങ്ങിനെ ചെയ്യുമെന്ന് മഹർഷിക്ക് തോന്നുന്നുണ്ടോ??” എന്നൊക്കെ പറഞ്ഞുകൊണ്ട് കോമ്പ്രമൈസിന് കിന്ദമന്റെ സമീപത്തെത്തുമ്പൊഴേക്കും മഹർഷി കാലം ചെയ്തിരുന്നു.
ചലനമറ്റ മഹർഷിയെ നോക്കി, പാണ്ഢു രാജൻ തന്റെ നെറ്റിയിൽ കൈപ്പത്തിയമർത്തി കുനിഞ്ഞിരുന്നു പിറുപിറുത്തു.
‘വാട്ട് ദ ഹെല്‍ ഈസ് ഹാപ്പിനിങ്ങ്??? ഈ മുനിമാരെക്കൊണ്ട് യാതൊരു ത്വയിരവുമില്ലാണ്ടായല്ലോ ദൈവമേ. ഇങ്ങിനെ പണിഷ്മെന്റില്‍ വേഷമ്മാറി മനുഷ്യന് പണി തരാന്‍ നടക്കുന്നത് അവസാനിപ്പിക്കാന്‍ ഈ രാജ്യത്ത് ഒരു കോടതിയും നിയമവുമില്ലേ??’
പാണ്ഢുരാജന്റെ മുഖത്ത് കഠിനമായ ദു:ഖം ദര്‍ശിച്ച പത്നിമാര്‍ അദ്ദേഹത്തെ സാന്ത്വനിപ്പിക്കാന്‍ അരികെ വരുന്ന പദനിസ്വനം കേട്ട പാണ്ഢു അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു.
‘കിന്ദമന്‍ പറഞ്ഞത് കേട്ടില്ലേ??
‘ഉവ്വ് നാഥാ..’
‘പിന്നെയെന്തിന് എന്റെ അടുത്തേക്ക് വരുന്നൂ?? ഇനി നാഥനും ദേവനും തേങ്ങയുമൊന്നുമല്ല, നമ്മള്‍ വെറും ഫ്രന്‍സായിരിക്കും, ഫന്‍സ്! ഞാനിനി കൊട്ടാരത്തിലേക്കില്ല. അവിടത്തെ റിച്ച് ഡയറ്റും അന്തരീക്ഷവും വേഗം എന്റെ അരിയെത്തിക്കും. അതുകൊണ്ട് നിങ്ങള്‍ക്ക് മടങ്ങി പോയ്ക്കൊള്‍ക. ഞാന്‍ സന്യാസം സ്വീകരിച്ച് വനവാസിയാവാന്‍ പോവുകയാണ്‘
പാണ്ഢുവിന്റെ വാക്കുകള്‍ കേട്ട് മറുപടി പറയാന്‍ കഴിയാതെ നില്‍ക്കുന്ന യുവപത്നിമാരുടെ ചാരത്തേക്ക്, കിന്ദമന്റെ മേയ്റ്റ്‍ മാന്‍ പേട പതിയെ നടന്നുവന്ന് മുട്ടി നിന്ന്, സാന്ത്വനിപ്പിക്കാനെന്നോണം കുന്തീ ദേവിയുടെ കാല്പാദത്തില്‍ നക്കി.
അരിശം മൂത്ത കുന്തീ ദേവി, മറ്റേ കാല് പൊക്കി, ‘പൊയ്ക്കോ അവടന്ന്... തൊഴിക്കും ഞാന്‍!!’ എന്ന് പറഞ്ഞ് പേറെടുക്കാന്‍ വന്ന മാനിനോട് പോരെടുത്തു.
Posted by Visala Manaskan (entamme@gmail.com) on June 02, 2011 10:41 AM· permalink
സായിബാബയുടെ ചന്ദ്ര-നക്ഷത്ര-കലണ്ടർ
എന്റെ സായിബാബയുടെ പ്രവചനവും “നക്ഷത്രമെണ്ണുന്ന” ഫിലിപ്പ് എം. പ്രസാദും എന്ന പോസ്റ്റിനു ചില ഒറ്റപ്പെട്ട പ്രതികരണങ്ങൾ ഈമെയിൽ വഴിയും നേരിട്ടുള്ള സംഭാഷണങ്ങളിലൂടെയും കിട്ടിയിരുന്നു. ഇത്തരം പോസ്റ്റുകൾ കുറേക്കാലമായി എഴുതുന്നതു കൊണ്ടും, എന്തു തെറ്റു ചൂണ്ടിക്കാണിച്ചാലും അതിനെ ഏതെങ്കിലും വിധത്തിൽ നേരെയാക്കാൻ “നമുക്കറിയാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ടു്. പൂർവ്വമനീഷികൾ എന്താണുദ്ദേശിച്ചതു് എന്നു തനിക്കു വല്ല വിവരവുമുണ്ടോ?” എന്ന മട്ടിലുള്ള പ്രതികരണങ്ങൾ ധാരാളം കിട്ടി നല്ല പരിചയമുള്ളതു കൊണ്ടും, പറഞ്ഞവർ പറഞ്ഞ കാര്യങ്ങളിൽ യാതൊരു കഴമ്പും [...]
Posted by ഉമേഷ് | Umesh on May 10, 2011 06:16 AM· permalink
അക്ഷയതൃതീയ വരുന്നൂ
പ്രിയപ്പെട്ട ചേട്ടാ,
പുത്യേ സീരിയലുകളു തുടങ്ങിയേപ്പിന്നെ കത്തെഴുതാനേ സമയമില്ല. ഒരു പത്തുപതിനഞ്ച് എപ്പിസോഡ് വരെ കഥയൊരു പാച്ചിലു പായും. പിന്നെ ഗുഡ്സ് ട്രെയിൻ പോകുന്നതുപോലെ ചച്ചാം പിച്ചാം ചച്ചാം പിച്ചാം എന്ന മട്ടിൽ ഇഴയും. തിങ്കളാഴ്ച വെഷക്കുപ്പി എടുത്താലും വെള്ളിയാഴ്ചയേ കഴിക്കൂന്ന് എല്ലാവർക്കുമിപ്പോ അറിയാം. പിന്നെ ഒരുമാസം ആശുപത്രി എപ്പിസോഡും. എന്നാപ്പിന്നെ കാണാതിരിക്കാമെന്നുവെച്ചാലും ആൾക്കാരു സമ്മതിക്കൂല. മഹിളാസമാജം മീറ്റിംഗിനു മുഖ്യ അജണ്ട തന്നെ ഇതല്ലേ. ഒരെപ്പിസോഡ് മിസ്സായാപ്പിന്നെ എൻട്രൻസ് പരീക്ഷയ്ക്ക് തോറ്റപോലത്തെ ചമ്മലാ.
ഇപ്പോ കത്തെഴുതാൻ തോന്നിച്ചത് എന്താന്നറിയ്യോ? അക്ഷയതൃതീയ വരുന്നു. ഞാനവിടെയുള്ളപ്പോ ഈ തൃതീയയൊന്നും കണ്ടില്ലല്ലോന്ന് ചേട്ടൻ വിചാരിക്കും. ഞാനും ഇപ്പോഴാ ചേട്ടാ അറിയുന്നത്. പണ്ടും ഇതൊക്കെ ഉണ്ടായിരുന്നത്രേ. അക്ഷയതൃതീയയ്ക്ക് എന്താ വാങ്ങുന്നേന്ന് എന്നോട് ആദ്യം ചോദിച്ചത് ഷൈലാമ്മയാണ്. അപ്പോ ഞാൻ വിചാരിച്ചത്, വടക്കേവീട്ടിലെ കരുണാകരന്റെ മോൾക്ക് കല്യാണത്തിനു കൊടുക്കാൻ എന്താ വാങ്ങുന്നേ എന്നാ ചോദിച്ചത് എന്നാണ്. അവൾടെ പേരും അങ്ങനെയെന്തോ ആണ്. അപ്പോ ഷൈലാമ്മയാണ്
അക്ഷയതൃതീയയെപ്പറ്റി പറഞ്ഞുതന്നത്. അക്ഷയതൃതീയയുടെ ദിവസം സ്വർണ്ണോം വെള്ളീം, പിന്നെ മറ്റുള്ളവയും ഒക്കെ വാങ്ങി വീട്ടിൽക്കൊണ്ടുവെച്ചാൽ ഐശ്വര്യം കൂടുമത്രേ. ഷൈലാമ്മയായതുകൊണ്ട് ആരുടെ ഐശ്വര്യംന്ന് ഞാൻ ചോദിച്ചില്ല. ഇതൊക്കെ വിക്കുന്ന കടക്കാരുടേതാണെന്ന് മനസ്സിലാക്കാൻ എനിക്കുപോലും കഴിയും.
എന്തായാലും സ്വർണ്ണവും വെള്ളിയുമൊന്നും വാങ്ങി, കള്ളന്മാരുടെ ഐശ്വര്യം വർദ്ധിപ്പിക്കേണ്ട കാര്യമൊന്നും എനിക്കില്ലാത്തതുകൊണ്ട്, ചേട്ടാ, ഞാൻ പത്ത് പശൂനെ വാങ്ങി. നല്ലൊരു ദിവസമാണെങ്കിൽപ്പിന്നെ എന്തു വാങ്ങിയാലും ഐശ്വര്യം കൂടുമല്ലോ. ഇനിയിപ്പം വർഷം മുഴുവൻ പാലിനു പാല്, ചെടികൾക്കിടാൻ ചാണകത്തിനു ചാണകം. പിന്നെ ചേട്ടന്റെ അമ്മയ്ക്കും എന്തെങ്കിലും പണിവേണ്ടേ? അക്ഷയതൃതീയയ്ക്കു വാങ്ങിയ പശുക്കളാണ് എന്നു പറഞ്ഞിട്ടും അമ്മേടെ മുഖത്ത് ചതുർത്ഥിയായിരുന്നു. പാലിനു വില കൂട്ടും വിലകൂട്ടും എന്നുപറഞ്ഞ് നമ്മളെപ്പോലെയുള്ള പാവങ്ങളെപ്പറ്റിയ്ക്കാൻ ഇനി ആർക്കും പറ്റൂലല്ലോ അമ്മേന്ന് പറഞ്ഞപ്പോഴാണ് അമ്മേടെ മുഖം ലേശം തെളിഞ്ഞത്. കണികണ്ടുണരാനുള്ള നന്മ ഇനി നമ്മുടെ ആലേൽ ഉണ്ടാവുമല്ലോ.
പിന്നെ മക്കളു നന്നായിട്ടൊക്കെ പഠിക്കുന്നുണ്ട്. മോളു പറഞ്ഞു, കോളേജിലെ കൂട്ടുകാരികളൊക്കെ അക്ഷയതൃതീയയ്ക്ക് എന്താ വാങ്ങിയതെന്നു ചോദിക്കുംന്ന്. അമ്മേടെ എളേപ്പന്റെ മോന്റെ ഭാര്യ മരിച്ചതോണ്ട് നമ്മൾക്ക് ഇക്കൊല്ലം അക്ഷയതൃതീയ ആഘോഷിക്കാൻ പറ്റൂലാന്ന് പറഞ്ഞാമതി എന്നു ഞാൻ പറഞ്ഞു. ചോദിക്കണോർക്ക് ചോദിച്ചാ മതി. എന്തെങ്കിലും മേടിക്കാൻ പോകുമ്പോ പൈസ നമ്മളല്ലേ കൊടുക്കേണ്ടത്?
പിന്നെ നിങ്ങൾടെ അനിയൻ, ടൈയൊക്കെ കെട്ടി ദിവസോം പുറപ്പെട്ടു പോകുന്നുണ്ട്. ആരുടെയൊക്കെ കഴുത്തിലാണ് കുരുക്കിട്ടുവരുന്നതെന്ന് എന്നറിയില്ല. അക്ഷയതൃതീയയ്ക്ക് സ്വർണ്ണം വാങ്ങാൻ പോകണ്ടേ ചേച്ച്യേന്ന് ചോദിച്ചു. നീ കൊണ്ടുപോയി പണയം വെച്ച സ്വർണ്ണമൊക്കെ എടുത്തുതന്നാൽത്തന്നെ എനിക്കു എന്നും തൃതീയ ആണെന്ന് പറഞ്ഞു. ഇപ്പോ അവന്റെ ഭാര്യേടടുത്ത് ഉണ്ടല്ലോ സ്വർണ്ണം. പണയം വെക്കാനൊക്കെ അവളു കൊടുക്കുമെന്ന് എനിക്കു തോന്നുന്നില്ല. എല്ലാവരും എന്നെപ്പോലെയായിരിക്കുമോ?
അക്ഷയതൃതീയ ഒന്ന് കഴിഞ്ഞുകിട്ട്യാമതിയായിരുന്നു. സ്വർണ്ണം ചേട്ടൻ വാങ്ങിവെക്കുംന്ന് പറഞ്ഞാണ് ഞാനെല്ലാവരുടേം മുന്നിൽ പിടിച്ചുനിൽക്കുന്നത്. അക്ഷയതൃതീയ കണ്ടുപിടിച്ചവനെയൊക്കെ സുനാമി പിടിക്കണം. എന്നാലേ അവനൊക്കെ പഠിക്കൂ.
എഴുതിയെഴുതി സമയം പോയി. റിയാലിറ്റി ഷോ തുടങ്ങാൻ സമയമായി.
ചോദിക്കാൻ ഇപ്പോ മറന്നുപോയേനെ. ചേട്ടനു സുഖം തന്നെയല്ലേ? അക്ഷയതൃതീയയിലൊന്നും വിശ്വാസമില്ലെങ്കിലും ചേട്ടൻ ഇടയ്ക്കിടയ്ക്ക് സ്വർണ്ണം വാങ്ങിവെക്കണം കേട്ടോ.
എന്തായാലും ചേട്ടനു നൂറ് അക്ഷയതൃതീയ സ്പെഷൽ ഉമ്മകൾ.
എന്ന് ചേട്ടന്റെ സ്വന്തം ഭാര്യ തങ്കമ്മ.
Posted by സു | Su (noreply@blogger.com) on May 05, 2011 04:40 AM· permalink
സംശയം
ആഴത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന
കടലാണെന്നറിയാം.
അല്പകാലമെങ്കിലും കണ്ണുകാണാതാക്കുന്ന
തിമിരമാണെന്നറിയാം.
അറ്റമില്ലാതെ പോകുന്ന
വഴിയാണെന്നറിയാം.
എന്നിട്ടുമെന്തിനാണ്,
(നിന്റെ) പ്രണയക്കടലിൽ,
കണ്ണുകാണാതെ (ഞാൻ),
അലഞ്ഞുതിരിയുന്നത്!
ഉത്തരം പിടിതരാത്ത ചോദ്യം പോലെ
പ്രണയം നിൽക്കുന്നതെന്താണ്!
Posted by സു | Su (noreply@blogger.com) on May 04, 2011 03:57 AM· permalink
കുഞ്ഞേ
മഴയെന്തിനു കുഞ്ഞേ നിൻ,
കണ്ണുകളിൽ നിറയുന്നൂ?
മാമം തന്നീടുവാൻ,
അമ്മയെത്താഞ്ഞിട്ടോ?
കഥ പറഞ്ഞുറക്കുവാൻ,
അച്ഛൻ വരാഞ്ഞിട്ടോ?
ഒപ്പം ഉണ്ടീടുവാൻ,
ആങ്ങളയെക്കാണാഞ്ഞോ?
കൂടെക്കളിക്കുവാൻ,
കൂട്ടരെത്താഞ്ഞിട്ടോ?
മഴയെന്തിനു കുഞ്ഞേ നിൻ,
കണ്ണുകളിൽ നിറയുന്നൂ?
മഴയെക്കളഞ്ഞിട്ടു നീ ചിരിച്ചീടുക,
വെയിലുപോൽ, മുഖം തിളക്കിനിർത്തീടുക.
Posted by സു | Su (noreply@blogger.com) on April 30, 2011 03:41 AM· permalink
സായിബാബയുടെ പ്രവചനവും “നക്ഷത്രമെണ്ണുന്ന” ഫിലിപ്പ് എം. പ്രസാദും
പ്രവാചകന്മാരുടെ തെറ്റായ പ്രവചനങ്ങൾ ശരിയാണെന്നു വരുത്താൻ അനുയായികൾ കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ കാണുമ്പോൾ ചിരിയാണു വരുന്നതു്. തൊണ്ണൂറ്റാറാം വയസ്സിലേ താൻ മരിക്കൂ എന്നു പ്രവചിച്ച സത്യസായിബാബയെ 84 വയസ്സിനപ്പുറം ജീവിപ്പിക്കാൻ ആധുനികവൈദ്യത്തിനു പോലും കഴിഞ്ഞില്ല. ഈ തൊണ്ണൂറ്റാറിന്റെ കണക്കു ശരിയാക്കാൻ ശ്രീ ഫിലിപ്പ് എം പ്രസാദ് (തന്നെ, തന്നെ, മാനസാന്തരപ്പെട്ട പഴയ നക്സലൈറ്റ് നേതാവു് ഫിലിപ്പ് എം. പ്രസാദ് തന്നെ) കേരളകൗമുദിയിൽ എഴുതുന്നു: റോമന്‍ കലണ്ടര്‍ അനുസരിച്ചാണ് അദ്ദേഹത്തിന് ഇപ്പോള്‍ 84 വയസ്സ്. നക്ഷത്രകാലഗണനാരീതിയാണ് ബാബ ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ [...]
Posted by ഉമേഷ് | Umesh on April 25, 2011 08:39 AM· permalink
ആയിരിക്കും
ആകാശമേലാപ്പിലിന്നലെ കണ്ടു ഞാൻ
പൂക്കൾ പോൽ ആയിരം നക്ഷത്രങ്ങൾ.
ഭൂതലം വിട്ടങ്ങു പോയ പ്രിയപ്പെട്ടോർ,
ഇങ്ങോട്ടു നോക്കിയിരിയ്ക്കയാണോ,
നമ്മളെക്കണ്ടുള്ള സന്തോഷത്തിൽ,
പൂ പോൽ വിടർന്നു ചിരിയ്ക്കയാണോ!
Posted by സു | Su (noreply@blogger.com) on April 20, 2011 01:30 PM· permalink
ന സ്റ്റാഫ് സ്വാതന്ത്ര്യമർഹതി
രാവിലെ വീട്ടീന്നു വെറും ഒന്നേ ഒന്നര പ്ലേറ്റ് ഉപ്പുമാവിൽ, നാലേ നാലു പാളയങ്കോടൻ പഴവും ചേർത്തു കുഴച്ചകത്താക്കി വണ്ടിയുമെടുത്തു 8 മണിക്കോഫീസിലേക്കു പുറപെട്ട് 50 കിലോമീറ്റർ ദൂരം ഓടിച്ചോഫീസിൽ എത്തിയപ്പോഴേക്കും സമയം പതിവുപോലെ 8.30. സിസ്റ്റമൊക്കെ ഓൺ ചെയ്തു കഴിഞ്ഞപ്പോഴേക്കും ക്ഷീണിച്ചു. ഒരു ചൂടു ചായകുടിച്ചിട്ടാകാം അടുത്ത പരിപാടിയെന്നു കരുതി പാണ്ട്രിയിലേക്കു നടക്കുന്നവഴിക്കാ നിങ്ങളെ എം ഡി
Posted by കുറുമാന്‍ (rageshku@gmail.com) on April 19, 2011 08:03 AM· permalink
ഉറപ്പാണ്
കണ്ണാ...
കരിനീലവർണ്ണാ...
കള്ളച്ചിരിയുമായ് നിൽക്കുന്ന,
കാർവർണ്ണാ...
അഴൽ, കണ്ണീരായൊഴുകുമ്പോൾ,
സാന്ത്വനിപ്പിക്കുവാൻ,
കണ്ണാ നീയെൻ അരികിൽ വരും.
ചിരിച്ചുല്ലസിയ്ക്കുമ്പോൾ,
കൂടെച്ചിരിയ്ക്കുവാൻ,
കണ്ണാ നീയെൻ അരികിൽ വരും.
തളർന്നു വീഴുമ്പോൾ,
താങ്ങായി മാറുവാൻ,
കണ്ണാ നീയെൻ അരികിൽ വരും.
കാലിടറീടുമ്പോൾ,
കൈയൊന്നു നീട്ടുവാൻ,
കണ്ണാ നീയെൻ അരികിൽ വരും.
ഗോക്കൾ തൻ പിന്നാലെയോടിത്തളരുമ്പോൾ,
വെണ്ണ കട്ടുണ്ടിട്ടു വയറുനിറയുമ്പോൾ,
കൂട്ടുകാരൊത്തു കളിച്ചുതളരുമ്പോൾ,
കണ്ണാ നീയെന്റെയരികിൽ വരും.
കണ്ണാ...
മഴമേഘവർണ്ണാ...
Posted by സു | Su (noreply@blogger.com) on April 18, 2011 04:47 AM· permalink
ബട്ടർഫിംഗേഴ്സ്
ഇന്ത്യാ-പാകിസ്താൻ ക്രിക്കറ്റ് ലോകകപ്പു് സെമി-ഫൈനൽ മത്സരത്തിൽ മൂന്നാം തവണയും സചിന്റെ ക്യാച്ച് നിലത്തിട്ടപ്പോൾ കമന്റേറ്ററായ റമീസ് രാജ നിരാശയോടെയാണെങ്കിലും സാഹചര്യത്തിന്റെ ലാഘവം വിടാതെ സഹകമന്റേറ്ററായ മഞ്ജ്‍രേക്കറോടു ചോദിക്കുന്നു:"ഇദ്ദേഹം ഇന്നെന്താണാവോ പ്രാതലിനു് കഴിച്ചതു്!"ഇന്നു് കണികണ്ടതാരെയെന്നൊക്കെ ചോദിക്കുന്നതുപോലെയുള്ള ചോദ്യത്തിനു് തമാശയെന്തെന്നു കെട്ടുകേൾവിപോലുമില്ലാത്ത മഞ്ജ്‍രേക്കറുടെ
Posted by സന്തോഷ് (noreply@blogger.com) on April 01, 2011 07:21 PM· permalink
ക്രിക്കറ്റ് ബോൾ
"SG-യുടെ ക്രിക്കറ്റ് ബോൾ ഉണ്ടോ?"തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്പോർട്സ്ഗുഡ്സ് കടയിലെ സെയിൽസ്‍മാനോടു് ഞാൻ ആരാഞ്ഞു.എന്റെ നിറയൗവനവും തികഞ്ഞ സ്പോർട്സ്‍മാൻ ഭാവവും കണ്ടാവണം, അദ്ദേഹം താല്പര്യമില്ലായ്മയും പുച്ഛവും സമാസമം ചേർത്തു് അല്പം പരുക്കനായിത്തന്നെ ചോദിച്ചു: "നിങ്ങൾക്കെന്തിനാ SG-ബോൾ?"ഒന്നന്ധാളിച്ചുപോയ എന്നെ നോക്കി അദ്ദേഹം തുടർന്നു: "ബിഡിഎം നല്ല ബോളാണു്. വില മൂന്നിലൊന്നേയുള്ളൂ. അതു പോരേ?""അല്ല
Posted by സന്തോഷ് (noreply@blogger.com) on March 28, 2011 05:55 AM· permalink
ബാറ്റും പന്തും
മറവി തൻ ബാറ്റിൽ തട്ടിത്തടഞ്ഞെന്റെ-
യോർമ്മയാം പന്തു തെറിച്ചീടുന്നു.
ഓടിയടുത്തിട്ടു ചേർത്തുപിടിച്ചെന്നാൽ,
ഹൃത്തിലൊരായിരം പൂക്കൾ കാണാം.
കണ്ണെത്താദൂരത്തു തെന്നിത്തെറിയ്ക്കുകിൽ,
ശൂന്യമായീടും മനസ്സൊന്നു തേങ്ങിടും.
പിന്നാലെയോടി, ചിലപ്പോൾ തളർന്നിടും,
പൊയ്ക്കോട്ടെയെന്നു, മനം, നൊന്തു ചൊല്ലിടും.
കണ്ടുകിട്ടുമ്പോൾ മനസ്സു കുളിർന്നിടും,
നോവിച്ചീടുമ്പോൾ, കുടഞ്ഞൊന്നെറിഞ്ഞിടും.
മനസ്സിന്റെ ചെപ്പിലടച്ചു വയ്ക്കട്ടെ ഞാൻ,
മറവി തൻ ബാറ്റിനെ കാട്ടാതെയീ പന്ത്.
Posted by സു | Su (noreply@blogger.com) on March 26, 2011 03:37 AM· permalink
കര്‍ഷകത്തൊഴിലാളികള്‍ പതിനാറ് ലക്ഷം; കൃഷിപ്പണിക്ക് ആളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കണക്കുപ്രകാരം കര്‍ഷകത്തൊഴിലാളികള്‍ പതിനാറ് ലക്ഷത്തിലധികം. കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നതാകട്ടെ അധികവും അന്യസംസ്ഥാന തൊഴിലാളികളും. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് യഥാര്‍ഥ കര്‍ഷകരായി സര്‍ക്കാര്‍ പരിഗണിക്കുന്നത്. അനര്‍ഹമായി അംഗത്വം നേടിയതാണ് ഇതിലധികവും.കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമാകാന്‍ ഏതെങ്കിലും അംഗീകൃത കര്‍ഷകസംഘടനയുടെ
Posted by keralafarmer (chandrasekharan.nair@gmail.com) on March 25, 2011 12:03 AM· permalink
പൂവാലിപ്പശുവും പുഴമീനും
പൂവാലിപ്പശുവിനു സ്വന്തം പുര കെട്ടാൻ സമയമായി. പുര മേഞ്ഞില്ലെങ്കിലോ? മഴ നനഞ്ഞു കിടക്കേണ്ടിവരും. അപ്പോ ആ നാട്ടിലെ കുരങ്ങച്ചാരു പറഞ്ഞു, ‘പുരയൊക്കെ ഞാൻ കെട്ടിമേഞ്ഞുതരും, പക്ഷേ അതിനു കൂലിയായിട്ട് പണം തന്നെ കിട്ടണം’ന്ന്. പാവം പൂവാലി. എവിടെയുണ്ട് പണം എടുത്തുകൊടുക്കാൻ? പക്ഷേ, പണമില്ലെന്നു പറഞ്ഞാലോ? കുരങ്ങച്ചാര് വീടു കെട്ടിക്കൊടുക്കാതെ വേറെ വഴിക്കു പോകും. ആലോചിച്ചാലോചിച്ച്, പൂവാലി പുഴയുടെ കരയ്ക്കെത്തി. പുഴയിൽ അധികം വെള്ളവുമില്ല, അവിടെയൊന്നും അധികം പുല്ലുമില്ല. പൂവാലി എന്നാലും വെയിലത്ത് വെറുതേ നിന്നു. കുറേ നേരം നിന്നപ്പോൾ പുഴയിൽ നിന്ന് ഒരു മീൻ പൊന്തിവന്നു. അതിനെ ഒരിക്കൽ കരയിൽ നിന്നു പിടയ്ക്കുമ്പോൾ വെള്ളത്തിലേക്കു തട്ടിയിട്ട്, പൂവാലിപ്പശു രക്ഷിച്ചിട്ടുണ്ട്.
അതു ചോദിച്ചു:-
“പൂവാലിപ്പയ്യേ പൂവാലിപ്പയ്യേ,
പുഴയുടെ കരയിൽ എന്തു കാര്യം?
വെള്ളവുമില്ല, പുല്ലുമിവിടില്ല,
വെയിലത്തു നിൽക്കാനെന്തു കാര്യം?”
അപ്പോ പൂവാലി പറഞ്ഞു:-
“പുര കെട്ടി മേയുവാൻ
കുരങ്ങച്ചാർ വന്നിടും.
ജോലിക്കു കൂലിയായ്
പണം തന്നെ നൽകണം.”
എന്റടുത്ത് എവിടുന്നാ പണം! പുര കെട്ടിയില്ലെങ്കിൽ നനഞ്ഞു കിടക്കേണ്ടിവരും. മഴക്കാലം തുടങ്ങാനായില്ലേ?”
അപ്പോ പുഴമീൻ പറഞ്ഞു. “ഞാനൊരു സൂത്രം പറഞ്ഞുതരാം. പണം കിട്ടും, പുര മേയുകയും ചെയ്യാം. ഇവിടുന്ന് കുറച്ച് വടക്കോട്ട് നടന്നാൽ, വഴിയരികിൽ വല്യൊരു മരം കാണും. അതിന്റെ വേരിന്റെ ചുവട്ടിൽ പണമുണ്ട്. ആവശ്യമുള്ളതേ എടുക്കാവൂ.”
പുഴമീൻ പറഞ്ഞതുകേട്ടപാടേ പൂവാലി നടന്നു. വേഗം വേഗം നടന്നു. മരം കണ്ടുപിടിച്ചു. നോക്കിയപ്പോഴോ? മരത്തിനു മുകളിൽ നിറയെ പക്ഷിക്കൂടുകൾ. അതിനു ചുവട്ടിൽ കുറേ മൃഗങ്ങൾ വെയിലു കൊള്ളാതെ നിൽക്കുന്നു. ഇതൊക്കെ കണ്ടപ്പോൾ പൂവാലിയ്ക്കു സങ്കടമായി. എല്ലാവർക്കും ഉപകാരമുള്ള മരം തള്ളിയിട്ട് എങ്ങനെയാ വേരിനടിയിൽ നിന്ന് പണം എടുക്കുക?
പൂവാലി, പുഴയുടെ കരയിലേക്ക് തിരിച്ച്നടന്നു. അവിടെയെത്തിയപ്പോ പുഴമീൻ വീണ്ടും വന്നു.
“എന്താ പൂവാലി പണം കിട്ടിയില്ലേ? ഇനി പുര കെട്ടി മേഞ്ഞൂടേ?” പുഴമീൻ ചോദിച്ചു.
പൂവാലി പറഞ്ഞു. “പണം കിട്ടിയില്ല. മരം തള്ളിയിട്ട് പണം എടുക്കാൻ മനസ്സുവന്നില്ല.”
“അതെയോ?” പുഴമീൻ കുറച്ചുനേരം ആലോചിച്ച് പറഞ്ഞു. “എന്നാൽ വേറൊരു സ്ഥലം പറഞ്ഞുതരാം. അവിടെപ്പോയാൽ ആവശ്യത്തിനു പണം കിട്ടും.”
“പോയി നോക്കാം.” പൂവാലി പറഞ്ഞു.
“ആ മരത്തിന്റെ അടുത്തുകൂടെ കുറച്ചുനടന്നാൽ മണ്ണുകൊണ്ടുണ്ടാക്കിയ ഒരു വീട് കാണാം. ആ വീട് പൊളിച്ച്, അത് നിന്നിടത്ത് കുഴിച്ചാൽ പണം കിട്ടും.”
പുഴമീൻ പറഞ്ഞതും കേട്ട് പൂവാലി വേഗം വേഗം നടന്നു. മരവും കഴിഞ്ഞ് നടന്ന്, മൺവീടിന്റെ അടുത്തെത്തി. പൂവാലിയ്ക്ക് ഒരു കാലുകൊണ്ട് തട്ടിക്കളയാനേ ഉള്ളൂ ആ മൺവീട്. സൂക്ഷിച്ചുനോക്കിയപ്പോഴോ? കുറേ ഉറുമ്പുകൾ പഞ്ചാരത്തരികളും അരിമണികളും ഒക്കെയെടുത്ത് ആ മൺവീടിന്റെ ഉള്ളിലേക്ക് പല ഭാഗത്തുനിന്നും പോകുന്നു. ഉറുമ്പുകളുടെ വീടായിരിക്കും അതെന്ന് പൂവാലിക്കു തോന്നി. പാവം ഉറുമ്പുകൾ. അവയെ നശിപ്പിച്ചിട്ട് എങ്ങനെയാ പണം എടുക്കുക? അതൊന്നും പറ്റില്ലെന്നുവെച്ച് പൂവാലി തിരിച്ചു നടന്നു.
പുഴയുടെ കരയിലെത്തി. പുഴമീൻ പൊന്തിവന്നു.
“ഞാനവിടുന്ന് പണമെടുത്തില്ല. അവിടെ ഉറുമ്പുകളുടെ വീടല്ലേ. അതിനെയൊക്കെ ദ്രോഹിച്ചിട്ട് പണമെടുക്കാൻ കഴിയില്ല.” പൂവാലി പറഞ്ഞു.
“ഓ...”മീൻ ആലോചിച്ചു. എന്നിട്ടു പറഞ്ഞു. “ആ മൺവീടിന്റെ അടുത്തുനിന്ന് കുറച്ചുകൂടെ പോയാൽ, തല പോയ ഒരു തെങ്ങുകാണാം. അതിന്റെ ചോട്ടിൽ പണമുണ്ട്. എടുത്തോ.”
പൂവാലി വേഗം വേഗം നടന്നു. തല പോയ തെങ്ങുകണ്ടു. ഉയരത്തിലൊന്നുമല്ല. പൂവാലിയ്ക്ക് എത്തിനോക്കാനുള്ള ഉയരമേ ഉള്ളൂ. അതിനുമുകളിൽ. ഒരു കൂടുകണ്ടു പൂവാലി. എത്തിനോക്കിയപ്പോഴോ? കുരുവികളും കുഞ്ഞുങ്ങളും. അയ്യോ! ഇവിടുന്നും പണമെടുക്കാൻ പറ്റില്ല. പൂവാലി സങ്കടത്തോടെ തിരിച്ചുനടന്നു.
പുഴയുടെ കരയിലെത്തി. പുഴമീനിനെ കണ്ടു കാര്യം പറഞ്ഞു. പണം കിട്ടിയില്ലെങ്കിലും പുരമേഞ്ഞില്ലെങ്കിലും ആരേം ദ്രോഹിക്കില്ലെന്നു പറഞ്ഞു.
അപ്പോ മീൻ പറഞ്ഞു. “പൂവാലീ, ഞാൻ നിന്നെ പരീക്ഷിച്ചതായിരുന്നു. എന്നോടൊരിക്കൽ ഉപകാരം കാട്ടിയതു പോലെ എല്ലാവരേം സ്നേഹമുണ്ടോന്നു നോക്കിയതാ. അവിടെ എവിടേം പണമില്ല. എല്ലാത്തിനും കാവലായിട്ട് പാമ്പുകൾ ഉണ്ടുതാനും. ദ്രോഹിച്ച് പണമെടുക്കാൻ വിചാരിച്ചാൽ, അവ ഓടിച്ചുവിടും. അവരെല്ലാം വളരെ കൂട്ടായിട്ടും സ്നേഹമായിട്ടും കഴിയുന്നവരാണ്. ഇപ്പോ നീയും വളരെ സ്നേഹമുള്ളവളാണെന്ന് മനസ്സിലായി.”
“അയ്യോ!“ പാമ്പുകൾ എന്നുകേട്ട്, പൂവാലി പേടിച്ചു. എന്നിട്ട് പണം എങ്ങനെ കിട്ടും എന്ന് വീണ്ടും ആലോചിച്ച് സങ്കടത്തോടെ നിന്നു.
പുഴമീൻ പുഴയ്ക്കുള്ളിലേക്കു പോയി. മീനും കൂട്ടുകാരും കൂടെ ഒരു ചെറിയ സഞ്ചി കൊണ്ടുവന്നു പൂവാലിയ്ക്കു കൊടുത്തു. എന്നിട്ടു പറഞ്ഞു:-
“പൂവാലിപ്പയ്യേ, പാവം പയ്യേ
പണമിതെടുത്ത് പൊയ്ക്കോളൂ,
കുരങ്ങച്ചാർക്കു പണം നൽകീട്ട്
പുര നന്നായി മേഞ്ഞോളൂ.”
പണം കിട്ടിയപ്പോൾ പൂവാലിയ്ക്ക് സങ്കടമെല്ലാം മാറി. എപ്പഴെങ്കിലും തിരിച്ചുകൊടുക്കാംന്നും പറഞ്ഞ്, പണവുമെടുത്ത്, മീനുകൾക്ക് നന്ദിയും പറഞ്ഞ് പൂവാലി വേഗം കുരങ്ങച്ചാരെ കാണാൻ നടന്നു.
Posted by സു | Su (noreply@blogger.com) on March 17, 2011 05:52 AM· permalink
നോക്കുകൂലിയ്ക്ക് അന്ത്യമില്ല
നോക്കുകൂലി 30,000 രൂപ; ഷൊറണൂര്‍ ഗവ. പ്രസ്സില്‍ മെഷീന്‍ ഇറക്കാനായില്ല ഷൊറണൂര്‍: സി.ഐ.ടി.യു. തൊഴിലാളികള്‍ 30,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷൊറണൂര്‍ ഗവ. പ്രസ്സിലേക്ക് കൊണ്ടുവന്ന ഹൈടെക് ഓഫ്‌സെറ്റ് മെഷീനുകള്‍ ഇറക്കാനായില്ല. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഷൊറണൂര്‍ ഗവ. പ്രസ്സ് നവീകരണത്തിന്റെ ഭാഗമായാണ് പുതിയ ഹൈടെക് വെബ് ഓഫ്‌സെറ്റ് മെഷീന്‍ സ്ഥാപിക്കാന്‍
Posted by keralafarmer (chandrasekharan.nair@gmail.com) on March 09, 2011 12:50 AM· permalink
അയ്യേ 6!
ബഹുമാന്യരായ മലയാളി മഹാജനങ്ങളേ,ഫയർഫോക്സ്, ക്രോം, സഫാരി, ഇന്റർനെറ്റ് എക്സ്പ്ലോറർ എട്ടോ ഒമ്പതോ, ഏതു വേണമെങ്കിലും ഉപയോഗിക്കൂ, ഇന്റർനെറ്റ് എക്സ്പ്ലോറർ 6 ഉപയോഗിക്കുന്നു എന്നു മാത്രം പറയല്ലേ; പ്ലീസ്! ഇന്ത്യക്കാർ വിചാരിച്ചാൽ ഈ രോഗശമനം എളുപ്പമാക്കാം.
Posted by സന്തോഷ് (noreply@blogger.com) on March 07, 2011 07:23 PM· permalink
ബാല്യകാലസഖിയും ഫേസ്‍ബുക്കും
ബാല്യകാലസഖിയെപ്പറ്റി ശ്ലോകമെഴുതാൻ സന്തോഷിനു മാത്രമേ പറ്റുള്ളൂ എന്നു കരുതിയോ? നിറകൺകളിൽ നീരദശോഭയൊടെൻ പുറകേ വിട ചൊല്ലിയ ബാല്യസഖീ, കറ തീർന്ന നറും പ്രണയത്തൊടു നീ വരികെൻ മുഖപുസ്തകമേറിടുവാൻ! ‘സൗപർണ്ണിക’ അക്ഷരശ്ലോകസദസ്സിൽ ‘ന’ എന്ന അക്ഷരത്തിനു തോടകവൃത്തത്തിൽ (”സഗണം കില നാലിഹ തോടകമാം”) എഴുതേണ്ടി വന്ന എഴുതിയ ശ്ലോകം.
Posted by ഉമേഷ് | Umesh on February 24, 2011 07:29 AM· permalink
ലെഗ് സ്റ്റംപ്
പതിവിലും ധൃതിയിൽ ബാറ്റിംഗ് ക്രീസിലേയ്ക്കു നടക്കുമ്പോൾ ഞാൻ അമിത്തിനോടു് മിണ്ടിയതേയില്ല. സ്ഥിരമുള്ള “ബെസ്റ്റ് ഓഫ് ലക്” പോലും വിഷ് ചെയ്യാവുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. രാത്രിമഴയിൽ നനഞ്ഞുകിടക്കുന്ന മാറ്റിൽ നിന്നും മുഖത്തോളമുയരത്തിൽ പൊന്തിവരുന്ന ബോൾ എന്റെ ചിന്തകളിൽ നിറഞ്ഞു. ടോസ് കിട്ടിയപ്പോൾ ആദ്യം ബൌൾ ചെയ്യാമന്നു പറഞ്ഞതു് ഞാനും ബൌളറായ വാസുവും മാത്രം. പ്രശാന്തിനും രാജേഷിനും പോലും അതിരാവിലെ പിച്ചിൽ
Posted by സന്തോഷ് (noreply@blogger.com) on February 24, 2011 01:03 AM· permalink
ആദരാജ്ഞലികള്‍
ഇന്നത്തെ അപകടം ഒഴിവാക്കാന്‍ പറ്റുന്ന ഒരൊറ്റ ആളേ ഉണ്ടായിരുന്നുള്ളൂ-ആ വാനിന്റെ ഡ്രൈവര്‍. എട്ട് പത്ത് പിഞ്ച്
കുഞ്ഞുങ്ങളാണ് ഞാനോടിക്കുന്ന വണ്ടിയില്‍ ഇരിക്കുന്നതെന്നും അവരുടെ ജീവന്‍ മുഴുവനും എന്റെ കൈയ്യിലാണ് എന്നും അയാല്‍
ഓരോ മിനിറ്റിലും ചിന്തിച്ചിരുന്നെങ്കില്‍ മാത്രമേ ആ അപകടം ഒഴിവാകുമായിരുന്നുള്ളൂ. എന്ത് ജോലിയാണ് ചെയ്യുന്നതെങ്കിലും
അത് എന്തിനാണ് ചെയ്യുന്നതെന്നോ അതിന്റെ ഉത്തരവാദിത്തം എത്രത്തോളമുണ്ടെന്നോ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഏത് ജോലി
ചെയ്താലും അവസാനം ഇങ്ങിനെയൊക്കെ പറ്റും. അംബാനിയോ ടാറ്റായോ ആയാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കൂ എന്ന്
കരുതുന്നവര്‍ ഒന്നോര്‍ക്കുക- പത്ത് പന്ത്രണ്ട് കുട്ടികളെ സുരക്ഷിതമായി രാവിലെ സ്കൂളിലും വൈകുന്നേരം വീട്ടിലും എത്തിക്കുന്ന
ജോലിക്കുള്ള മഹത്വത്തില്‍ കൂടുതലൊന്നും ബാറ് നടത്തുന്നതിലോ റിയല്‍ എസ്റ്റേറ്റില്‍ കാശുണ്ടാക്കുന്നതിലോ ഇല്ല. എല്ലാ ട്രാഫിക്
ബ്ലോക്കിനകത്തുകൂടിയും വെട്ടിച്ച് വെട്ടിച്ച് നമ്മളെ സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കുന്ന ഓട്ടോ ഡ്രൈവറോട് അയാള്‍
ഒന്നോ രണ്ടോ അഞ്ചോ രൂപ കൂടുതല്‍ ചോദിക്കുമ്പോള്‍ അന്യായമാണെങ്കില്‍ തീര്‍ച്ചയായും പ്രതികരിക്കണം-പക്ഷേ മാന്യമായ
ഒരു ജോലി ഉത്തരവാദിത്തത്തോടെ ചെയ്ത ഒരാളാണ് അയാള്‍ എന്ന ബഹുമാനം അയാളോട് എപ്പോഴുമുണ്ടായിരിക്കണം.
തന്റെ ജോലിയുടെ ഉത്തരവാദിത്തവും മഹത്വവും ആ വാന്‍ ഡ്രൈവര്‍ ഓര്‍ത്തിരുന്നെങ്കില്‍ അയാള്‍ ഓവര്‍ സ്പീഡില്‍ വണ്ടി ഓടിക്കില്ലായിരുന്നു. വേറേ ആര്‍ക്കും ആ അപകടം ഒഴിവാക്കാന്‍ പറ്റുകയുമില്ലായിരുന്നു. ഇനിയുള്ള ഡ്രൈവര്‍മാരെങ്കിലും ഇതൊന്നോര്‍ത്തെങ്കില്‍...
Posted by വക്കാരിമഷ്‌ടാ (noreply@blogger.com) on February 17, 2011 06:04 PM· permalink
മിണ്ടാത്തതെന്തേ?
(വാലന്റൈൻസ് ഡേയ്ക്കു് ചുവന്ന റോസും ഹൃദയാകൃതിയിലുള്ള കടും ചോക്ലേറ്റുകളും കൊടുത്തിട്ടു്, ആനന്ദാതിരേകത്താൽ ശബ്ദമിറങ്ങിപ്പോയി നിൽക്കുന്ന ഭാര്യയോടും, വാലന്റൈൻസ് ഡേയ്ക്കു് ചുവന്ന റോസും ഹൃദയാകൃതിയിലുള്ള കടും ചോക്ലേറ്റുകളും കിട്ടാത്തതിനാൽ പിണങ്ങിനിൽക്കുന്ന ഭാര്യയോടും ചോദിക്കാൻ പറ്റിയ വാചകം.)ഒന്നുംമിണ്ടാൻവയ്യേഭാര്യേ?(സൗകര്യ പൂർവ്വം ഈ വാചകം സ്ത്രീ എന്ന പേരിലുള്ള ശ്ലോകത്തിലാണു് ചമച്ചിരിക്കുന്നതു്.
Posted by സന്തോഷ് (noreply@blogger.com) on February 16, 2011 10:52 PM· permalink
പാടില്ല, പാടില്ല, നമ്മേ നമ്മൾ...
പുസ്തകത്താളിനിടയിലെവിടെയെങ്കിലും മയിൽപീലി പോയിട്ടു്, ഒരു സുമത്താളോ നഖക്ഷതമോ, എന്തിനു്, മഷിത്തുള്ളിയോ കണ്ടാൽ പോലും പ്രേമത്തിൽ പെട്ടുപോയിട്ടില്ലെന്നുറപ്പു വരുത്തുന്ന മാതാപിതാക്കളുള്ള ഒരു തലമുറയുണ്ടായിരുന്നു മലയാളത്തിൽ. ഇന്നാവട്ടെ, മകനു് സ്കൂളിൽ കൊടുത്തുവിട്ട ബാഗിനുള്ളിൽ സകലമാന പെൺതരികൾക്കുമുള്ള പ്രണയദിനസമ്മാനവുമുണ്ടായിരുന്നു—അതൊരുക്കിയതാവട്ടെ, സ്വന്തം അമ്മയും!വന്നിഷ്ടമിയന്നെൻ പ്രിയസീമന്തിനി
Posted by സന്തോഷ് (noreply@blogger.com) on February 16, 2011 01:13 AM· permalink
GM Rubber ഒരു തുറന്ന ചര്‍ച്ച
2011 ഫെബ്രുവരി 11 ന് കോട്ടയം ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചര്‍ച്ച കേള്‍ക്കുവാന്‍ അവസരമൊരുക്കുന്നു. മുന്‍ ബയോഡൈവേഴ്‌സിറ്റി ചെയര്‍മാന്‍ ഡോ. വി.എസ്. വിജന്‍ സംസാരിക്കുന്നു റബ്ബര്‍ ബോര്‍ഡ് മെംബര്‍ ശ്രീ സിബി മോനിപ്പള്ളി സംസാരിക്കുന്നു എസ്. ഉഷ (തണല്‍) സംസാരിക്കുന്നു. ശ്രീധര്‍ (തണല്‍) സംസാരിക്കുന്നു സ്ഥിതിവിവര കണക്കുകളിലൂടെ കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ചും മാധ്യമങ്ങളിലൂടെ വ്യാപരിവില
Posted by keralafarmer (chandrasekharan.nair@gmail.com) on February 16, 2011 12:21 AM· permalink
ലിത് ലെവര് തന്നീ
കേപ്പീസ്സീസ്സീയുടെ കേരള വികസന കോണ്‍ഗ്രസ്സില്‍ നാനോടെക്‍നോളജിയുടെ സാധ്യതകളെക്കുറിച്ച് ഡോക്ടര്‍മാരായ അരുണ്‍ കുമാറും അജിത് കുമാറും പ്രബദ്ധങ്ങള്‍ അവതരിപ്പിച്ചു എന്ന് ഇന്നത്തെ മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ നമ്മുടെ പഴയ അണ്ണന്മാര്‍ തന്നെയോ ഇതെന്നൊരാശങ്ക. അവരെപ്പറ്റി യേറ്റുയിസഡ് ഇവിടെ.
എന്തായാലും കേപ്പീസീസീയുടെ ടൈം ബെസ്റ്റ് ടൈം. ഇപ്പോള്‍ ഉള്ളതൊന്നും പോരാഞ്ഞ് ഈ അണ്ണന്മാരെയും കൂടെ വിളിച്ച് സെമിനാറിച്ചിരിക്കുന്നു. കേരളം വികസിക്കേണ്ടത് ഇവരില്‍ക്കൂടിയാണെന്ന് (ഇതവര്‍ തന്നെയെങ്കില്‍) കേപ്പീസീസീക്ക് ബോധിച്ചെങ്കില്‍ നമുക്കും കുറച്ച് തീരുമാനങ്ങളൊക്കെയെടുക്കാമായിരുന്നു.
Posted by വക്കാരിമഷ്‌ടാ (noreply@blogger.com) on February 14, 2011 04:23 PM· permalink
കണ്ടുപിടുത്തം
(മുൻകൂർ ജാമ്യം: വളരെക്കാലത്തിനു ശേഷമുള്ള ശ്രമമാണു്.) ഹൊ, ഭയങ്കരം. ഈ ബുദ്ധി എനിക്കു് തോന്നിയില്ലല്ലോ!സ്ഥിതിചെയ്യുന്നതു് ഇറ്റലിയിലാണെങ്കിലും തനി അമേരിക്കൻ വിധേയത്വം വച്ചുപുലർത്തിവരുന്ന റോമിലെ ജോൺ കോബോൾട് യൂണിവേഴ്സിറ്റിയിലെ ഹോറോളജി ഡിപാര്‍ട്മെന്‍റിലെ ശാസ്ത്രജ്ഞന്മാർ അത്ഭുതകരമായ ഒരു കണ്ടു പിടിത്തം നടത്തിയിരിക്കുന്നു. (നമ്മൾ സാധാരണക്കാർ വിചാരിക്കുന്ന സാധനമല്ല ഹോറോളജി. അതുകൊണ്ടു് ബഹുമാന്യ വായനക്കാരുടെ
Posted by സന്തോഷ് (noreply@blogger.com) on February 01, 2011 08:26 PM· permalink
ഇൻവിറ്റേയ്ഷൻ
(ഔട്‍ലുക്ക് മുതലായ കലണ്ടറിംഗ് ഉപാധികൾ ഉപയോഗിച്ചു് മീറ്റിംഗ് സംഘടിപ്പിച്ചിട്ടില്ലാത്തവർക്കു് ഈ പോസ്റ്റിലെ തമാശ മനസ്സിലാവണമെന്നില്ല.)ജോലിയിൽ പ്രവേശിച്ച പുത്തൻ പ്രവാസിയെ (ഭാരതീയനല്ല) ഭരിക്കാൻ മുതലാളി ഏർപ്പെടുത്തിയതു് ഈയുള്ളവനെ. എന്‍റെ ഭരണനയമനുസരിച്ചു് (അനുഭവമനുസരിച്ചും) ആഴ്ചയിലൊരിക്കൽ മിണ്ടിയും പറഞ്ഞുമിരുന്നില്ലെങ്കിൽ പുതിയ ജോലിക്കാർ പണിയെടുക്കില്ല. ‘ഞാനിവിടെ പുതിയതല്ലേ, എനിക്കൊന്നുമറിഞ്ഞുകൂടേ!’
Posted by സന്തോഷ് (noreply@blogger.com) on February 01, 2011 08:25 PM· permalink
മൂന്ന് മിനിറ്റ്
പകലന്തിയോളം പണിയെടുത്തു് ഏഴെട്ടു മണിയാവുമ്പോൾ വീടുപറ്റുന്ന നേരത്താണു് സകലമാന റ്റെലിമാർക്കറ്റർമാർക്കും നമ്മോടു് സംസാരിക്കാൻ പൂതിയുണ്ടാവുന്നതു്.പണ്ടൊക്കെ, എന്നു വച്ചാൽ അച്ചുവിനു് പറഞ്ഞാൽ മനസ്സിലാവാതിരുന്ന പ്രായത്തിൽ, ഇത്തരം കോളുകളാണെങ്കിൽ, ഫോണെടുത്തു് വായിൽത്തോന്നുന്ന വികടത്തരം പുലമ്പാറുണ്ടായിരുന്നു. തന്തയും തള്ളയും ചെയ്യുന്നതെല്ലാം അതേപടി അനുകരിക്കാൻ അവസരം പാർത്തുനടക്കുകയാണു് അച്ചു എന്നതിനാ
Posted by സന്തോഷ് (noreply@blogger.com) on February 01, 2011 08:24 PM· permalink
ചെരിപ്പു വീശും പെൺമണികൾ
പൊതുവേദികളിലും മറ്റും ധാരാളിത്തത്തോടെ ഉപയോഗിക്കുന്ന പോപുലർസ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു പ്രശ്നം അതിന്റെ അവിശ്വസനീയതയാണു്. ഈ അവിശ്വസനീയത തന്നെയാണു് അതിന്റെ ഗുണവും. കേൾവിക്കാരിൽ "വൗ!" എന്നൊരാത്തനാദം പുറപ്പെടുവിക്കാനായാൽ പറയുന്ന വിഷയത്തിന്റെ "കേൾക്കബിലിറ്റി"യും ആളുകളെ "പിടിച്ചിരുത്തബിലിറ്റി"യും കൂടുമെന്നുറപ്പല്ലേ? അവിശ്വസനീയതയിൽ തുടങ്ങി, പിന്നീടു് പതിയെ, "ശരിയായിരിക്കും അല്ലേ? അല്ലാതെപിന്നെ ഈ
Posted by സന്തോഷ് (noreply@blogger.com) on February 01, 2011 07:00 AM· permalink
കരതലാമലകം
കരതലാമലകത്തിനു തുല്യമെ- ന്നരുമയാം പ്രിയവല്ലഭ തൻ മനം; മുറിവു പറ്റുകിലിത്തിരി കയ്ചിടും, സരസമാക്കുകിലെന്നുമിനിച്ചിടും! മൂന്നാമത്തെ വരി വിരസമാവുകിലിത്തിരി കയ്ചിടും എന്നു് ആക്കുന്നതാണു് ഒന്നുകൂടി നല്ലതെന്നു തോന്നുന്നു… ‘സൗപർണ്ണിക’ അക്ഷരശ്ലോകസദസ്സിൽ ‘ക’ എന്ന അക്ഷരത്തിനു ദ്രുതവിളംബിതവൃത്തത്തിൽ (”ദ്രുതവിളംബിതമാം നഭവും ഭരം”) എഴുതേണ്ടി വന്ന എഴുതിയ ശ്ലോകം.
Posted by ഉമേഷ് | Umesh on January 29, 2011 03:26 PM· permalink
കസാന്ന്ദ്ര കരയുകയാണ്
Posted by keralafarmer (chandrasekharan.nair@gmail.com) on January 24, 2011 01:08 PM· permalink
കൃഷി ഓഫീസര്‍ക്ക് ശരിക്കും എന്താണ് പണി?
2011 ജനുവരി 9 ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.ജൈവകൃഷി റബ്ബര്‍ തോട്ടത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ആരംഭിക്കുന്നത് 2005 മുതലാണ്. അതിന് പ്രേരകമായത് പട്ടമരപ്പ് വന്ന റബ്ബര്‍ മരങ്ങളില്‍ പുതുപട്ട ചുരണ്ടി നോക്കിയാല്‍ പച്ചനിറം കാണുന്നില്ല എന്ന അറിവിന് ബദലായി ഡോ. തോമസ് വര്‍ഗീസ് എന്ന സോയില്‍ സയന്‍സ് ശാസ്ത്രജ്ഞന്റെ നിര്‍ദ്ദേശപ്രകാരം മഗ്നീഷ്യം സല്‍ഫേറ്റ് ഉണങ്ങിയ ഇലകള്‍ ചുട്ടുകരിച്ച ഭാഗത്ത്
Posted by keralafarmer (chandrasekharan.nair@gmail.com) on January 08, 2011 07:56 AM· permalink
യഥാർത്ഥ ശാസ്ത്രജ്ഞൻ
കൊച്ചു കുട്ടികളെ നിരീക്ഷിക്കാൻ വളരെ താത്പര്യമുള്ള ഞാൻ ഒരിക്കൽ ഇങ്ങനെ എഴുതി: സംസാരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ വായിക്കാന്‍ തുടങ്ങുന്ന കാലം വരെയാണു് കുട്ടികള്‍ സ്വയം നന്നായി പഠിക്കുന്നതെന്നു തോന്നിയിട്ടുണ്ടു്. ഈ പ്രായത്തിലുള്ള കുട്ടികളോടു സംസാരിക്കാനും അവരുടെ ചെയ്തികള്‍ നോക്കിനില്‍ക്കാനും എന്തൊരു രസമാണു്! എന്തു സംശയങ്ങളാണു് അവര്‍ക്കു്? എത്ര ലോജിക്കലായി ആണു് അവര്‍ ചിന്തിക്കുന്നതു്? (Calvin and Hobbes എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ഇഷ്ടമുള്ളവര്‍ക്കു ഞാന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു മനസ്സിലാകും.) ചോദിക്കാന്‍ അവര്‍ക്കു ലജ്ജയുമില്ല, അറിയേണ്ടതു് എങ്ങനെയെങ്കിലും മനസ്സിലാക്കുകയും ചെയ്യും. വായിക്കാറാവുമ്പോള്‍ [...]
Posted by ഉമേഷ് | Umesh on January 05, 2011 04:59 PM· permalink
2011-ലെ മലയാളം കലണ്ടർ/പഞ്ചാംഗം
2011-ലെ മലയാളം കലണ്ടർ (ഗ്രിഗോറിയൻ, കൊല്ലവർഷം, ശകവർഷം, നക്ഷത്രം, തിഥി, വിശേഷദിവസങ്ങൾ, രാഹുകാലം, ഗ്രഹസ്ഥിതി, ലഗ്നങ്ങൾ എന്നിവയോടുകൂടി) വിവിധസ്ഥലങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതു് ഇവിടെ നിന്നു ഡൗൺലോഡ് ചെയ്യാം. ഇനി ഏതെങ്കിലും സ്ഥലത്തിന്റെ കലണ്ടർ വേണമെങ്കിൽ ഈ പോസ്റ്റിൽ ഒരു കമന്റിടുക. ആദ്യമായി ഈ കലണ്ടർ ഉപയോഗിക്കുന്നവർ താഴെപ്പറയുന്ന പോസ്റ്റുകൾ വായിക്കാൻ മറക്കണ്ടാ. 2008-ലെ കലണ്ടറും കുറേ അലപ്രകളും പിറന്നാളും കലണ്ടറും ഇവ കൂടാതെ താത്പര്യമുള്ളവർക്കു് ഈ പോസ്റ്റുകളും വായിക്കാം. പിറന്നാളും ജന്മദിനവും 19 വര്‍ഷത്തിന്റെ കണക്കും ജ്യോതിഷവും ശാസ്ത്രവും : ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്തു്? ചിങ്ങവും മേടവും, [...]
Posted by ഉമേഷ് | Umesh on January 03, 2011 06:58 AM· permalink
എന്താ കക്കൂസ് മാലിന്യം വിഷമാണോ?
ഇതാ കക്കൂസ് മാലിന്യം പൂര്‍ണമായും ഉപയോഗപ്രദമായി മാറ്റുന്ന ബയോടെക്കിന്റെ ഒരു സംരംഭം.ഓരോ കക്കൂസിലുമോ കൂട്ടായോ ഒരു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാമെന്നും അതില്‍ നിന്ന് ബയോഗ്യാസും സ്ലറിയും ലഭ്യമാക്കാമെന്നും ബയോടെക് കാട്ടിത്തരുകമാത്രമല്ല നിര്‍മ്മിച്ചു നല്‍കുകയും ചെയ്യുന്നു. വിട്ടിലെ മറ്റ് ജൈവ മാലിന്യങ്ങളും ഇതേ പ്ലാന്റില്‍ നിക്ഷേപിക്കുന്നതിലൂടെ കൂടുതല്‍ ഇന്ധനവും ലഭിക്കുന്നു. വീട്ടിലെ പാറ്റ, ഉറുമ്പ്
Posted by keralafarmer (chandrasekharan.nair@gmail.com) on December 08, 2010 12:46 PM· permalink
ഇടിവാള്‍ ഓണ്‍ റെക്കോര്‍ഡ്
നമസ്കാരം.- ഇടിവാള് ഓണ്‍ റെക്കോര്ഡിലേക്ക് സ്വാഗതം.
കേരളത്തെയാകമാനം പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന സൈബര്കേസുകളെപ്പറ്റിയാണിന്നത്തെ സംവാദം. നമ്മുടെ കൂടെ ഈ ചര്ച്ചയില് പങ്കെടുക്കുന്നത് ഇവരാണ്.
1) സഖാവ്. വിഷ്ണുദത്തന് നമ്പൂതിരി- ഇദ്ദേഹം കുന്നത്തുള്ളി മുന് സിപിയെം ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോള് കുന്നത്തുള്ളി ഭഗവതീ ക്ഷേത്രത്തിലെ മേല്ശാന്തിയുമാണ്.
2) ശ്രീ. കൂരിക്കുഴി സദാനന്ദന്. പ്രസിദ്ധ കോങ്ക്രിസ് നേതാവും, ഈയിടെ പ്രമാദമായ കൂരിക്കുഴി വില്ലേജോഫീസ് ആധാരം കൈക്കൂലിക്കേസില് പ്രതി ചേര്‍ക്കപ്പെട്ട ശ്രീ ഗാന്ധിയന് സദാനന്ദന്
3) ഫാദര് ടോമിന് കുരിശിങ്കല്. മുല്ലത്തര കുരിശുപള്ളിയിലെ സര്വ്വ പ്രധാനിയായ വൈദികന്
4) ശ്രീ. കെ. ഗോപാലരാമന്, സയന്റിസ്റ്റും, ഐയെസാറോവില് ഒരു ജോലികിട്ടണമെന്ന ആഗ്രവുമായി നടക്കുന്ന മുല്ലശ്ശേരി പഞ്ചായത്തിന്റെ അഭിമാനവുമായ ശ്രീ.ഗോരാ എന്ന വിളിപ്പെരില് അറിയപ്പെടുന്ന പ്രശസ്ത പണ്ഢിതനും വാഗ്മിയും.
5) ജെയ്സണ് വെങ്കിടങ്ങ്. എന്നെങ്കിലും സ്മാര്ട്ട് സിറ്റി വന്നാല് അതിലേ ഏതെങ്കിലുമൊരു ഐറ്റി കമ്പനിയില് എന്തെങ്കിലുമൊരു ജോലി കിട്ടണേയെന്ന്നു പ്രാര്ഥിക്കുന്ന ഒരു ഐറ്റി മാസ്റ്റേഴ്സ് ബിരുധധാരി
പ്രേക്ഷകര്ക്കും, വേദിയിലെ സര്‍വ ശ്രേഷ്ഠര്ക്കും നമസ്കാരം.
നമസ്കാരം…( ലാത്സലാം എപ്പോഴും സ്തുതിയായിരിക്കട്ടേ, നമസ്തേ .. എന്നീ മറുപടികള് വേദിയിലെ സര്‍വശ്രേഷ്ഠരില് നിന്നും മൈക്കില് അലയടിക്കുന്നു)
മോഡറേറ്റര്- (മോ): ആദ്യമായി ശ്രീ സഖാവ്. ശ്രീ. നമ്പൂതിരിയില് നിന്നും തുടങ്ങാം.. സഖാവ് നമ്പൂതിരി, സൈബര് കേസുകളെക്കുറിച്ച് താങ്കളുറ്റെ അഭിപ്രായമെന്താണ്?
സഖാ.ന: ലാത്സലാം. ഈ സഖാവ് നമ്പൂതിരി സഖാവ് നമ്പൂതിരി എന്നു വിളിക്കുന്നത് താങ്കള്ക്കും പ്രേക്ഷകര്ക്കും അല്പം ബുദ്ധിമുട്ടാവില്ലേ.അതുകൊണ്ട് തിരുമേനീന്നൂ വിളിച്ചാല് മതി. ഈയിടെ അതു കേട്ടാ ശീലം.
മോഡ: ശരി തിരുമേനി.. എന്താണു തിരുമേനിക്ക് പറയാനുള്ളത്..?
തി.മേ: (തിരുമേനി) : സൈബര് കേസ് എന്നത് ഒരു ബിംബം മാത്രമാണ്. ഫാസിസ്റ്റ് സാമ്രാജ്യത്വ ശക്തികളെ ഛിന്നഭിന്നമാക്കുക എന്ന political stance ജനകീയ പ്രസ്ഥാനങ്ങളുടേയും ജനകീയ സംഘടനാധിഷ്ഠിതമായ പ്രസ്ഥാനങ്ങളുടേയും താത്വികമായ , ലിംഗിസ്റ്റിക്കലായ ഒരു സെക്വ്യൂലിറിസ്റ്റിക് ആവശ്യകതയാണെന്നു പൌരാധിഷ്ഠമായ ഒരു സമൂഹത്തിലെ സാംക്രമികതളെക്കുറിച്ച്….
മോഡ: തിരുമേനീ.. .. ഈ പരിപാടി കേരളത്തില് മാത്രമേ ചര്ച്ച ചെയ്യുന്നുള്ളൂ.. ചൈനീസില് പറയണമെന്നില്ല.. മലയാളം മതി..
തി.മേ: ശരി.. ആത്യന്തികമായി, സൈബര് നിയമങ്ങള് കരിനിയമങ്ങള് തന്നെയാണു. ഭഗവതിക്കു ഞാന് അര്‍പ്പിക്കുന്ന കരിം കൂവളപ്പൂ മാലകള് പോലെ കരി പിടിച്ചവയാണിവ. പക്ഷേ, ഞങ്ങടെ സഖാവിനെ കരി തേച്ചു കാണിക്കാന് ഈ നിയമങ്ങള് ഉപയോഗപ്പെടുത്തുന്നു എന്നത് തികച്ചും ആശ്ചര്യ ജനകമാണ്. ഇതിനു പിന്നില് ഇസ്രയേലിന്റെ കറുത്ത ഫാസിസ്റ്റ് കരങ്ങളോ, അമേരിക്കന് സാമ്രാജ്യത്വ താല്പര്യങ്ങളോ ആവാനേ വഴിയുള്ളൂ.
മൊഡേ: തിരുമേനി.. ശരി സമ്മതിച്ചു. പക്ഷേ ഇതുപൊലൊരു സില്ലി കേസിനെ കുത്തിപ്പൊക്കേണ്ട ആവശ്യമുണ്ടോ എന്നു ചോദിച്ചാല് തിരുമേനി എന്തു പറയും?
തിമേ: യധാ യധാ ഹി ധര്മ്മ്യസ്യ ഗ്ലാനിര്ഭതി ഭാരതി എന്നല്ലേ… കര്മ്മം ചെയ്യുക..ഫലം ഇച്ചിക്കരുത്. കേസു കൊടുക്കുക എന്നത് ഒരു ആവശ്യമായിരുന്നു. ഈ ഡേഷുകളെ ഒന്നു പേടിപ്പിക്കണം. ഇനിയെങ്കിലും ലവമ്മാര്‍ ഇതുപോലൊന്നു ചെയ്യില്ലല്ലോ?
മോഡ: അല്ല തിരുമെനീ.. പാര്‍ട്ടി തോറ്റതുകൊണ്ടല്ലേ ഇങ്ങനെ ആള്ക്കാര് കളിയാക്കുന്നത്?
തി.മേ: അങ്ങനെ ചിന്തിക്കുന്നവര്ക്ക് എന്റെ നല്ല നമസ്കാരം (ഉത്തരം മുട്ടുമ്പോള് ഞങ്ങള് ഈ സ്റ്റൈലാ) പക്ഷെ, സത്യത്തിന്റെ മുഖം സൈബര് കേസിനേക്കാള് ഭീകരമാണു. ഓരോ ഇലക്ഷന് കഴിയുമ്പോഴും, ഇതുപോലെ പാര്ട്ടിയെ താറടിക്കാന് നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് ഒരു ഗിമ്മിക്ക് എന്നതിലുപരി അനിവാര്യതയിലേക്കാണു വിരല് ചൂണ്ടുന്നത്. അഭിപ്രായം പറയണമെന്നു ശതിക്കുന്നവരെ ഇരുമ്പുലക്കക്ക് അടിക്കണമെന്നാണല്ലോ ചൈനീസ് പ്രമാണം. ഞങ്ങളത് ഇടക്ക് സ്റ്റേജില് നിന്നും വീഴ്ത്തിച്ച് ചെയ്യുന്നതില് നിന്നും രക്ഷപ്പെടാനാണീ നാറികള് സൈബര് ലോകത്തിലൂടെ പ്രതികാരം ചെയ്യുന്നത്. സത്യത്തില് ചൈന ഇറാന് എന്നീ രാജ്യങ്ങളെപ്പോലെ ട്രാന്സ്പെരന്റായ ഒരു ഓണ്ലൈന് ലോകമാണു നമുക്ക് വേണ്ടത്.. എന്തഭിപ്രായവും തുറന്നു പറയരുത്.. കിണ്ണു വീഴും എന്നു ജനത്തിനൊരു പേടി വേണം. അതു കൊണ്ടു തന്നെ സൈബര് കരി നിയമങ്ങള് ഒന്നു കൂടി കര്‍ശനമാക്കണം എന്നാണെനിക്കു പറയാനുള്ളത്. വര്ഗ്ഗീയപരമായ് ഒരു കണ്സോളിഡേഷന് തടയാന് സൈബര് നിയമങ്ങള് അനിവാര്യം തന്നെയെന്നേ പരയാനുള്ളൂ.
മോഡ: ശരി തിരുമെനി..അല്പം ഗ്യാപ്പു തരാം… ശ്രീ കൂരിക്കുഴി സദാനന്ദന് ..സൈബര് കേസുകളെക്കുറിച്ച് താങ്കള് എന്തു പറയുന്നു?
കൂ.സ: സൈബര് കേസുകള് വളരെ പ്രഫുല്ലവും, പ്രാജ്ജ്വലികവും പ്രായോഗികവും തന്നെയാണെന്ന അഭിപ്രായക്കാരനാണു ഞാന്. സത്യത്തില് പ്രതിപക്ഷം ചെയ്യേണ്ടതിനേക്കാള് ആക്റ്റീവായി, ഭരണപക്ഷത്തിന്റെ ഇമേജിനെ താറടിക്കാന് ഈ സൈബര് കേസുകള് ഒട്ടൊന്നുമല്ല സഹായകരം. സൈബര് കേസ് (ഐ) എന്ന് വേണമെങ്കില് ഇതിനെ നാമീകരിക്കാം എന്നുകൂടി എനിക്ക് അഭിപ്രായമുണ്ട്… കാലാനുസൃതമായി, സൈബര് കേസ് (ഏ) സൈബര് കേസ് (തിരുത്തല് വാദ്), സൈബര് കേസ് (പന്നിത്തല) എന്നീ ഉപനിയമങ്ങള് കൂടി കൂട്ടിച്ചേര്ക്കേണ്ടതാണ്. ഈ നിഷ്ക്ക്രിയത്വത്തിലും പ്രതിപക്ഷത്തിനു പ്രോത്സാഹനമേകുന്ന , മാധ്യമ ബൂര്ഷ്വകളെ തടിച്ചു കൊഴുപ്പിക്കുന്ന (സോറീ..ഞാന് പണ്ടു എസ്സെഫൈ ആയിരുന്നു..അതാ) ഭരണപക്ഷത്തിന്റെ സെല്ഫ് ഗോളുകള് എന്നു വേണമെങ്കില് സൈബര് കേസുകളെ വിശേഷിപ്പിക്കാം. തത്വത്തില്, ഓരോ അഞ്ചു വര്ഷത്തിലും സൈബര് കേസുകള് ജയിക്കുമ്പോള് നമ്മള് തോല്ക്കുന്നു..നമ്മള് തോല്ക്കുമ്പോള് സൈബര് കേസുകള് ജയിക്കുന്നു എന്നും പറയാം.
മോഡ : ഫാദര് കുരിശിങ്കല്..എന്താണ് അങ്ങേക്കു പറയാനുള്ളത്?
ഫാ.കു: സത്യത്തില് ഇതു കെട്ടപ്പോള് ഞാന് അത്ഭുത സ്തബ്ദ്ധനായി.. ഈ വേളയില്..ഈ അവസരത്തില് സാന്ദര്‍ഭികമായി ഞാന് സിസ്റ്റര് മരിയയെ ഓര്ത്തു പോകുന്നു. ഒരു ഈ-മെയില് നെതിരെ പരാതി കൊടുക്കാം എന്നു അവര്ക്ക് അറിയാമായിരുന്നില്ല എന സത്യത്തെ ഞാന് ഒരു നെടുവീര്പ്പോടെ ആശ്വാസപൂര്വ്വം അംഗീകരിക്കുന്നു. ഒരുപാടു ഈമെയിലുകള് അയച്ച് ക്ഷമ കെട്ട്, സിസ്റ്റര് മരിയക്കെതിരെ , അവഗണനക്കെതിരെ വല്ല സൈബര് കേസും കൊടുക്കാന് സ്കോപ്പുണ്ടോ എന്നാണു ഞാനിപ്പോള് ആലോചിക്കുന്നത്. പക്ഷേ രാഷ്ട്രീയക്കാര് ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് കണ്ടുനില്ക്കാന് എനിക്കാവുന്നില്ല. അടുത്ത ഇടയ ലേഖനത്തില് തീര്ച്ചയായും ഇതേക്കുറിച്ച് പ്രതിപാദിക്കണമെന്നു അരമനയിലേക്ക് ശ്രദ്ധ ക്ഷണിക്കും.
മോഡ: ഫാദര്.. താങ്കളുടെ സമൂഹത്തെ ഈ ബാധയില് നിന്നും എങ്ങനെ രക്ഷിക്കുമെന്നാണ് താങ്കള് പ്രതീക്ഷിക്കുന്നത്?
ഫാ.കു: കര്ത്താവു ചുമന്നതിനേക്കാള് വലിയൊരു കുരിശാണിത് എന്നു പറയാതിരിക്കാനാവുന്നില്ല. ഇടയലേഖനങ്ങള് മാത്രം മതിയാവില്ലെന്നാണ് എന്റെ മനസാക്ഷി പറയുന്നത്. പാവറട്ടി മഠത്തിലെ ഓരോ സിസ്റ്റര്മാരെയും പ്രത്യേകം പ്രത്യേകം ക്ഷണിച്ചു വരുത്തി ഇതിന്റെ സൈഡ് എഫക്റ്റുകളെക്കുറിച്ച് ഒരു സ്റ്റഡി ക്ലാസ് നടത്താനും ഞാന്‍ തയ്യാറാണെന്ന ആവശ്യം അടുത്തു തന്നെ രൂപതായില്‍ ഉന്നയിക്കും . കൂടാതെ, ഇന്റെര്നെറ്റ് എടുക്കാന് ഉദ്ദേശിക്കുഇന്ന ഓരോ കുടുംബവും പള്ളിയില് അതു റജിസ്റ്റര് ചെയ്യണമെന്നു ഞാന് അപേക്ഷിക്കുന്നു. ഇതിലെ നൂലാമാലകളെപ്പറ്റി പ്രീമാരിറ്റല് കോഴ്സിനെപ്പോലെ, ഒരു പ്രീ-ഇന്റെര്നെറ്റ് ഇന്റെര്-കോഴ് സ് കൂടി നടത്തണം എന്നും എനിക്ക് ആഗ്രഹമുണ്ട്..
മോഡ്: നന്ദി..ഫാദര്.. ശ്രീ..ഗോപാലരാമന്..അങ്ങേക്കിതിനെപറ്റി എന്താണു പറയാനുള്ളത്?
ഗോ.രാ: ഭാരതീയ സനാതന് ധര്മ്മധാരകളില് അചിന്തൈകവമായ പൌരാണിക സംശ്ലേഷണകളുടെ ഒരു ചിന്തനീയമായ ബഹിര്സ്ഫുരണങ്ങലില്, ഉത്തേജിതമായ കാന്തികവലയങ്ങളില്, അഭൌമമായ…
മോഡ: സാര്..സംസ്കൃതം വേണമെന്നില്ല മലയാളം മതി..
ഗോരാ: സത്യത്തില് ഇന്റെര്നെറ്റു തന്നെ ഒരു അധികപറ്റല്ലേ. കാന്തിക പ്രഭാവങ്ങളുറ്റെ ഒരു വയര്ലെസ്സ് ശ്രേണിയല്ലേ ഈ നെറ്റ് വര്ക്ക്? വൈഫൈ കണക്ഷനെടുത്ത് , അതേ കണക്ഷനിലൂറ്റെ തന്നെ ബ്ലോഗറില് ലോഗിന് ചെയ്ത്, എന്റെ സനാതന സിദ്ധാന്തങ്ങളായ കാന്തിക പ്രഭാവത്തിനെതിരെ തെറി വിളിച്ച് പിഡിയെഫ് ഇറക്കുന്ന കാപാലികര് ഉണ്ടെന്നു ശ്രദ്ധിക്കുമല്ലോ? സനാതന പൌരാണിക ചിന്തകളുടെ (SPC- Act 506) നഗ്നമായ ലംഘനമല്ലേ ഇത് ? ഇവന്മാരെ സൈബര്‍ കേസു കൊടുത്ത് അമ്പെയ്ത് കൊല്ലേണ്ടതല്ലേ? യൂറ്റ്യൂബ് മാത്രമാണു എല്ലാം തികഞ്ഞ ഇന്റെര്നെറ്റ് സൈറ്റ് എന്റെ അഭിപ്രായം.. പിഡിയെഫ് എന്ന ഫോര്‍മാറ്റു തന്നെ നിരോധിക്കണം. ബ്ലോഗിലെ ചെല കൂതറകളൊക്കെ അനുഭവിക്കണം!
മോഡ: അതെന്ത്ണു സാര്..യൂറ്റ്യൂബ് മാത്രം ന്നു പറഞ്ഞത് ?
ഗൊരാ: അല്ല, എന്റെ സനാതനപൌരാണിക ചിന്തകളുടെ വീഡിയോ അപ്ലോഡ് ചെയ്യാന്‍ തന്റെ പിതാമഹന് സൈബര്‍ സ്പേസു തരുമോടോ?
മോഡ: സോറി സര്.. അതോര്ത്തില്ല .. ശ്രീ. ജെയ്സണ് വെങ്കിടങ്ങ്… അങ്ങയുടെ അഭിപ്രായം എന്താണു സൈബര് കേസില്?
ജെ.വെ: ഹെന്റെ ചേട്ടാ.. 4 കൊല്ലമായി ഒരു പണിയുമില്ലാണ്ടെ, പല ബ്ലോഗിലും കമന്റിട്ട്, അതിനൊക്കെ പല അനോണിക്കമന്റ് തെറിയും കേട്ട് ചെവി തഴമ്പിച്ച എനിക്കു പോലും സൈബര് കേസ് എന്നൊരൈഡിയ തോന്നിയിട്ടില്ല. അയാം ബിമ്യൂസ്ഡ്..സത്യം! ഈ കേസ് കൊടുത്തവനും, ഇതേപറ്റി ന്യായീകരിക്കുന്നവനും, വിമര്ശിക്കുന്നവനുമൊക്കെ വേറേ പണിയില്ലേ?… ഫോര്‍വേഡ് ചെയ്യുന്ന മെയിലിനല്ലേ പ്രശ്നം? കൊച്ചീലു സ്മാര്ട്ട് സിറ്റി തുടങ്ങി , ഞാനതിന്റെ സി.ഇ.ഓ ആയിത്തീര്ന്നാല്, ഗൂഗിളിലെ “forward” എന്ന ഓപ്ഷന് ഞാനങ്ങു കാന്സല് ചെയ്യും.. പോരേ? പോകിനെടാ മ..മ..മ*&^%$^*)(^&*!
(മോഡ: (തലകറങ്ങി വീണതിനാല് പരിപാടി ശുഭം)
Posted by :: VM :: (noreply@blogger.com) on November 15, 2010 04:43 AM· permalink
കവിതയും ശാസ്ത്രജ്ഞന്മാരും
ഈ ശ്ലോകം എഴുതിയതാരാണെന്നു് അറിയില്ല. ഉള്ളൂരിന്റെ ‘വിജ്ഞാനദീപിക’യിലാണെന്നു തോന്നുന്നു, പണ്ടു വായിച്ചതാണു്. ഇതു് ബില്‌ഹണൻ എന്ന കവിയുടെ “കാശ്മീരിന്റെ ചരിത്രകാവ്യം” എന്ന കൃതിയിലെയാണെന്നു് രവി കാവനാടു് ചൂണ്ടിക്കാട്ടി. ശ്ലോകത്തിലെ ചില തെറ്റുകൾ തിരുത്തുകയും ചെയ്തു. രവിയ്ക്കു വളരെ നന്ദി. നൈവ വ്യാകരണജ്ഞമേതി പിതരം, ന ഭ്രാതരം താർക്കികം, ദൂരാത് സങ്കുചിതേവ ഗച്ഛതി പുനശ്ചണ്ഡാലവച്ഛാന്ദസാത്, മീമാംസാനിപുണം നപുംസകമിതി ജ്ഞാത്വാ നിരസ്താദരാ കാവ്യാലങ്കരണജ്ഞമേവ കവിതാകാന്താ വൃണീതേ സ്വയം. (കവിതാ-കാന്താ) : (കവിതയെന്ന പ്രിയതമ) പിതരം ഏവ വ്യാകരണ-ജ്ഞം ന ഏതി : അച്ഛനാണെന്നു പറഞ്ഞു് വ്യാകരണമറിയാവുന്നവന്റെ അടുത്തു പോകുകയില്ല ന ഭ്രാതരം താർക്കികം : ആങ്ങളയായ [...]
Posted by ഉമേഷ് | Umesh on September 27, 2010 07:32 AM· permalink
ഇന്നത്തെ...
...ഹിപ്പോക്രിസി
ട്രാഫിക് ബ്ലോക്കുകള്‍ക്കെല്ലാം ഇടയിലൂടെ വളഞ്ഞും തിരിഞ്ഞും ഊളിയിട്ടും നിര്‍ത്തിയും ചവിട്ടിയും തിരിച്ചും ഒടിച്ചുമെല്ലാം വണ്ടിയോടിച്ച് ഒരുവിധത്തില്‍ നമ്മളെ ഹോട്ടലിനു മുന്‍പില്‍ സമയത്തിനുതന്നെ എത്തിച്ചുതരുന്ന ഓട്ടോക്കാരന്‍ രണ്ടുരൂപാ കൂടുതല്‍ ചോദിക്കുമ്പോള്‍ വാടാ പോടാ വിളിയായി, വിളിയെ വെല്ലുന്ന വെല്ലുവിളിയായി നിന്നെപ്പിന്നെ കണ്ടോളാമായ കണ്ട്രോളുപോയി മീറ്റര്‍ ചാര്‍ജ്ജില്‍ നിന്ന് ഒരഞ്ചുപൈസാ കൂടുതല്‍ കൊടുക്കാതെ വിജയശ്രീലാളിതനായി ഹോട്ടലില്‍ ചെന്ന് മൂക്കുമുട്ടെ കഴിച്ചിട്ട് ഒരു ചമ്മലും കൂടാതെ വെയിറ്റര്‍ക്ക് ഇരുപത് രൂപാ ടിപ്പ് കൊടുക്കുന്നതാണ് ഹിപ്പോക്രസി.
ഞാനും ഹിപ്പോക്രിറ്റായി. ഹിപ്പോക്രിസ് ഗോപാലകൃഷ്ണന്‍
...വാക്ക്
സ്ത്രീലമ്പടനും സര്‍വ്വോപരി പെണ്‍കോന്തനുമായ സീനിയര്‍ മാനേജറിനെ ഇന്നുമുതല്‍ “സ്ത്രീനിയര്‍ മാനേജര്‍” എന്നുവിളിക്കാം.
എനിക്കതിനുള്ള പ്രായമായില്ല :)
...സംശയം
ടി.വി. സുന്ദരം അയ്യങ്കാറെന്തിനാ കാറും ലോറീം ബൈക്കുമെല്ലാം വില്‍ക്കുന്നത്?
...സന്തോഷം
അഭിമുഖമെന്ന കല തനിക്കൊട്ടും പറ്റില്ലാ എന്ന് പലപ്രാവശ്യം തെളിയിച്ചിട്ടും അഭിമുഖിച്ചുകൊണ്ടിരിക്കുന്ന ശ്രീകണ്ഠന്‍ നായര്‍ പൃഥ്വിരാജിനോട്:
“പൃഥ്വി ഹൈടെക്കാണോ?”
പൃഥ്വിരാജ്: “എന്നുവെച്ചാല്‍?”
ശ്രീകണ്ഠം: “അതായത് പൃഥ്വി ഹൈട്ടെക്കാണോയെന്ന്? ഈബേ, ട്വിറ്റര്‍ ഇതൊക്കെ യൂസ് ചെയ്യുന്നുണ്ടോ?”
പൃഥ്വിരാജ്: “ഈബേയും ട്വിറ്ററുമൊക്കെ ഹൈട്ടെക്കാണെന്നാണോ കരുതിയത്... അതൊക്കെ വെറും ബേസിക്ക്...“
കൂറുള്ള കൈമറമാന്‍ കൈമറ പൃഥ്വിയില്‍ തന്നെ ഫോക്കസ് ചെയ്തു.
ഒരുത്തനെയും ഒരുകാര്യം പോലും മുഴുമിപ്പിക്കാന്‍ അനുവദിക്കാത്ത ശ്രീകണ്ഠം അത് പൃഥ്വിരാജിനോടും പയറ്റി. പക്ഷേ കക്ഷി കൂളായി തനിക്ക് പറയാനുള്ളതൊക്കെ മുഴുവനും പറഞ്ഞു. ശ്രീകണ്ഠം ഇടയ്ക്ക് കയറി അടുത്ത ടോപ്പിക്കിടുമ്പോളൊക്കെ പൃഥ്വി കൂളായി “ ഞാനൊന്ന് പറഞ്ഞ് തീര്‍ന്നോട്ടേ”, “അതാണ് ഞാന്‍ പറഞ്ഞ് വന്നത്” എന്നൊക്കെ പറഞ്ഞ് പറയാനുള്ളതൊക്കെ പറഞ്ഞു.
ശ്രീകണ്ഠം എന്നെങ്കിലും നല്ലൊരു കേള്‍വിക്കാരനാവുമെന്ന് പ്രതീക്ഷിക്കാം.
...ആകുലത
ബസ്സ് മിസ്സായോ?
...തീരുമാനം
എന്ത് പ്രകോപനമുണ്ടായാലും മനുഷ്യരോടെല്ലാം ശാന്തമായി പ്രതികരിക്കാന്‍ പഠിക്കണം. എന്തിനാണണ്ണാ പറഞ്ഞ് തുടങ്ങുമ്പോള്‍ തന്നെ ഞരമ്പുകള്‍ വലിച്ചുമുറുക്കുന്നത്? കൂള്‍ ഡൌണ്‍ലോഡ്‍... കൂള്‍ ഡൌണ്‍ലോഡ്
...തലക്കെട്ട്
സ്തുതിപാഠകരെയും വിമര്‍ശകരെയും ഒരുപോലെ നാണം കെടുത്തിക്കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ ജൈത്രയാത്ര തുടരുന്നു.
...ചിന്താവിഷയം
“ക്ലച്ച് പിടിക്കുന്നില്ലല്ലോ...”
Posted by വക്കാരിമഷ്‌ടാ (noreply@blogger.com) on August 25, 2010 04:07 PM· permalink
ഇന്നത്തെ കര്‍ഷകദിനം ഡോ. സുഭാഷിനൊപ്പം ആഘോഷിക്കൂ
ഇത് ഡോ. സുഭാഷിന്റെ ജൈവലോകം; ഫലങ്ങള്‍ പക്ഷികള്‍ക്ക് വടകര: പത്തു സെന്‍റ് മണ്ണില്‍ കാര്‍ഷിക വിപ്ലവം നടപ്പാക്കുകയാണ് വടകര 'ചിത്രശില'യില്‍ ഡോ. കെ.എം. സുഭാഷ്. നഗര ഹൃദയത്തിനടുത്ത് ഇദ്ദേഹം തീര്‍ത്ത ജൈവലോകം ആരെയും അത്ഭുതപ്പെടുത്തും. ചെറുതെങ്കിലും ആ വാസവ്യവസ്ഥയുടെ കൃത്യമായ മാതൃകയുണ്ടിവിടെ.പത്തുസെന്‍റില്‍ തെങ്ങ്, കുരുമുളക്, കവുങ്ങ്, ചാമ്പ, മാവ്, സപ്പോട്ട, ജാതി, കടപ്പിലാവ്, പ്ലാവ്, വാഴ, പപ്പായ തുടങ്ങിയ
Posted by keralafarmer (chandrasekharan.nair@gmail.com) on August 17, 2010 01:52 AM· permalink
മിസ്റ്റര്‍ ജി പി എസ് - ഭാഗം 1
പുതിയ ജോലിയില്‍ കയറിയിട്ട് മാസം എട്ടൊമ്പതായെങ്കിലും വണ്ടി ട്രാക്കില്‍ വീണത് ഈ അടുത്ത കാലത്താണ്. ആയതിനാല്‍ തന്നെ ആദ്യമുണ്ടായ വിരസത, അലസത, ടെന്‍ഷന്‍, വിശപ്പില്ലായ്മ, തൊണ്ട വരളല്‍, ലേറ്റായിരുപ്പ് തുടങ്ങിയ ഉഡായിപ്പൊക്കെ നിറുത്തി അത്യാവശ്യം മനസ്സമാധാനത്തോടെ പണിയെടുത്ത്, കണ്ണൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ നയിച്ച് കൊണ്ടരാന്‍ തുടങ്ങിയതിന്റെ സമാധാനവും, സന്തോഷവും അനുഭവിക്കാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്. ഒപ്പം
Posted by കുറുമാന്‍ (rageshku@gmail.com) on August 16, 2010 09:12 PM· permalink
കൊതുകിനെ നിയന്ത്രിക്കാന്‍ ഇല്ലം ചുടണമോ?
മണ്ണെണ്ണയോ ഡീസലോ വെള്ളത്തിലൊഴിച്ച് കൊതുകിനെ നിയന്ത്രിക്കുവാനായി 2010 ജൂലൈ മാസത്തെ റബ്ബര്‍ മാസികയില്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജേക്കബ് മാത്യു, ഡോ. വി.ടി. ജോസ് എന്നവര്‍ ചേര്‍ന്നെഴുതിയ ലേഖനം ശാസ്ത്രലോകത്തിനുതന്നെ അപമാനമാണ്. കുടിവെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്താന്‍ ഈ ഡീസലിനും മണ്ണെണ്ണയ്ക്കും കഴിയും. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇത്തരം കൊതുക് നശീകരണ രീതികള്‍ ലോകത്ത് പല രാജ്യങ്ങളും
Posted by keralafarmer (chandrasekharan.nair@gmail.com) on July 28, 2010 02:57 PM· permalink
എക്സ്‌പ്ലോററും, ഫയര്‍ഫോക്സും, ക്രോമും, എപ്പിക്കും എന്റെ വായനാ പ്രശ്നങ്ങളും
എന്റെ ലാപ്‌ടോപ്പില്‍ ഒരു ഭാഗം മൈക്രോസോഫ്റ്റ് എക്സ്.പിയും (ലൈസന്‍സുള്ളത്) രണ്ടാമത്തേത് ഉബുണ്ടു 10.04 ആണ്. ഉബുണ്ടുവില്‍ വായനാ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാല്‍ മൈക്രോസോഫ്റ്റ് എക്സ്.പിയില്‍ എക്സ്പ്ലോററും ഫയര്‍ഫോക്സും എപ്പിക്കും കര്‍ഷകന്റെ മലയാളം എന്ന ബ്ലോഗ് വായിക്കുമ്പോള്‍ ചില്ലുകള്‍ ശരിയായി വായിക്കുവാന്‍ കഴിയുന്നില്ല. പത്രവാര്‍ത്തകള്‍, മാതൃഭൂമി എന്നിവയും വിവിധ വെബ്ബ്‌ബ്രൗസറുകളില്‍ പ്രശ്നങ്ങള്‍ പലവിധം
Posted by keralafarmer (chandrasekharan.nair@gmail.com) on July 27, 2010 01:02 AM· permalink
പഞ്ഞമാസ കര്‍ക്കിടകത്തില്‍ എന്തിനാണീ ആര്‍ഭാടം
ദേശീയ കന്നുകാലി-പക്ഷിപ്രദര്‍ശനം ആരംഭിച്ചു തിരുവനന്തപുരം: കനകക്കുന്ന് ഇനി നാലുനാള്‍ പക്ഷി-മൃഗാദികള്‍ക്ക് സ്വന്തം. കാല്‍നൂറ്റാണ്ടിന് ശേഷം കേരളത്തില്‍ ആദ്യമായി നടക്കുന്ന അഖിലേന്ത്യാ പക്ഷി-മൃഗ പ്രദര്‍ശനത്തിനും ഭക്ഷ്യമേളയ്ക്കും തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മേള കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. നാടന്‍ ഇനങ്ങള്‍ മുതല്‍ കടല്‍ കടന്നെത്തിയത് വരെ കന്നുകാലികളുടെയും
Posted by keralafarmer (chandrasekharan.nair@gmail.com) on July 24, 2010 12:54 AM· permalink







